Connect with us

kerala

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂരിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കണ്ണൂർ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

കർണാടക തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ജൂൺ 21 മുതൽ കേരള തീരത്ത് പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി, ജൂൺ 23ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്രമായ മഴയ്ക്കും, ജൂൺ 21 മുതൽ 23 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും, ജൂൺ 19 മുതൽ 23 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

20 മുതൽ 24 വരെ കേരള – കർണ്ണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

kerala

മഞ്ഞപ്പിത്ത മരണം; കൂടുതലും യുവാക്കളിൽ

ജൂണില്‍ 27ാം തീയതിവരെ എട്ട് പേർ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു, ഇതില്‍ ഏഴ് പേരും 45 വയസ്സില്‍ താഴെയുള്ളവരാണ്

Published

on

മലപ്പുറം: സംസ്ഥാനത്ത് യുവാക്കളില്‍ മഞ്ഞപ്പിത്ത മരണം വർധിച്ചുവരുന്നു. റിപ്പോർട്ട് ചെയ്യപ്പെടുന്ന മഞ്ഞപ്പിത്ത മരണങ്ങളില്‍ 70 ശതമാനവും യുവാക്കളിലാണെന്ന് ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണില്‍ 27ാം തീയതിവരെ എട്ട് പേർ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു. ഇതില്‍ ഏഴ് പേരും 45 വയസ്സില്‍ താഴെയുള്ളവരാണ്.

മെയ് മാസത്തില്‍ 12 പേർ മഞ്ഞപ്പിത്തം ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയതില്‍ ഒൻപത് പേരും 50 വയസ്സില്‍ താഴെയുള്ളവരാണ്. ആറ് പേർ 45 വയസ്സില്‍ താഴെയുള്ളവരും. 14 വയസ്സുള്ള കുട്ടിയും ഇക്കൂട്ടത്തിലുണ്ട്. സർക്കാർ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ കണക്കുകൂടി ലഭിച്ചാല്‍ നിരക്ക് ഇതിലും കൂടും.

രണ്ട് മാസങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ട 19 മരണങ്ങളില്‍ 13-ഉം 45-ന് താഴെ പ്രായമുള്ളവരാണ്. യുവാക്കളില്‍ മഞ്ഞപ്പിത്ത മരണം കൂടുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. കോവിഡാനന്തര കാലഘട്ടത്തിലാണ് യുവാക്കളില്‍ മഞ്ഞപ്പിത്ത മരണനിരക്ക് കൂടിയതെന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടർമാർ പറയുന്നു. അതിനുമുമ്പ് ഇങ്ങനെയൊരു പ്രതിഭാസം കണ്ടിരുന്നില്ലെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. യുവാക്കളില്‍ മരണനിരക്ക് കൂടുന്നത് ആരോഗ്യവകുപ്പിന്‍റെ ശ്രദ്ധയില്‍പെടുത്തിയതായും പഠനത്തിന് തുടക്കം കുറിച്ചതായും മെഡിക്കല്‍ കോളജിലെ ഡോക്ടർമാർ അറിയിച്ചു.

മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട യുവാക്കളുടെ, രോഗത്തിന് മുമ്പും ശേഷവുമുള്ള ആരോഗ്യചരിത്രമാണ് മെഡിസിൻ, കമ്യൂണിറ്റി മെഡിസിൻ, വൈറോളജി തുടങ്ങിയ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ പഠനവിധേയമാക്കുന്നത്. പഠനറിപ്പോർട്ട് ഉടൻ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിന് സമർപ്പിക്കും. കോവിഡാനന്തരം യുവാക്കളുടെ പ്രതിരോധശേഷി കുറഞ്ഞോ, മഞ്ഞപ്പിത്തം പരത്തുന്ന ഹെപ്പറ്റൈറ്റിസ് വൈറസുകള്‍ക്ക് ജനിതക മാറ്റം സംഭവിച്ചോ തുടങ്ങിയ കാര്യങ്ങളില്‍ വിശദപഠനം ആവശ്യമാണെന്നും ഡോക്ടർമാർ പറയുന്നു. മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന അസുഖമായതിനാല്‍ കരള്‍ സംബന്ധമായ അസുഖങ്ങളുള്ളവരെ ഗുരുതരമായി ബാധിക്കും. കോവിഡ് ബാധിച്ചവരിലും കരള്‍ സംബന്ധമായ അസുഖത്തിന് സാധ്യത കൂടുതലാണ്. അതിനാല്‍ ഇക്കാര്യങ്ങളില്‍ വിശദമായ പഠനത്തിന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് മുന്നില്‍ നിർദ്ദേശം സമർപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Continue Reading

kerala

മൂന്നുമാസം റേഷന്‍ വാങ്ങിയില്ല; 60,038 കാര്‍ഡുടമകള്‍ക്കിനി സൗജന്യറേഷനില്ല

മുന്‍ഗണനാവിഭാഗത്തില്‍ ആനുകൂല്യം നേടിയിരുന്ന ഇവര്‍ ആനുകൂല്യമില്ലാത്തവരിലേക്ക് തരംമാറ്റപ്പെട്ടു

Published

on

തുടര്‍ച്ചയായി മൂന്നുമാസം റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തതിനാല്‍ 60,038 റേഷന്‍ കാര്‍ഡുടമകളെ മുന്‍ഗണനേതര സബ്‌സിഡിയിതര വിഭാഗത്തിലേക്ക് മാറ്റി. ഇനി മുന്‍ഗണനാ ആനുകൂല്യം കിട്ടണമെങ്കില്‍ പുതിയ അപേക്ഷ നല്‍കണം. റേഷന്‍വിഹിതം കൈപ്പറ്റുന്ന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കാര്‍ഡ് ഉടമകളുടെ ആനുകൂല്യങ്ങളാണ് ഇല്ലാതായത്. മുന്‍ഗണനാവിഭാഗത്തില്‍ ആനുകൂല്യം നേടിയിരുന്ന ഇവര്‍ ആനുകൂല്യമില്ലാത്തവരിലേക്ക് തരംമാറ്റപ്പെട്ടു. സൗജന്യറേഷന്‍ ഇവര്‍ക്കിനി ലഭിക്കില്ല.

ഇക്കൂട്ടത്തില്‍ മുന്‍ഗണനാവിഭാഗത്തിലെ (പിങ്ക്) 48,946 കാര്‍ഡുടമകളും എ.എ.വൈ വിഭാഗത്തിലെ (മഞ്ഞ) 6,793 കാര്‍ഡുടമകളും എന്‍.പി.എസ് വിഭാഗത്തിലെ (നീല) 4,299 കാര്‍ഡുടമകളും തരം മാറ്റത്തില്‍ ഉള്‍പ്പെടുന്നുണ്ട്. കൂടുതല്‍ കാര്‍ഡുടമകള്‍ മുന്‍ഗണനേതര സബ്‌സിഡിയിതര വിഭാഗത്തിലേക്ക് മാറിയത് എറണാകുളം ജില്ലയിലാണ്. 8,512 പേര്‍. തൊട്ടുപിന്നില്‍ തിരുവനന്തപുരവും (7,553), കുറവ് വയനാട് (871). കഴിഞ്ഞദിവസം സിവില്‍ സപ്ലൈസ് വിഭാഗം പുറത്തിറക്കിയ കണക്കാണിത്.

94,52,535 റേഷന്‍ കാര്‍ഡുടമകളാണുള്ളത്. ഇതില്‍ 36,09,463 കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലും 5,88,174 കാര്‍ഡ് എ.എ.വൈ വിഭാഗത്തിലും 22,63,178 എണ്ണം സബ്‌സിഡി വിഭാഗത്തിലും 29,63,062 കാര്‍ഡ് മുന്‍ഗണനേതര സബ്‌സിഡിയിതര വിഭാഗത്തിലും ഉള്‍പ്പെടുന്നുണ്ട്. ഇവര്‍ക്ക് വീണ്ടും അപേക്ഷ നല്‍കി കാരണം ബോധിപ്പിച്ച് ആനുകൂല്യങ്ങള്‍ തിരികെനേടാം. റേഷന്‍ വാങ്ങുമെന്ന് ഉറപ്പുള്ളവര്‍ക്കുമാത്രമേ കാര്‍ഡ് പുതുക്കി നല്‍കുകയുള്ളൂവെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അതേസമയം, മുന്‍ഗണനാ കാര്‍ഡ് ലഭിക്കാനായി ആയിരക്കണക്കിന് അപേക്ഷകളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.

Continue Reading

kerala

തിരുവനന്തപുരം പാലോട് അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ

മാനസിക സമ്മർദ്ദത്തെ തുടർന്ന് ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നാണു ബന്ധുക്കൾ പറയുന്നത്.

Published

on

തിരുവനന്തപുരം: പാലോട് പേരയം ചെല്ലഞ്ചിയിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ (88), ഗീത (59) എന്നിവരാണു മരിച്ചത്. സംഭവം നടക്കുമ്പോൾ ഗീതയുടെ ഭർത്താവ് വത്സലൻ വീട്ടിൽ ഉണ്ടായിരുന്നു. പാലോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ഇന്നു രാവിലെ എട്ടരയോടെ ഗീതയുടെ മൃതദേഹം വീടിന്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്കുള്ളിലുമാണ് കണ്ടെത്തിയത്. പാലോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മാനസിക സമ്മർദ്ദത്തെ തുടർന്ന് ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നാണു ബന്ധുക്കൾ പറയുന്നത്.

അമിതമായി ഗുളിക കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ദിവസം മുൻപ് 12 സെന്റ് വസ്തുവുമായി ബന്ധപ്പെട്ടുള്ള കേസിൽ ഇവർക്ക് പ്രതികൂലമായിട്ടായി വിധി വന്നിരുന്നു. ഇത് ഇരുവരെയും മാനസികമായി തളർത്തിയിരുന്നുവെന്നാണ് കരുതുന്നത്.

 

Continue Reading

Trending