Connect with us

Video Stories

സ്വന്തം ജനതക്കുമേലുള്ള സാമ്പത്തിക ഉപരോധം

Published

on

കശാപ്പിനു വേണ്ടി കന്നുകാലികളെ വില്‍പ്പന നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പ് ഇതിനകം തന്നെ വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നു വന്നിട്ടുണ്ട്. നോട്ടു നിരോധനം പോലെത്തന്നെ കാടടച്ചുള്ള ഈ വെടി എവിടെയൊക്കെ ചെന്നു തറയ്ക്കും, ആര്‍ക്കൊക്കെ മുറിവേല്‍ക്കും എന്നത് പൂര്‍ണമായി ബോധ്യപ്പെടാന്‍ സമയമെടുക്കും. എന്നാല്‍ ചില കണക്കുകള്‍ അതിന്റെ അപായ സാധ്യത സംബന്ധിച്ച മുന്നറിയിപ്പു നല്‍കാന്‍ ഉപകരിക്കും.
മൃഗസമ്പത്ത് സംരക്ഷിക്കുന്നതിനു വേണ്ടിയാണ് നടപടിയെന്നാണ് വനം പരിസ്ഥിതി മന്ത്രാലയം ഇതുസംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ ഈ വാദം അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണെന്ന് കണക്കുകള്‍കൊണ്ട് ആര്‍ക്കും ബോധ്യപ്പെടുന്നതാണ്. ചെറു ന്യൂനപക്ഷം മാത്രമായ സവര്‍ണ സംഘ്പരിവാര്‍ ശക്തികളുടെ താല്‍പര്യങ്ങള്‍ രാജ്യത്തെ ബഹുഭൂരിഭാഗം വരുന്ന ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള മോദി സര്‍ക്കാറിന്റെ കുത്സിത ശ്രമം മാത്രമാണ് ഈ നീക്കത്തിനു പിന്നില്‍. വെറുപ്പും വിദ്വേഷവും അടിസ്ഥാന പ്രമാണമായി സ്വീകരിച്ചവര്‍ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി കൈക്കൊള്ളുന്ന ഭിന്നിപ്പിന്റെയും ഛിദ്രതയുടേയും അടവുനയങ്ങള്‍ മാത്രമാണിത്. അത് തിരിച്ചറിയപ്പെടാതെ പോകുന്നതാണ് രാജ്യം അഭിമുഖീകരിക്കാനിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയും അപകടവും.
കശാപ്പുശാലകളുടെ പ്രവര്‍ത്തനങ്ങളിലോ മാംസാഹാര ലഭ്യതയിലോ ഒതുങ്ങുന്നതല്ല ഇപ്പോഴത്തെ തീരുമാനത്തിന്റെ അനന്തരഫലങ്ങള്‍. പ്രത്യക്ഷമായും പരോക്ഷമായും കാര്‍ഷിക, വ്യാപാര, വ്യവാസയ മേഖലകളിലെ അനവധി സംരംഭങ്ങളെ ഇത് ബാധിക്കും. രാജ്യത്തെ നൂറ്റി ഇരുപത്തിയഞ്ച് കോടി ജനങ്ങളില്‍ ബഹുഭൂരിഭാഗവും ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്. അവരുടെ നിലനില്‍പ്പിന്റെ അടിസ്ഥാനവും ആശ്രയവും നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ഗ്രാമീണ സമ്പദ് വ്യവസ്ഥയും അതു വഴിയുള്ള കൊള്ളക്കൊടുക്കലുകളുമാണ്. കോര്‍പ്പറേറ്റുകളുടെ കൂട്ടിക്കിഴക്കലുകള്‍ക്ക് അപ്പുറമാണ് ഈ സമ്പദ് വ്യവസ്ഥയുടെ സാന്നിധ്യവും പ്രസക്തിയും. നികുതിവിധേയമല്ലാത്ത ചെറിയ സാമ്പത്തി ഇടപാടുകള്‍ക്ക് പോലും കടിഞ്ഞാണ്‍ ഇടുന്ന മോദിയുടെ നോട്ടു നിരോധനവും ഇപ്പോള്‍ നടത്തിയിട്ടുള്ള കാലി വില്‍പ്പന നിരോധനവുമെല്ലാം പ്രഹരമേല്‍പ്പിക്കുന്നത് ഈ ഗ്രാമീണ സമ്പദ് വ്യവസ്ഥക്കുമേലാണ്. ചന്തകള്‍ എന്നാല്‍ കാര്‍ഷികാവശ്യത്തിനു വേണ്ടിയുള്ളതാണെന്നും അവിടെ കശാപ്പിനു വേണ്ടി മൃഗങ്ങളെ വില്‍ക്കാന്‍ പാടില്ല എന്നുമാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ ഈ തീരുമാനത്തെ ന്യായീകരിക്കുന്നത്. ചന്തകള്‍ കാര്‍ഷിക താല്‍പര്യങ്ങള്‍ക്കു വേണ്ടിയല്ല, അടിസ്ഥാനപരമായി വാണിജ്യ താല്‍പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവയാണ്. വില്‍ക്കുന്നയാളിന്റെയും വാങ്ങുന്നയാളിന്റെയും താല്‍പര്യങ്ങള്‍ക്കും ക്രയശേഷിക്കും മാത്രമാണ് അവിടെ പ്രാഥമിക പരിഗണന. മറ്റുള്ളവയെല്ലാം അതിനു ശേഷം മാത്രമാണ് പരിഗണിക്കപ്പെടുന്നത്. പ്രാചീന കാലംമുതല്‍ മനുഷ്യന്‍ ഭക്ഷണത്തിനു വേണ്ടി മൃഗങ്ങളെ വേട്ടയാടിയിരുന്നതിന് തെളിവുകളുണ്ട്. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് മൃഗങ്ങളെ ഉപയോഗിക്കാന്‍ തുടങ്ങിയത് ഇതിനു ശേഷമാണ്. നൂറ്റാണ്ടുകളായി മാംസം ഭക്ഷണക്രമത്തിന്റെ ഭാഗമായി പിന്തുടര്‍ന്ന് പോരുന്നവരാണ് ഇന്ത്യന്‍ സമൂഹം. 2006ല്‍ നടത്തിയ ഹിന്ദു-സി.എന്‍.എന്‍-ഐബി.എന്‍ സര്‍വേ പ്രകാരം ഇന്ത്യയുടെ മൊത്തം ജനസംഖ്യയില്‍ 31 ശതമാനം മാത്രമാണ് മാംസാഹാരം ഉപയോഗിക്കാത്തത്( വെജിറ്റേറിയന്‍). ശേഷിക്കുന്ന 69 ശതമാനവും മാംസാഹാരം ജീവിതക്രമത്തിന്റെ ഭാഗമാക്കിയവരാണ്. വിശ്വാസത്തിന്റെ ഭാഗമായി മാംസാഹാരം ഉപയോഗിക്കാത്തത് മേല്‍പറഞ്ഞ 31 ശതമാനത്തില്‍തന്നെ ചെറിയൊരു വിഭാഗം മാത്രമാണ്. ലിംഗായത്, വൈഷ്ണവ് സമുദായക്കാരും ബ്രാഹ്മണരും ജൈന മതക്കാരുമാണ് ഇതില്‍ വരുന്നത്. അനേക ജാതി, ഉപജാതി വിഭാഗങ്ങളായി പരന്നുകിടക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ ചെറിയൊരു വിഭാഗം മാത്രമാണ് ഈ സമുദായങ്ങള്‍.
പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ മാട്ടിറച്ചി വ്യാപാരമാണ് ഇന്ത്യയില്‍ നടക്കുന്നത്. 23,303 കോടി രൂപയുടെ ബീഫ് കയറ്റുമതി തന്നെ നടക്കുന്നുണ്ട്. 2014-15 സാമ്പത്തിക വര്‍ഷം 65 വിദേശ രാജ്യങ്ങളിലേക്കായി ഇന്ത്യ കയറ്റി അയച്ചത് 24 ലക്ഷം ടണ്‍ മാട്ടിറച്ചിയാണ്. മാത്രമല്ല, രാജ്യത്ത് കശാപ്പു ചെയ്യപ്പെടുന്ന മാടുകളില്‍ 30 ശതമാനം മാത്രമാണ് മാംസാവശ്യത്തിന്(ആഭ്യന്തര കയറ്റുമതി ആവശ്യങ്ങള്‍ ഉള്‍പ്പെടെ) ഉപയോഗിക്കപ്പെടുന്നത്. ശേഷിക്കുന്നവ ബട്ടന്‍സ്, സോപ്പ്, ടൂത്ത്‌പേസ്റ്റ്, പെയിന്റ്, ബ്രഷ് തുടങ്ങി 40ലധികം വ്യാവസായിക ഉത്പന്നങ്ങളുടെ നിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്. ഈ മേഖലകളിലെല്ലാം മോദിയുടെ നിരോധന അമ്പ് ചെന്ന് തറയ്ക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്യും.
കാലി സമ്പത്ത് സംരക്ഷിക്കാന്‍ വേണ്ടിയാണ് നടപടിയെന്ന സര്‍ക്കാര്‍ വാദവും കഴമ്പില്ലാത്തതാണ്. ഓരോ വര്‍ഷവും 2.2 കോടി മുതല്‍ 2.3 കോടി വരെ കാലികള്‍ മാംസ, വ്യാവസായിക ആവശ്യങ്ങള്‍ക്കായി കശാപ്പു ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. സ്വാഭാവികമായി ചത്തൊടുങ്ങുന്നതിനു പുറമെയാണിത്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷമായി രാജ്യത്തെ കാലി സമ്പത്തിന്റെ എണ്ണം 18- 19 കോടിയില്‍ സ്ഥായിയായി തുടരുകയാണ്. കശാപ്പ് കാലിസമ്പത്തിന്റെ എണ്ണം കുറയാന്‍ ഇടയാക്കുന്നില്ല എന്ന് ഇതില്‍നിന്ന് വ്യക്തമാണ്. ട്രാക്ടര്‍ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചുകഴിഞ്ഞ കാലത്താണ്, കാര്‍ഷിക പുരോഗതിക്ക് കാലിസമ്പത്തിനെ ഉപയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ഉപദേശം.
കന്നുകാലി വളര്‍ത്തലിനെ ജീവിതോപാധിയായി കാണുന്നവരില്‍ വലിയൊരു വിഭാഗം രാജ്യത്തെ ദരിദ്ര ദളിത് ജനവിഭാഗങ്ങളാണ്. കശാപ്പിനു വേണ്ടി മൃഗങ്ങളെ വില്‍ക്കാന്‍ കഴിയാതാകുന്നതോടെ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടിവരുന്നതും ഈ വിഭാഗമായിരിക്കും. കാര്‍ഷിക ആവശ്യങ്ങള്‍ക്കും ക്ഷീരോത്പാദനം വഴിയുള്ള വരുമാനത്തിനും മാത്രമായി കാലി സമ്പത്തിനെ സംരക്ഷിക്കുന്നത് എത്രത്തോളം പ്രായോഗികമായിരിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. കാലിസമ്പത്തിന്റെ സംരക്ഷണമോ കാര്‍ഷിക പുരോഗതിയോ അല്ല, മറിച്ച് സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനു പിന്നിലെന്ന വസ്തുതയാണ് ഇതിലൂടെ ബോധ്യപ്പെടുന്നത്. ഒരു തീരുമാനം കൊണ്ട് രാജ്യത്തെ ദളിതരേയും മുസ്്‌ലിംകളേയും ഒരേ സമയം സാമ്പത്തികമായും സാമൂഹികമായും തകര്‍ക്കാന്‍ കഴിയുമെന്ന സംഘ്പരിവാറിന്റെ കണക്കുകൂട്ടല്‍ മാത്രമാണ് ഈ തീരുമാനത്തിനു പിന്നിലെ ആദ്യത്തേയും അവസാനത്തേയും പ്രേരണ. സ്വന്തം ജനതക്കുമേല്‍ ഒരു ഭരണകൂടം നടപ്പാക്കുന്ന സാമ്പത്തിക ഉപരോധം എന്നതില്‍ കവിഞ്ഞ് മറ്റൊരു വിശേഷണവും മോദി സര്‍ക്കാറിന്റെ ഈ തീരുമാനത്തിന് നല്‍കാനാവില്ല.

india

വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു

കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇരുവരും എത്തിയിരുന്നു.

Published

on

ഗുസ്തി താരം വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും റെയിൽവേയിലെ ഉദ്യോഗം രാജിവച്ച് കോൺഗ്രസിൽ ചേർന്നു. ഇരുവരും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇരുവരും എത്തിയിരുന്നു. ഇവിടെ ഖാർഗെയുമായും കെ.സി. വേണുഗോപാലുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വിനേഷും ബജ്‌രംഗും എഐസിസി ആസ്ഥാനത്ത് എത്തിയത്.

കായിക താരങ്ങൾക്കു നീതിക്കു വേണ്ടി പോരാടിയപ്പോൾ കോൺഗ്രസ് അവർക്കൊപ്പം ഉറച്ചുനിന്നതായി കെ.സി. വേണുഗോപാൽ പറഞ്ഞു. കർഷകർക്കു വേണ്ടിയും ഗുസ്തി താരങ്ങൾ പോരാടി. അവരുടെ ദേശസ്നേഹം വളരെ വലുതാണ്. അവരെ സ്വീകരിക്കുന്നതിൽ കോൺഗ്രസിന് അഭിമാനമുണ്ട്. രാജ്യത്തു നടക്കുന്ന വലിയ ചലനങ്ങളുടെ തുടക്കമാണു വിനേഷ് ഫോഗട്ടിന്റെയും ബജ്‌രംഗ് പുനിയയുടെയും കോൺഗ്രസ് പ്രവേശനം. ഏത് പാർട്ടിയെ ആണ് വിശ്വസിക്കാൻ കഴിയുന്നതെന്ന് ഇരുവർക്കും തങ്ങളുടെ അനുഭവങ്ങളിലൂടെ അറിയാമെന്നും വേണുഗോപാൽ പറഞ്ഞു.

ഇരുവരുടെയും രാഷ്ട്രീയ പ്രവേശനത്തിൽ ഗുസ്തി താരങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്നാണു വിവരം. ഇരുവരും കോൺഗ്രസിൽ ചേരാനുള്ള തീരുമാനം വ്യക്തിപരമാണെന്നാണു സാക്ഷി മാലിക്കിന്റെ പ്രതികരണം. പല വാഗ്ദാനങ്ങളും രാഷ്ട്രീയ പാർട്ടികളിൽ നിന്നും ലഭിക്കും. തനിക്കും ഇത്തരത്തിൽ വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു. തുടങ്ങിവച്ച ദൗത്യം അവസാനിപ്പിക്കരുത്. വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും എടുത്ത തീരുമാനം വ്യക്തിപരമാണെന്നും സാക്ഷി മാലിക്ക് പറയുന്നു.

സെപ്റ്റംബർ 4 ന് ന്യൂഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കൂടിക്കാഴ്ച നടത്തിയിരുന്നു. വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തിങ്കളാഴ്ച ചേർന്നതിനു പിന്നാലെയായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച.

Continue Reading

kerala

മടിയില്‍ കനമില്ലെങ്കില്‍ ഭയമെന്തിന്? എസ്എഫ്‌ഐഒ അന്വേഷണം പൂര്‍ത്തിയാകാനിരിക്കെ വീണ്ടും കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണ

നേരത്ത എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണ കോടതിയെ സമീപിച്ചിരുന്നു.

Published

on

കരിമണല്‍ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടില്‍ വീണ്ടും കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മകളും എക്‌സാലോജിക് ഡയറക്ടറുമായി വീണ ടി. അന്വേഷണം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ എന്തിനാണ് വീണ കോടതിയെ സമീപിച്ചത് എന്ന ചോദ്യം ഉയരുന്നുണ്ട്. അതെസമയം എസ്എഫ്‌ഐഒ അന്വേഷണം തുടങ്ങി ഏഴ്‌ മാസം പിന്നിട്ടിട്ടും വീണയില്‍ നിന്നും മൊഴിയും തെളിവും ശേഖരിച്ചിട്ടില്ല. അന്വേഷണസംഘത്തിന്റെ ഉദാസീനത ഒത്തുകളിയുടെ ഭാഗമായാണോ എന്നും പ്രതിപക്ഷം സംശയിക്കുന്നുണ്ട്.

നേരത്ത എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കര്‍ണാടക ഹൈക്കോടതിയില്‍ വീണ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. വൈകാതെ തന്നെ അപ്പീല്‍ കോടതി പരിഗണിക്കും. മടിയില്‍ കനമില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ മകള്‍ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

എസ്എഫ്‌ഐഒ അന്വേഷണത്തിനു കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയം അനുവദിച്ചത് 8 മാസത്തെ കാലാവധിയായിരുന്നു. പ്രസ്തുത സമയപരിധി ഈ മാസം 30 ന് അവസാനിക്കുകയാണ്. അതെ സമയം സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നവംബര്‍ 12നാണു വിധി. അതുവരെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കരുതെന്നു ഡല്‍ഹി ഹൈക്കോടതി എസ്എഫ്‌ഐഒയോടു നിര്‍ദേശിച്ചിരുന്നു. സിഎംആര്‍എല്‍ കോടതിയെ സമീപിച്ചതുവഴി ഒന്നരമാസത്തെ സാവകാശം കിട്ടിയിരുന്നു. ഇതിന് പുറമേയാണ് വീണയുടെ അപ്പീലും കോടതിയിലെത്തിയത്.

എസ്എഫ്‌ഐഒ അന്വേഷണത്തിന്റെ അടുത്തപടി മൊഴിയും, തെളിവും ശേഖരിക്കലാണ്. സിഎംആര്‍എലിലും കെഎസ്‌ഐഡിസിയിലും തെളിവെടുപ്പു പൂര്‍ത്തിയാക്കിയ എസ്എഫ്‌ഐഒ എക്‌സാലോജിക് സൊലൂഷന്‍സിന്റെ ഏക ഡയറക്ടറും, മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണയില്‍നിന്നു മൊഴിയും തെളിവും ഇതുവരെയും ശേഖരിച്ചിട്ടില്ല.

അന്വേഷണം തുടങ്ങി 7 മാസം പിന്നിട്ടിട്ടും അന്വേഷണസംഘത്തിന്റെ അനങ്ങാപ്പാറ നയം ഒത്തുകളിയുടെ ഭാഗമായാണോ എന്നും പ്രതിപക്ഷം സംശയിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പും കോടതി വ്യവഹാരവുമാണു മൊഴിയെടുക്കാന്‍ വൈകുന്നതിന് കാരണമായി വിശദീകരിക്കുന്നത്.

സിഎംആര്‍എലുമായി എക്‌സാലോജിക് ഉള്‍പ്പെടെയുള്ള കമ്പനികള്‍ നടത്തിയ സാമ്പത്തിക ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്ന് ഇഡിയും അന്വേഷിക്കുന്നുണ്ട്. ഇ.ഡി കൂടി രംഗത്തുവന്നതോടെയാണു കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എത്ര ഏജന്‍സികള്‍ അന്വേിഷിച്ചിട്ടും അന്വേഷണം എങ്ങുമെത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Continue Reading

Video Stories

‘വർഗ്ഗവഞ്ചകരെ ഒരു കാരണവശാലും ഇനിയും പാർട്ടിയില്‍ വെച്ചു പൊറുപ്പിക്കരുത്’;പി ശശിക്കെതിരെ റെഡ് ആര്‍മി

ഇക്കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികു പറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ശ്രമിച്ചയാളാണ് പി ശശിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റെഡ് ആര്‍മി വിമര്‍ശിച്ചു.

Published

on

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ‘റെഡ് ആര്‍മി’. ഇക്കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികു പറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ശ്രമിച്ചയാളാണ് പി ശശിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റെഡ് ആര്‍മി വിമര്‍ശിച്ചു.

ഉദ്യോഗസ്ഥര്‍ക്ക് ഓശാന പാടിയ വര്‍ഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയോ പാര്‍ട്ടിയില്‍ സ്ഥാനം നല്‍കുകയോ ചെയ്യരുതെന്ന് റെഡ് ആര്‍മി പറഞ്ഞു. നേരത്തെ പിജെ ആര്‍മി എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജാണ് പേര് മാറ്റി റെഡ് ആര്‍മിയാക്കിയത്.

‘ഈ കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികുപറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ഇറങ്ങി തിരിച്ച എഡിജിപി അജിത് കുമാറിനെ പോലുള്ള പൊലീസ് ക്രിമിനലുകള്‍ക്കൊപ്പം ചേര്‍ന്ന് എസ്എഫ്ഐ, ഡിവൈഎഫ്ഐ സഖാക്കളെ, പാര്‍ട്ടീ സജീവ പ്രവര്‍ത്തനം നടത്തുന്ന പൊതുപ്രവര്‍ത്തകരെ, തെരുവിലും പൊലീസ്സ്റ്റേഷനുകളിലും പൊലീസ് തല്ലി ചതക്കുന്നതിന്, കള്ളകേസില്‍ കുടുക്കി ജയിലില്‍ അടക്കുന്നതിന്, ഇതുവരെയും പൊലീസിന് എല്ലാ സ്വാതന്ത്യവും അനുവദിച്ചു കൊടുത്ത, സ്വര്‍ണ്ണകടത്തും കൊലപാതകവും അടക്കം എഡിജിപിയുടെ നേതൃത്വത്തില്‍ ചെയ്തു കൂട്ടിയ ക്രിമിനല്‍ ചെയ്തികള്‍ക്ക് മൗനാനുവാദം നല്‍കിയ, പൊലീസിലെ ക്രിമിനലുകളായ ഉദ്യോഗസ്ഥരെ ജനങ്ങളുടെ മേല്‍ അകാരണമായി കുതിരകേറാന്‍ നിരുപാധികം അഴിച്ചുവിട്ടുകൊണ്ട് ഈ സര്‍ക്കാരിനെയും പാര്‍ട്ടിയെയും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അങ്ങേയറ്റം അവഹേളിക്കുന്ന സാഹചര്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് ഓശാനപാടിയ ഇതുപോലുള്ള വര്‍ഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാന്‍ അല്ലെങ്കില്‍ പാര്‍ട്ടിയില്‍ തന്നെ വെച്ചു പൊറുപ്പിക്കരുത്,’ എഫ്ബി പോസ്റ്റില്‍ പറയുന്നു.

 

Continue Reading

Trending