Connect with us

Video Stories

പൊതുജനാരോഗ്യത്തിന് പ്രാമുഖ്യം നല്‍കണം

Published

on

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത് പൊതുജനങ്ങളില്‍ ആശങ്കയുയര്‍ത്തിയിരിക്കുകയാണ്. മഴക്കാലമെത്തും മുമ്പെ പകര്‍ച്ചപ്പനിയും മറ്റു മാറാരോഗങ്ങളുമായി ആയിരങ്ങള്‍ ആസ്പത്രികളില്‍ അഭയം പ്രാപിച്ചിരിക്കുന്ന ആപത്കരമായ അവസ്ഥയാണുള്ളത്. മഴക്കാലപൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാളിച്ച സംഭവിച്ചതാണ് കേരളത്തെ ഇത്ര ഭീതിതമാംവിധം ആതുരാലയങ്ങളുടെ കോലായിലേക്ക് തള്ളിവിടാന്‍ കാരണമായത്. സര്‍ക്കാര്‍ ആസ്പത്രികളിലെ അനാസ്ഥയും അസൗകര്യങ്ങളും രോഗികള്‍ക്ക് കൂനിന്മേല്‍ കുരുവാണെന്ന കാര്യം ഇതോടൊപ്പം ചേരുത്തുപറയേണ്ടതാണ്. പകര്‍ച്ചവ്യാധികള്‍ തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇന്നലെ ഇറങ്ങിപ്പോയത് ഇക്കാര്യത്തിലെ ഗൗരവം ബോധ്യപ്പെടുത്താനാണ്. പകര്‍ച്ചപ്പനിയും മാറാ രോഗങ്ങളിലൂടെയുള്ള മരണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാതെ സര്‍ക്കാര്‍ അലംഭാവം തുടരുന്നത് അംഗീകരിക്കാനാവില്ല. അഞ്ചുമാസത്തിനിടെ സംസ്ഥാനത്ത് ഏഴു ലക്ഷം പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. 32 എച്ച് വണ്‍ എന്‍ വണ്‍ ബാധിതരടക്കം 62 പേര്‍ മരിച്ചതായും ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. തീരദേശ മേഖലയില്‍ മുമ്പെങ്ങും കാണാത്ത വിധമാണ് പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നത്. മലയോര മേഖലയില്‍ ഡങ്കിപ്പനി വ്യാപകമായിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പേരിനുമാത്രമാണ്. മാലിന്യ സംസ്‌കരണത്തിലെ വീഴ്ചയും പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പാളിച്ചയും കാരണം നിരവധി ജീവനുകള്‍ മരണത്തെ അഭിമുഖീകരിച്ചു കഴിയുന്നത് ഇനിയും കാണാതിരിക്കരുത്.
സംസ്ഥാനത്ത് ഈ വര്‍ഷം പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാനിടയുണ്ടെന്ന് ആരോഗ്യവകുപ്പിന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ആരോഗ്യ ഡയറക്ടറേറ്റ് തയാറാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം വകുപ്പു മന്ത്രി മാസങ്ങള്‍ക്കു മുമ്പ് തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ വകുപ്പ് പിറകോട്ടു പോവുകയാണുണ്ടായത്. കൊടും ചൂടും ശുദ്ധജലത്തിന്റെ കുറവും പകര്‍ച്ചവ്യാധികള്‍ പെരുകുന്നതിന്റെ പ്രധാന ഘടകങ്ങളാണ്. ഇത്തരം സാഹചര്യത്തില്‍ രോഗങ്ങള്‍ പടരാതിരിക്കാനുള്ള മുന്‍കരുതലുകളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടിയിരുന്നത്. എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കിപ്പനി എന്നിവയുടെ വ്യാപനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാകുമെന്ന മുന്നറിയിപ്പും ഗൗരവമായെടുത്തില്ല. അതിനാല്‍ കഴിഞ്ഞ തവണ ഡെങ്കിപ്പനിയും ഡിഫ്തീരയയും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ ഇത്തവണയും രോഗലക്ഷണം കണ്ടുതുടങ്ങിയവരുടെയും സ്ഥിരീകരിച്ചവരുടെയും എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. മഴക്കാല രോഗങ്ങളെക്കാള്‍ കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നത് വേനല്‍ക്കാല രോഗങ്ങളാണെന്ന തിരിച്ചറിവോടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിയിരുന്നത്. പ്രത്യേകിച്ച്, നൂറ്റാണ്ടിനിടെ ശക്തമായ വരള്‍ച്ചയില്‍ കേരളം വരണ്ടുണങ്ങുന്ന സാഹചര്യത്തില്‍. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ചത് കേരളത്തിലായിരുന്നുവെന്നത് ഓര്‍ക്കേണ്ടതുണ്ട്. ഒരു തവണ രോഗം ബാധിച്ചവര്‍ക്ക് വീണ്ടും രോഗബാധയുണ്ടാകുന്നതു മരണകാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനി ബാധിച്ച പ്രദേശങ്ങളില്‍ ഇത്തവണ സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ഒരു പ്രതിരോധ പ്രവര്‍ത്തനവും നടന്നില്ലെന്നതാണ് യാഥാര്‍ഥ്യം. മരണ നിരക്കു കൂടിയിട്ടും അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ശക്തമായ പ്രതിരോധ നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാറിനു കഴിയുന്നില്ലെന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
കൊതുകു നിയന്ത്രണമാണ് മുഖ്യ പ്രതിരോധ മാര്‍ഗം. എന്നാല്‍ മാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ മാര്‍ഗം സ്വീകരിക്കാത്ത സര്‍ക്കാര്‍ പൊതുയിടങ്ങളെല്ലാം കൊതുകു വളര്‍ത്തല്‍ കേന്ദ്രങ്ങളാക്കി മാറ്റയിരിക്കുകയാണ്. മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ കൊതുകിന്റെ കൂത്താടികളാണെങ്ങും. പകലാണ് ഇത്തരം കൊതുകുകള്‍ രോഗം പടര്‍ത്തുന്നത്. എന്നിട്ടും ഇവയെ നശിപ്പിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സംവിധാനങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ അമാന്തം തുടരുകയാണ്. മലിനജലം കെട്ടിക്കിടക്കുന്നതും പരിസരശുചിത്വത്തിന്റെയും വ്യക്തിശുചിത്വത്തിന്റെയും കുറവും മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇവക്കെതിരെ പ്രാഥമികമായി സ്വീകരിക്കേണ്ട പ്രതിരോധ നടപടികളില്‍ പോലും സര്‍ക്കാര്‍ പിറകോട്ടുപോയതാണ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യസ്ഥിതി നിലനിന്നിരുന്ന കേരളം ഇന്ന് പകര്‍ച്ചവ്യാധികളുടെ നാടായി മാറിക്കഴിഞ്ഞു. കഴിഞ്ഞ മാസം തുടക്കത്തിലാണ് സംസ്ഥാന ആരോഗ്യ മന്ത്രി പകര്‍ച്ചപ്പനിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് ചികിത്സ തേടിയത്. വിവിധ ആസ്പത്രികളില്‍ ചികിത്സയില്‍ കഴിയുന്ന ഡെങ്കിപ്പനി ബാധിതരെ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് മന്ത്രിക്കും പനി ബാധിച്ചതെന്നായിരുന്നു നിഗമനം. എന്നിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാര്‍ പാളിച്ചയും പൊതുജനാരോഗ്യത്തിനു പ്രാധാന്യം നല്‍കേണ്ടതിന്റെ ഗൗരവവും തരിച്ചറിഞ്ഞില്ല എന്നത് ഖേദകരമാണ്. ആരോഗ്യ വകുപ്പ് സടകുടഞ്ഞെഴുന്നേല്‍ക്കേണ്ട സമയമാണിത്. ഇനിയും അലംഭാവം തുടര്‍ന്നാല്‍ ആതുരാലയങ്ങള്‍ക്കു മുമ്പില്‍ കേരളം ഒന്നടങ്കം വരിനില്‍ക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. മാലിന്യ സംസ്‌കരണത്തിന് ശാശ്വത നടപടികള്‍ സ്വീകരിക്കുകയും സര്‍ക്കാര്‍ ആസ്പത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്താന്‍ മാത്രമേ പൊതുജനങ്ങളുടെ ആരോഗ്യ ഭീഷണിക്ക് അല്‍പ്പമെങ്കിലും പരിഹാരമാകൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു

കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇരുവരും എത്തിയിരുന്നു.

Published

on

ഗുസ്തി താരം വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും റെയിൽവേയിലെ ഉദ്യോഗം രാജിവച്ച് കോൺഗ്രസിൽ ചേർന്നു. ഇരുവരും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇരുവരും എത്തിയിരുന്നു. ഇവിടെ ഖാർഗെയുമായും കെ.സി. വേണുഗോപാലുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വിനേഷും ബജ്‌രംഗും എഐസിസി ആസ്ഥാനത്ത് എത്തിയത്.

കായിക താരങ്ങൾക്കു നീതിക്കു വേണ്ടി പോരാടിയപ്പോൾ കോൺഗ്രസ് അവർക്കൊപ്പം ഉറച്ചുനിന്നതായി കെ.സി. വേണുഗോപാൽ പറഞ്ഞു. കർഷകർക്കു വേണ്ടിയും ഗുസ്തി താരങ്ങൾ പോരാടി. അവരുടെ ദേശസ്നേഹം വളരെ വലുതാണ്. അവരെ സ്വീകരിക്കുന്നതിൽ കോൺഗ്രസിന് അഭിമാനമുണ്ട്. രാജ്യത്തു നടക്കുന്ന വലിയ ചലനങ്ങളുടെ തുടക്കമാണു വിനേഷ് ഫോഗട്ടിന്റെയും ബജ്‌രംഗ് പുനിയയുടെയും കോൺഗ്രസ് പ്രവേശനം. ഏത് പാർട്ടിയെ ആണ് വിശ്വസിക്കാൻ കഴിയുന്നതെന്ന് ഇരുവർക്കും തങ്ങളുടെ അനുഭവങ്ങളിലൂടെ അറിയാമെന്നും വേണുഗോപാൽ പറഞ്ഞു.

ഇരുവരുടെയും രാഷ്ട്രീയ പ്രവേശനത്തിൽ ഗുസ്തി താരങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്നാണു വിവരം. ഇരുവരും കോൺഗ്രസിൽ ചേരാനുള്ള തീരുമാനം വ്യക്തിപരമാണെന്നാണു സാക്ഷി മാലിക്കിന്റെ പ്രതികരണം. പല വാഗ്ദാനങ്ങളും രാഷ്ട്രീയ പാർട്ടികളിൽ നിന്നും ലഭിക്കും. തനിക്കും ഇത്തരത്തിൽ വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു. തുടങ്ങിവച്ച ദൗത്യം അവസാനിപ്പിക്കരുത്. വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും എടുത്ത തീരുമാനം വ്യക്തിപരമാണെന്നും സാക്ഷി മാലിക്ക് പറയുന്നു.

സെപ്റ്റംബർ 4 ന് ന്യൂഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കൂടിക്കാഴ്ച നടത്തിയിരുന്നു. വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തിങ്കളാഴ്ച ചേർന്നതിനു പിന്നാലെയായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച.

Continue Reading

kerala

മടിയില്‍ കനമില്ലെങ്കില്‍ ഭയമെന്തിന്? എസ്എഫ്‌ഐഒ അന്വേഷണം പൂര്‍ത്തിയാകാനിരിക്കെ വീണ്ടും കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണ

നേരത്ത എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണ കോടതിയെ സമീപിച്ചിരുന്നു.

Published

on

കരിമണല്‍ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടില്‍ വീണ്ടും കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മകളും എക്‌സാലോജിക് ഡയറക്ടറുമായി വീണ ടി. അന്വേഷണം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ എന്തിനാണ് വീണ കോടതിയെ സമീപിച്ചത് എന്ന ചോദ്യം ഉയരുന്നുണ്ട്. അതെസമയം എസ്എഫ്‌ഐഒ അന്വേഷണം തുടങ്ങി ഏഴ്‌ മാസം പിന്നിട്ടിട്ടും വീണയില്‍ നിന്നും മൊഴിയും തെളിവും ശേഖരിച്ചിട്ടില്ല. അന്വേഷണസംഘത്തിന്റെ ഉദാസീനത ഒത്തുകളിയുടെ ഭാഗമായാണോ എന്നും പ്രതിപക്ഷം സംശയിക്കുന്നുണ്ട്.

നേരത്ത എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കര്‍ണാടക ഹൈക്കോടതിയില്‍ വീണ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. വൈകാതെ തന്നെ അപ്പീല്‍ കോടതി പരിഗണിക്കും. മടിയില്‍ കനമില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ മകള്‍ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

എസ്എഫ്‌ഐഒ അന്വേഷണത്തിനു കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയം അനുവദിച്ചത് 8 മാസത്തെ കാലാവധിയായിരുന്നു. പ്രസ്തുത സമയപരിധി ഈ മാസം 30 ന് അവസാനിക്കുകയാണ്. അതെ സമയം സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നവംബര്‍ 12നാണു വിധി. അതുവരെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കരുതെന്നു ഡല്‍ഹി ഹൈക്കോടതി എസ്എഫ്‌ഐഒയോടു നിര്‍ദേശിച്ചിരുന്നു. സിഎംആര്‍എല്‍ കോടതിയെ സമീപിച്ചതുവഴി ഒന്നരമാസത്തെ സാവകാശം കിട്ടിയിരുന്നു. ഇതിന് പുറമേയാണ് വീണയുടെ അപ്പീലും കോടതിയിലെത്തിയത്.

എസ്എഫ്‌ഐഒ അന്വേഷണത്തിന്റെ അടുത്തപടി മൊഴിയും, തെളിവും ശേഖരിക്കലാണ്. സിഎംആര്‍എലിലും കെഎസ്‌ഐഡിസിയിലും തെളിവെടുപ്പു പൂര്‍ത്തിയാക്കിയ എസ്എഫ്‌ഐഒ എക്‌സാലോജിക് സൊലൂഷന്‍സിന്റെ ഏക ഡയറക്ടറും, മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണയില്‍നിന്നു മൊഴിയും തെളിവും ഇതുവരെയും ശേഖരിച്ചിട്ടില്ല.

അന്വേഷണം തുടങ്ങി 7 മാസം പിന്നിട്ടിട്ടും അന്വേഷണസംഘത്തിന്റെ അനങ്ങാപ്പാറ നയം ഒത്തുകളിയുടെ ഭാഗമായാണോ എന്നും പ്രതിപക്ഷം സംശയിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പും കോടതി വ്യവഹാരവുമാണു മൊഴിയെടുക്കാന്‍ വൈകുന്നതിന് കാരണമായി വിശദീകരിക്കുന്നത്.

സിഎംആര്‍എലുമായി എക്‌സാലോജിക് ഉള്‍പ്പെടെയുള്ള കമ്പനികള്‍ നടത്തിയ സാമ്പത്തിക ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്ന് ഇഡിയും അന്വേഷിക്കുന്നുണ്ട്. ഇ.ഡി കൂടി രംഗത്തുവന്നതോടെയാണു കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എത്ര ഏജന്‍സികള്‍ അന്വേിഷിച്ചിട്ടും അന്വേഷണം എങ്ങുമെത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Continue Reading

Video Stories

‘വർഗ്ഗവഞ്ചകരെ ഒരു കാരണവശാലും ഇനിയും പാർട്ടിയില്‍ വെച്ചു പൊറുപ്പിക്കരുത്’;പി ശശിക്കെതിരെ റെഡ് ആര്‍മി

ഇക്കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികു പറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ശ്രമിച്ചയാളാണ് പി ശശിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റെഡ് ആര്‍മി വിമര്‍ശിച്ചു.

Published

on

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ‘റെഡ് ആര്‍മി’. ഇക്കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികു പറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ശ്രമിച്ചയാളാണ് പി ശശിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റെഡ് ആര്‍മി വിമര്‍ശിച്ചു.

ഉദ്യോഗസ്ഥര്‍ക്ക് ഓശാന പാടിയ വര്‍ഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയോ പാര്‍ട്ടിയില്‍ സ്ഥാനം നല്‍കുകയോ ചെയ്യരുതെന്ന് റെഡ് ആര്‍മി പറഞ്ഞു. നേരത്തെ പിജെ ആര്‍മി എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജാണ് പേര് മാറ്റി റെഡ് ആര്‍മിയാക്കിയത്.

‘ഈ കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികുപറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ഇറങ്ങി തിരിച്ച എഡിജിപി അജിത് കുമാറിനെ പോലുള്ള പൊലീസ് ക്രിമിനലുകള്‍ക്കൊപ്പം ചേര്‍ന്ന് എസ്എഫ്ഐ, ഡിവൈഎഫ്ഐ സഖാക്കളെ, പാര്‍ട്ടീ സജീവ പ്രവര്‍ത്തനം നടത്തുന്ന പൊതുപ്രവര്‍ത്തകരെ, തെരുവിലും പൊലീസ്സ്റ്റേഷനുകളിലും പൊലീസ് തല്ലി ചതക്കുന്നതിന്, കള്ളകേസില്‍ കുടുക്കി ജയിലില്‍ അടക്കുന്നതിന്, ഇതുവരെയും പൊലീസിന് എല്ലാ സ്വാതന്ത്യവും അനുവദിച്ചു കൊടുത്ത, സ്വര്‍ണ്ണകടത്തും കൊലപാതകവും അടക്കം എഡിജിപിയുടെ നേതൃത്വത്തില്‍ ചെയ്തു കൂട്ടിയ ക്രിമിനല്‍ ചെയ്തികള്‍ക്ക് മൗനാനുവാദം നല്‍കിയ, പൊലീസിലെ ക്രിമിനലുകളായ ഉദ്യോഗസ്ഥരെ ജനങ്ങളുടെ മേല്‍ അകാരണമായി കുതിരകേറാന്‍ നിരുപാധികം അഴിച്ചുവിട്ടുകൊണ്ട് ഈ സര്‍ക്കാരിനെയും പാര്‍ട്ടിയെയും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അങ്ങേയറ്റം അവഹേളിക്കുന്ന സാഹചര്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് ഓശാനപാടിയ ഇതുപോലുള്ള വര്‍ഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാന്‍ അല്ലെങ്കില്‍ പാര്‍ട്ടിയില്‍ തന്നെ വെച്ചു പൊറുപ്പിക്കരുത്,’ എഫ്ബി പോസ്റ്റില്‍ പറയുന്നു.

 

Continue Reading

Trending