Connect with us

EDUCATION

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; യൂത്ത് ലീഗ് നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം; അനിശ്ചികാല സമരം ആരംഭിക്കുമെന്ന് മുന്നറിയിപ്പ്

ഇന്ന്‌  ഉച്ചക്ക് 12 മണിയോടെ പ്രസ് ക്ലബ് പരിസരിച്ചുനിന്ന് ആരംഭിച്ച യൂത്ത് ലീഗ് മാര്‍ച്ച് നിയമസഭ മന്ദിരത്തിന് അകലെ ബാരിക്കേഡ് തീര്‍ത്ത് പൊലീസ് മാര്‍ച്ച് തടഞ്ഞു.

Published

on

തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ നിരവധി തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതില്‍ രണ്ട് പ്രവര്‍ത്തകരുടെ കണ്ണിന് സാരമായി പരിക്കേറ്റു.

ഇന്ന്‌  ഉച്ചക്ക് 12 മണിയോടെ പ്രസ് ക്ലബ് പരിസരിച്ചുനിന്ന് ആരംഭിച്ച യൂത്ത് ലീഗ് മാര്‍ച്ച് നിയമസഭ മന്ദിരത്തിന് അകലെ ബാരിക്കേഡ് തീര്‍ത്ത് പൊലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ മുസ്‌ലിംലീഗ് നേതാക്കള്‍ അഭിസംബോധന ചെയ്ത് മടങ്ങിയ ശേഷമാണ് സംഘര്‍ഷമുണ്ടായത്. പ്രകോപനം കൂടാതെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു.

ബാരിക്കേഡിന് മുകളില്‍ കയറി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയതോടെ പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. ഇതിലാണ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് ഫരീദ്ഖാന്‍, കോഴികോട് ജില്ലയിലെ ജുനൈദ് എടച്ചേരി എന്നിവരുടെ കണ്ണിന് സാരമായി പരിക്കേറ്റത്. ഇതോടെ വീണ്ടും സംഘര്‍ഷമായി. നാല് റൗണ്ട് പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ ഇടപ്പെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. പൊലീസ് നടപടിയില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

മലബാറില്‍ അഡ്മിഷനുവേണ്ടി കുട്ടികള്‍ തെരുവുകള്‍ തോറും അലയുന്ന സാഹചര്യമാണുള്ളതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യായത്തിനുവേണ്ടിയുടെ പ്രക്ഷോഭമാണ് യൂത്ത് ലീഗ് നടത്തുന്നത്. സീറ്റ് കിട്ടാതെ അലയുന്ന പതിനായിരക്കണക്കിന് കുട്ടികളുടെ വികാരമാണ് യൂത്ത് ലീഗ് പ്രകടിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് ജനപ്രതിനിധികള്‍ക്കും നിയമസഭക്കും നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിക്കണം. ഇക്കാര്യത്തില്‍ പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ കൂടുതല്‍ ഗൗരവമുള്ള പ്രക്ഷോഭങ്ങള്‍ കേരളം കാണേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

എട്ട് വര്‍ഷത്തിനിടെ 1000 ബാറുകള്‍ തുറന്ന സര്‍ക്കാര്‍ ഒരു പ്ലസ് ടു ബാച്ചുപോലും അനുവദിച്ചിട്ടില്ലെന്ന് തുടര്‍ന്ന് സംസാരിച്ച മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. കേരളീയം ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്കായി ധൂര്‍ത്തടിക്കാന്‍ പണമുള്ള സര്‍ക്കാര്‍ പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ പണമില്ലെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി.കെ ഫിറോസ് പറഞ്ഞു. അധിക ബാച്ച് അനുവദിക്കാന്‍ പണമില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ വീട്ടില്‍ ചാണകകുഴിയുണ്ടാക്കാന്‍ പണമുണ്ട്. വീട്ടില്‍ സ്വിപ്പിംഗ് പൂളുണ്ടാക്കാനും കുടുംബത്തിനൊപ്പം ടൂറുപോകാനും പണമുണ്ട്. ഇത് അംഗീകരിക്കാന്‍ കഴിയില്ല.

താത്കാലിക ബാച്ച് അനുവദിച്ചാല്‍ സമരം തീരില്ല. പ്ലസ് വണ്ണിന് പ്രവേശനം കിട്ടാതെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെ പെരുവഴിയിലാക്കിയ മന്ത്രിയുടെ വഴിയില്‍ യൂത്ത് ലീഗ് സമരവുമായി ഉണ്ടാകും. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ തിരുവനന്തപുരത്ത് രാപ്പകല്‍ സമരം നടത്തുമെന്നും പി.കെ ഫിറോസ് പറഞ്ഞു. പ്ലസ് ടു സീറ്റിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ പറഞ്ഞു. കള്ള കണക്കാണ് മന്ത്രി പുറത്തുവിടുന്നത്. മലബാറിനോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.എല്‍.എമാരായ പി. ഉബൈദുള്ള, അഡ്വ. യു.എ ലത്തീഫ്, കുറുക്കോളി മൊയ്തീന്‍, നജീബ് കാന്തപുരം, എ.കെ.എം അഷ്റഫ്, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ബീമാപള്ളി റഷീദ്, ജനറല്‍ സെക്രട്ടറി നിസാര്‍ മുഹമ്മദ് സുല്‍ഫി എന്നിവരും സംസാരിച്ചു.

EDUCATION

എയ്ഡഡ് സ്കൂളുകളിൽ കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Published

on

എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) യോഗ്യതയില്ലാത്ത അധ്യാപകരെ ഒഴിവാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകളില്‍ കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ നിയമിച്ച മാനേജര്‍മാരെ അയോഗ്യരാക്കുമെന്നും മുന്നറിയിപ്പുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാതെയും ചട്ടവിരുദ്ധമായും യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിക്കുകയും സ്ഥാനക്കയറ്റം നല്‍കുകയും ചെയ്യുന്ന മാനേജര്‍മാരെ അയോഗ്യരാക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കണമെന്ന് എസ്. ഷാനവാസ് നിര്‍ദേശിച്ചു.

2019-20 അധ്യയനവര്‍ഷത്തില്‍ കെ-ടെറ്റ് യോഗ്യതയുള്ളവരെ മാത്രമേ അധ്യാപകരായി നിയമിക്കാവൂ എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കെ.-ടെറ്റ് ഉള്ളവര്‍ക്ക് മാത്രമേ സ്ഥാനക്കയറ്റം നല്‍കാവൂവെന്നും ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഈ ഉത്തരവുകള്‍ ലംഘിച്ച് നിരവധി എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റുകള്‍ അധ്യാപകനിയമനം നടത്തിയെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. നിലവിലെ തീരുമാനം അനുസരിച്ച് ഇതിനോടകം എയ്ഡഡ് സ്‌കൂളുകളില്‍ സ്ഥാനക്കയറ്റം ലഭിച്ചവര്‍ക്ക് അവര്‍ കെ-ടെറ്റ് എന്നാണോ പാസാകുന്നത് ആ തീയതി മുതല്‍ മാത്രമേ സ്ഥാനക്കയറ്റം നല്‍കാന്‍ സാധിക്കുകയുള്ളു.

ഇത്തരം അട്ടിമറികള്‍ കാരണം യോഗ്യതയുള്ള അധ്യാപകരാല്‍ പഠിപ്പിക്കപ്പെടാനുള്ള കുട്ടികളുടെ അവകാശം ലംഘിക്കപ്പെടുന്നതായും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു. അക്കാരണത്താല്‍ കെ-ടെറ്റ് ഇല്ലാത്തവരെ ഉടന്‍ സര്‍വീസില്‍ നിന്നൊഴിവാക്കാനും ചട്ടവിരുദ്ധമായ സ്ഥാനക്കയറ്റങ്ങള്‍ റദ്ദാക്കാനുമാണ് വിദ്യാഭ്യാസ ബോര്‍ഡിന്റെ തീരുമാനം.

2011ല്‍ കേരള വിദ്യാഭ്യാസ അവകാശ ചട്ടങ്ങള്‍ നിലവില്‍ വന്നതോടെ കെ-ടെറ്റ് യോഗ്യത നേടാനുള്ള സമയപരിധി അഞ്ചുവര്‍ഷമായിരുന്നു. അതായത് എയ്ഡഡ് സ്‌കൂളുകളില്‍ 2012 ജൂണ്‍ ഒന്ന് മുതല്‍ 2019-20 അധ്യയനവര്‍ഷം വരെ നിയമിതരായ അധ്യാപകരില്‍ കെ-ടെറ്റ് ഇല്ലാത്തവര്‍ക്ക് അത് നേടാന്‍ 2020-21 അധ്യയനവര്‍ഷം വരെ സമയം ലഭിച്ചിട്ടുണ്ട്.

ഈ പശ്ചാത്തലത്തില്‍ അവസാന അവസരം എന്ന നിലയില്‍ പൊതുവിദ്യാഭ്യാസ ബോര്‍ഡ് പ്രത്യേകമായി പരീക്ഷയും നടത്തി. തുടര്‍ന്ന് കെ-ടെറ്റ് നേടാന്‍ കഴിയാത്ത അധ്യാപകര്‍ക്ക് 10 ഓളം അവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഡയറക്ടര്‍ പറയുന്നു. എന്നാല്‍ ഇത്തരത്തിലുള്ള അവസരങ്ങള്‍ ലഭ്യമാക്കിയിട്ടും ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്നത് നടപടിക്ക് വിധേയമാക്കേണ്ട വിഷയങ്ങളാണെന്നും ഡയറക്ടര്‍ പറഞ്ഞു.

Continue Reading

EDUCATION

പൊതുപരീക്ഷാ ചോദ്യപേപ്പറുകളിൽ വീണ്ടും അക്ഷരത്തെറ്റുകൾ; ബയോളജി പരീക്ഷയിൽ മാത്രം 14 തെറ്റുകള്‍

‘വ്യത്യാസത്തിന് പകരം വൈത്യാസം’

Published

on

പൊതുപരീക്ഷാ ചോദ്യപേപ്പറുകളിൽ വീണ്ടും അക്ഷരത്തെറ്റുകൾ . പ്ലസ് വൺ ബയോളജി, കെമിസ്ട്രി പരീക്ഷകളിലെ ചോദ്യങ്ങളിലാണ് അക്ഷരത്തെറ്റ്. ബയോളജി പരീക്ഷയിൽ മാത്രം 14 തെറ്റുകളാണുള്ളത്. ചോദ്യ നിർമാണത്തിലും പ്രൂഫ് റീഡിങ്ങിലും ഗുരുതര വീഴ്ചയാണെന്ന് അധ്യാപകർ പറഞ്ഞു.

ദ്വിബീജപത്ര സസ്യം എന്നതിന് പകരം ദി ബീജ പത്രസസ്യം എന്ന് അച്ചടിച്ചിരിക്കുന്നു. അവായൂ ശ്വസനം എന്നതിന് പകരം അച്ചടിച്ചിരിക്കുന്നത് ആ വായൂ ശ്വസനം എന്ന്. വ്യത്യാസത്തിന് പകരം വൈത്യാസം, സൈക്കിളിൽ എന്നതിന് പകരം സൈക്ലിളിൽ എന്നും ചോദ്യത്തിൽ വിപലീകരിച്ചെഴുതുക, ബാഹ്യസവിഷേത, അറു ക്ലാസുകൾ എന്നിങ്ങനെയും തെറ്റുകൾ ആവര്‍ത്തിക്കുന്നു.

Continue Reading

EDUCATION

അക്ഷരത്തെറ്റുകള്‍ ആവര്‍ത്തിച്ച് പ്ലസ് ടു മലയാളം ചോദ്യപേപ്പര്‍

നാലാമത്തെ ചോദ്യത്തിൽ ‘താമസം’ എന്ന വാക്കിന് പകരം ‘താസമം’ എന്നാണ് അച്ചടിച്ചു വന്നിരിക്കുന്നത്.

Published

on

അക്ഷരതെറ്റുകൾ കൊണ്ട് നിറഞ്ഞ് പ്ലസ് ടു മലയാളം ചോദ്യപേപ്പർ.14 അക്ഷരതെറ്റുകളാണ് ചോദ്യപേപ്പറിൽ കണ്ടെത്തിയത്. ഒഎൻവിയുടെ ഒരു കവിതയിൽ മാത്രം മൂന്ന് അക്ഷരത്തെറ്റുകളാണുള്ളത്.

പ്രയോഗങ്ങളിലും വ്യാകരണത്തിലും പിശകുകൾ ഉണ്ടെന്ന് പരാതിയുണ്ട്. നാലാമത്തെ ചോദ്യത്തിൽ ‘താമസം’ എന്ന വാക്കിന് പകരം ‘താസമം’ എന്നാണ് അച്ചടിച്ചു വന്നിരിക്കുന്നത്.

ഇതിന് പുറമെ ‘സച്ചിനെക്കുറിച്ച്’ എന്നതിന് പകരം ‘സച്ചിനെക്കറിച്ച്’ എന്നതടക്കം നിരവധി തെറ്റുകളും ചോദ്യപേപ്പറിൽ കാണാം. ഇതുപോലെ പല ചോദ്യങ്ങളിലും നിരവധി അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയെന്ന് അധ്യാപകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. അക്ഷരത്തെറ്റിന് പുറമെ പല ചോദ്യങ്ങളിലും വ്യാകരണ പിശകും ഉണ്ടെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

Continue Reading

Trending