Connect with us

Video Stories

ഷാബാനു ബീഗം മുതല്‍ ഷയാറാ ബാനു വരെ

Published

on

അഡ്വ. തട്ടാമല എം. അബ്ദുല്‍അസീസ്

സ്വാതന്ത്ര്യലബ്ധിക്കു ശേഷം ശരീഅത്ത് സംബന്ധമായ കോടതി വിധികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 1985ല്‍ ഉണ്ടായ ഷാബാനുകേസിലെ സുപ്രീം കോടതി വിധി. അല്‍-ബഖറ സൂറയിലെ 241ാം സൂക്തത്തിന്റെ വ്യാഖ്യാനം സംബന്ധിച്ചുള്ളതായിരുന്നു ആ വിധിന്യായം. അഭിഭാഷകനായ മുഹമ്മദ് അഹമ്മദ്ഖാന്‍, തന്റെ ഭാര്യയെ ത്വലാഖ് മൂലം ഒഴിവാക്കി. ആ ദമ്പതികള്‍ക്ക് ആണും പെണ്ണുമായി അഞ്ചു മക്കളുണ്ടായിരുന്നു. വിവാഹമോചിതയായ ഷാബാനുവിന്, വിവാഹമോചനം നടത്തിയ ഭര്‍ത്താവില്‍ നിന്നും എന്തെല്ലാം അവകാശങ്ങള്‍ ശരീഅത്തിന്റെ വ്യവസ്ഥകള്‍ പ്രകാരം ലഭിക്കാന്‍ അര്‍ഹതയുണ്ട് എന്നതായിരുന്നു പ്രധാന പ്രശ്‌നം. ക്രിമിനല്‍ നടപടി സംഹിതയില്‍ 1973ല്‍ വരുത്തിയ ഭേദഗതി പ്രകാരം വിവാഹമോചിതയായ ഭാര്യക്ക് പുനര്‍വിവാഹം വരെയോ മരണം വരെയോ മുന്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ അര്‍ഹതയുണ്ട് എന്ന വ്യവസ്ഥ ഷാബാനുവിന് ബാധകമാണെന്ന് സുപ്രീം കോടതി വിധിച്ചു. മാത്രമല്ല, ഈ വകുപ്പ് ഖുര്‍ആനിലെ 2:241 സൂക്തത്തിലെ വ്യവസ്ഥക്കനുസൃതമാണെന്നും കോടതി പ്രഖ്യാപിച്ചു. ഈ വിധിക്കെതിരെ മുസ്‌ലിംകള്‍ പ്രതിഷേധമുയര്‍ത്തി. ഇങ്ങനെയൊരു വ്യാഖ്യാനം 2:241 എന്ന സൂക്തത്തിന് ഖുര്‍ആന്‍ അറിയുന്ന പണ്ഡിതന്മാരും ന്യായാധിപന്മാരും നല്‍കിയിട്ടില്ലെന്നും ആയതിനാല്‍ സുപ്രീംകോടതി വിധി റദ്ദ് ചെയ്യണമെന്നും മുസ്‌ലിംകള്‍ ആവശ്യപ്പെട്ടു.
ഖുര്‍ആന്‍ 2:241ലെ മതാഅ് എന്ന പദത്തെ വ്യാഖ്യാനിച്ചാണ് പുനര്‍ വിവാഹം വരെയോ മരണം വരെയോ വിവാഹമോചിതക്ക് ജീവനാംശം നല്‍കണമെന്ന് ബഹു. സുപ്രിം കോടതി വിധിച്ചത്. മതാഅ് എന്ന പദത്തിന് ജീവനാംശം എന്ന് ഒരു പരിഭാഷകന്‍ നല്‍കിയിട്ടുള്ള അര്‍ത്ഥത്തെ ആസ്പദിച്ചാണ് കോടതി ഇപ്രകാരം വിധിച്ചത്. ഖുര്‍ആനില്‍ അമ്പതോളം ഇടങ്ങളില്‍ ഈ പദം ഉപയോഗിച്ചിരിക്കുന്നതായി കാണാം. അവിടെയെല്ലാം പാരിതോഷികം, ദാനം, 2: 236, അല്‍പകാലത്തേക്ക് അനുഭവിക്കാനുള്ളത് 3:185, 9, 38, 10:23, 10: 70 തുടങ്ങിയ അര്‍ത്ഥമാണ് നല്‍കികാണുന്നത്. ചുരുക്കത്തില്‍ അല്‍പകാലത്തേക്കുള്ള ഒരു ആസ്വാദനം മാത്രമേ അര്‍ത്ഥമാക്കുന്നുള്ളൂ. ഖുര്‍ആനിലെയും ഹദീസുകളിലെയും വചനങ്ങള്‍ക്ക് പൗരാണിക പണ്ഡിതന്മാരും മദ്ഹബിന്റെ ഇമാമുകളും മറ്റും നല്‍കിയിട്ടുള്ള വ്യാഖ്യാനങ്ങളില്‍ നിന്നും വ്യതിചലിച്ച് സ്വന്തമായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നതിന് കോടതികള്‍ക്ക് അധികാരമില്ലെന്ന് പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ പ്രിവി കൗണ്‍സില്‍ വിധിച്ചിട്ടുണ്ട്. (ആഗാമുഹമ്മദ് -കുല്‍സംബീവി 1987(24) ഐ.എ 196, 203-47 പ്രസ്തുത കേസില്‍ പ്രിവി കൗണ്‍സില്‍ വിധിച്ചതിപ്രകാരമാണ്.
”ഹിദായ, ഫതാവ ആലംഗിരി’ എന്നിവ പോലെയുള്ള പ്രാചീന ആധികാരിക ഗ്രന്ഥങ്ങളില്‍ ഖുര്‍ആന്‍ വാക്യങ്ങള്‍ക്കും ഹദീസുകള്‍ക്കും മഹാന്മാരായ വ്യാഖ്യാതക്കള്‍ നല്‍കിയിട്ടുള്ള വ്യാഖ്യാനങ്ങള്‍ക്ക് വിരുദ്ധമായ വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ കോടതികള്‍ക്ക് അധികാരമില്ല. ഒരു പ്രത്യേക വിഷയത്തെ സംബന്ധിച്ച് ഒരു സമയത്ത് മഹാന്മാരായ വ്യാഖ്യാതാക്കള്‍ അഭിപ്രായങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍ ആ വിഷയം സംബന്ധിച്ച് നിലവിലിരുന്ന വ്യത്യസ്ത അഭിപ്രായങ്ങള്‍ കൂടി അവര്‍ എടുത്ത് കാണിക്കുക പതിവായിരുന്നു. അവരുടെ ഫത്‌വകളില്‍ ഏത് അഭിപ്രായമാണ് സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ പറയുമായിരുന്നു. വിവിധ പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ എടുത്തു പറയുകയും ഏതെങ്കിലും ഒരാളുടെ അഭിപ്രായത്തിനനുസരിച്ചാണ് തങ്ങളുടെ ഫത്‌വയെന്ന് എടുത്തുപറയുകയും ചെയ്യാതിരുന്നാല്‍ ആ അഭിപ്രായവ്യത്യാസം അതേപടി തുടരുന്നുവെന്നും കണക്കാക്കേണ്ടതാണ്. ഖാസിക്ക്, കോടതിക്ക് അപ്പോള്‍ പണ്ഡിതന്മാരുടെ അഭിപ്രായങ്ങളില്‍ നിന്നും സന്ദര്‍ഭമനുസരിച്ച് യുക്തമായ അഭിപ്രായം സ്വീകരിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. അബുല്‍ഫത്താ-റസമയി ചൗധരി (1894) 22 ഐ.എ 76, ബേക്കര്‍ അലി-അന്‍ജുമന്‍ ആറാ (1903) 30 ഐ.എ 94 എന്നീ കേസുകളിലും ഖുര്‍ആനും ഹദീസും മറ്റും വ്യാഖ്യാനിക്കുന്നത് സംബന്ധിച്ച്, പ്രിവി കൗണ്‍സില്‍ ഇതേ അഭിപ്രായം തന്നെ ഭംഗ്യന്തരേണ പുറപ്പെടുവിച്ചിട്ടുണ്ട്. ഖുര്‍ആനിലെ സൂക്തങ്ങള്‍ക്ക്, ഇന്നത്തെ കോടതികള്‍ക്ക് യുക്തമെന്ന് തോന്നുന്ന വ്യാഖ്യാനം കൊടുക്കുവാന്‍ അധികാരമില്ലെന്ന്, മേലുദ്ധരിച്ച രണ്ടു കേസുകളിലും പ്രിവി കൗണ്‍സില്‍ വിധിച്ചിട്ടുണ്ട്. ഈ വിധിന്യായങ്ങള്‍ ബഹു. സുപ്രീം കോടതി മുമ്പാകെ കൊണ്ടുവന്നതായി, വിധി ന്യായത്തില്‍ കാണുന്നില്ല. അതുപോലെ തന്നെ 2:241ാം ഖുര്‍ആന്‍ സൂക്തത്തിന് പൗരാണിക പണ്ഡിതന്മാരും ന്യായാധിപന്മാരും നല്‍കിയിരുന്ന വ്യാഖ്യാനങ്ങളും ബഹു. സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നതായും കാണുന്നില്ല. അമവീ ഖലീഫയായിരുന്ന അബ്ദുല്‍മാലിക്കിന്റെ കാലത്ത് (എ.ഡി 685-705 ഹിജ്‌റ 65-86)ഈജ്പ്തിലെ ഖാസിയായിരുന്ന ഇബ്‌നുഹുജൈറിന്റെ (എ.ഡി 688-702) മുമ്പിലും അദ്ദേഹത്തിനു ശേഷം ഖാസിയായിരുന്ന തൗബ ഇബ്‌നു നമീറിന്റെയും അതിനുശേഷം വന്ന ഖൈര്‍ഇബ്‌നു നയീമിന്റെയും കാലത്ത് ഖുര്‍ആനിലെ 2:236, 2:241) എന്നീ ആയത്തുകളുടെ വ്യാപ്തിയും സാരവും എന്താണെന്ന് പരിശോധനാവിധേയമായിട്ടുണ്ട്. ഈ ആയത്തുകളില്‍ പ്രയോഗിച്ചിരിക്കുന്ന ‘മത്തിഊഹുന്ന’ 2:236 മതാഉന്‍ (2:241) എന്നീ പദങ്ങളുടെ സാരത്തെ കേന്ദ്രീകരിച്ചായിരുന്നു വാദം. വിവാഹമോചിതക്ക് മതാഅ് (പാരിതോഷികം) കൊടുക്കല്‍ നിയമപരമായി നിര്‍ബന്ധമാണോയെന്ന് മുകളില്‍ പറഞ്ഞ മൂന്ന് ഖാസിമാരും പരിശോധിച്ചിട്ടുണ്ട്. ഇബ്‌നുഹുജൈര്‍ ഖാസിയായിരുന്ന കാലത്ത് വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീക്ക് ‘മതാഅ്’ (പാരിതോഷികം) കൊടുക്കല്‍ നിര്‍ബന്ധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും അതിന്റെ തുകയായി മൂന്നു ദീനാര്‍ അദ്ദേഹം നിശ്ചയിക്കുകയും ചെയ്തിരുന്നു. മോചനം നടത്തി അയക്കുന്ന വേളയില്‍ തന്നെ ഈ പാരിതോഷികം നല്‍കിയിരുന്നു. ‘മതാഅ്’ നല്‍കാന്‍ വിസമ്മതിച്ചിരുന്ന ഉദ്യോഗസ്ഥന്മാരുടെ ശമ്പളത്തില്‍ നിന്നും അതു വസൂലാക്കി കൊടുത്തിരുന്നുവെന്നും കാണുന്നുണ്ട്. അതേസമയം ഇബ്‌നുഹുജൈറിനു ശേഷം വന്ന ഖാസിയായ തൗബഇബ്‌നു നുമീര്‍, മതാഅ് കൊടുക്കല്‍, നിയമപരമായ ഒരു ബാധ്യതയല്ലെന്നും ഭര്‍ത്താവിന്റെ മനഃസാക്ഷിയോട് ഖുര്‍ആന്‍ കല്‍പിക്കുന്ന ഒരു ആജ്ഞ മാത്രമാണെന്നും അഭിപ്രായപ്പെട്ടു. തന്റെ മുന്‍ന്‍ഗാമിയായിരുന്ന ഇബ്‌നു ഹുജൈറ സ്വീകരിച്ചിരുന്നു ശമ്പളത്തില്‍ നിന്നും വസൂലാക്കുന്ന സമ്പ്രദായം അദ്ദേഹം സ്വീകരിച്ചിരുന്നില്ല. അതേസമയം വിവാഹമോചനം നടത്തിയ ഒരു ഭര്‍ത്താവ് വിവാഹമോചിതക്ക് മതാഅ് കൊടുക്കുവാന്‍ വിസമ്മതിച്ചുവെന്നറിഞ്ഞപ്പോള്‍ അദ്ദേഹം മൗനം അവലംബിക്കുകയും അതയാളുടെ മേല്‍ നിയമം അനുശാസിക്കുന്ന ഒരു ബാധ്യതയല്ലെന്നു കരുതുകയും ചെയ്തു. പക്ഷേ, അതേ ഭര്‍ത്താവ് മറ്റൊരു കേസില്‍ തൗബയുടെ മുമ്പില്‍ സാക്ഷിയായി വന്നപ്പോള്‍ അയാള്‍ നല്‍കിയ തെളിവുകള്‍ അദ്ദേഹം സ്വീകരിച്ചില്ല. കാരണം അയാളെ മുത്തഖിയായോ മുഅ്മിനായോ (ദൈവ ഭയമുള്ള, സൂക്ഷ്മതയുള്ള തികഞ്ഞ വിശ്വാസി) കരുതാന്‍ നിവൃത്തിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൗബ ഇബ്‌നുനമീറിന് ശേഷം വന്ന മറ്റൊരു ഖാസിയായ ഖൈര്‍, ഇബ്‌നു നയീം മുത്അ് നല്‍കല്‍ നിയമപരമായ ബാധ്യതയാണെന്ന് അഭിപ്രായപ്പെട്ടു. (ഇസ്‌ലാമിക് സര്‍വേസ്-എ ഹിസ്റ്ററി ഓഫ് ഇസ്‌ലാമിക് ലാ- എന്‍.ജെ കോണ്‍സണ്‍, 1971-പുറം 31-32)
മുകളില്‍ പറഞ്ഞ സംഭവങ്ങള്‍ നടക്കുന്നത് പ്രവാചക നിര്യാണത്തിന് ശേഷമുള്ള അര നൂറ്റാണ്ടിനുള്ളിലാണെന്ന കാര്യം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
ഇമാം മാലിക് അവര്‍കളുടെ മുവത്തയില്‍ ത്വലാഖിന്റെ ഖണ്ഡികയില്‍ അബ്ദുല്ല ഇബ്‌നുഉമര്‍ (റ) നിന്ന് നിവേദനം ചെയ്തിരിക്കുന്ന ഒരു ഹദീസില്‍ പറയുന്നു: ‘മഹര്‍ നിശ്ചയിക്കുകയും എന്നാല്‍ സഹശയനം നടത്തുന്നതിന് മുമ്പ് വിവാഹമോചനം നടത്തപ്പെടുകയും ചെയ്യപ്പെട്ടവളൊഴികെയുള്ള വിവാഹ മോചിതയായ സ്ത്രീക്ക് ഒരു പാരിതോഷികം (മുത്അ) ലഭിക്കാന്‍ അര്‍ഹതയുണ്ട്. ആ മുത്അ അവളുടെ മഹറിന്റെ പകുതി മതിയാകുന്നതാണ്. അബ്ദുല്‍റഹ്മാനിബ്‌നു ഔഫ് അദ്ദേഹത്തിന്റെ ഭാര്യയെ ത്വലാഖ് ചെയ്തു. അവര്‍ക്ക് ‘മതാഅ്’ ആയി അദ്ദേഹം നല്‍കിയത് ഒരു അടിമ സ്ത്രീയെയാണ് (മുവത്ത- ഇംഗ്ലീഷ് പരിഭാഷ- പ്രൊഫ. മുഹമ്മദ് റഹീമുദ്ദീന്‍- 1981- പുറം 256) ഇതേ പുസ്തകത്തില്‍ ഇതേ പേജില്‍, കുറിപ്പ് 299ല്‍ ‘മതാഅ്’ എന്നാണെന്ന് നിര്‍വചിച്ചിരിക്കുന്നു. അത് പ്രകാരമാണ് ‘മതാഅ്’ എന്നാല്‍, ഭര്‍ത്താവ്, വിവാഹമോചന സമയത്ത് ഭാര്യക്ക് കൊടുക്കുന്ന പാരിതോഷികമാണ്. അതില്‍ ഏറ്റവും കുറഞ്ഞത് ഒരു ജോഡി വസ്ത്രങ്ങളും ഏറ്റവും കൂടിയത് സ്ത്രീയോ പുരുഷനോ ആയ ഒരു അടിമയെ നല്‍കലുമാണ്.
ഇമാം ശാഫി, ഇമാം അബൂഹനീഫാ എന്നീ എന്നീ ഇമാമുകളുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ ബുര്‍ഹാനുദ്ദീന്‍ അലി മര്‍റിനാനി (മരണം എ.ഡി 1197) തന്റെ ഹിദായ എന്ന ഇസ്‌ലാമിക നിയമഗ്രന്ഥത്തില്‍ മതാഇനെ സംബന്ധിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
മതാഇനെ സംബന്ധിച്ച് മേല്‍ പറയപ്പെട്ട വിവരങ്ങളെല്ലാം ബഹു. സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ വിധിന്യായത്തില്‍ വ്യത്യാസമുണ്ടാകുമായിരുന്നു.
‘മതാഅ്’ എന്ന അറബി പദത്തിന് അറബി ഭാഷയിലെ വിവക്ഷയും വ്യാപ്തിയും എന്താണെന്ന് പരിശോധിക്കുകയും തീരുമാനമെടുക്കുന്നതിന് അതുമാത്രം പരിഗണിക്കുകയുമാണ് കോടതി ചെയ്യേണ്ടിയിരുന്നത്. അതിനു പകരം വിവര്‍ത്തനത്തിലെ ജീവനാംശം എന്നര്‍ത്ഥം വരുന്ന പദത്തിന് ഇംഗ്ലീഷ് നിയമഭാഷയില്‍ നല്‍കാവുന്ന അര്‍ത്ഥം നല്‍കിയാണ് കോടതി വിധി പ്രസ്താവിച്ചത്. ഇത് ശരിയായ നടപടിയല്ല. ജീവനാംശത്തിന് അറബി ഭാഷയില്‍ ‘നഫഖ’ എന്നാണ് പറയുന്നത്. അറബ് ഭാഷയില്‍ മതാഇനും നഫഖക്കും വ്യത്യസ്തമായ അര്‍ത്ഥമാണുള്ളത്. നഫഖ എന്നാല്‍ വിവാഹബന്ധം നിലനില്‍ക്കുമ്പോള്‍ ഭാര്യക്ക് ചെലവിന് കൊടുക്കലും വിവാഹമോചിതയായാല്‍ ഇദ്ദയുടെ മൂന്നു മാസം നല്‍കേണ്ട ജീവനാംശവും ആണ്. ‘മതാഅ്’ ചില സന്ദര്‍ഭങ്ങളില്‍, ഭര്‍ത്താവ് ഭാര്യക്ക് നല്‍കേണ്ട പാരിതോഷികം മാത്രമാണ്. ഈ വകതിരിവ് ബഹു. സുപ്രീം കോടതി പരിഗണിച്ചില്ല. ശരീഅത്ത് പ്രകാരം വിവാഹമോചനം നടത്തപ്പെട്ട സ്ത്രീയുടെ പുനര്‍ വിവാഹം വരെയോ മരണം വരെയോ നഫഖ കൊടുക്കേണ്ട ആവശ്യമില്ല. ‘മതാഅ്’ ഒരിക്കല്‍ മാത്രം നല്‍കുന്ന പാരിതോഷികം മാത്രമാണ്.
ഭര്‍ത്താവ് ത്വലാഖ് ചെയ്താല്‍ അയാളില്‍ നിന്നും സ്ത്രീക്ക് എന്തെല്ലാം കിട്ടാനുണ്ട് എന്ന കാര്യം മാത്രമാണ് ബഹു. സുപ്രീംകോടതി പരിഗണിച്ചതും വിധിന്യായംപുറപ്പെടുവിച്ചതും. അതേസമയം സ്ത്രീ മുന്‍കൈയെടുത്ത് ഭര്‍ത്താവില്‍ നിന്നും മോചനം തേടിയാല്‍, അവള്‍ക്ക് എന്തെല്ലാം അയാളില്‍ നിന്നും കിട്ടും, അല്ലെങ്കില്‍ അവള്‍ക്ക് എന്തെല്ലാം നഷ്ടമാകും എന്ന കാര്യം കോടതി പരിഗണിച്ചിട്ടേയില്ല. ശരീഅത്ത് പ്രകാരം ഈ രണ്ട് സംഗതികളിലും വ്യത്യസ്ത നിയമങ്ങളാണ് ബാധകം. സ്ത്രീ അവളുടെ മഹര്‍ തിരികെ നല്‍കണം. ചിലപ്പോള്‍ ഭര്‍ത്താവിന് നഷ്ടപരിഹാരവും നല്‍കണം. ഈ വ്യത്യാസങ്ങളൊന്നും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നില്ല. ഈ കേസില്‍ കേന്ദ്ര ഗവണ്‍മെന്റ് ഒരു കക്ഷിയായിരുന്നില്ല. അതുകൊണ്ട്, ഗവണ്‍മെന്റ് ഈ കേസില്‍ യാതൊരഭിപ്രായവും പ്രകടിപ്പിച്ചിരുന്നില്ല. കോടതി അവരുടെ അഭിപ്രായം പറയുക മാത്രമാണ്‌ചെയ്തത്. ത്വലാഖ് ചെയ്യപ്പെട്ട സ്ത്രീക്ക് മുന്‍ ഭര്‍ത്താവ്, പുനര്‍വിവാഹം വരേയോ മരണം വരെയോ ചെലവിന് നല്‍കണമെന്ന് വിധിച്ചു. ക്രിമിനല്‍ നടപടിസംഹിതയുടെ വകുപ്പ് 125 മുസ്‌ലിംകള്‍ക്കും ബാധകമാണെന്ന് വിധിച്ചു. ഖുര്‍ആന്‍ 2:241ല്‍ പറഞ്ഞതും വകുപ്പ് 125ല്‍ വ്യവസ്ഥ ചെയ്യുന്നതും തമ്മില്‍ വ്യത്യാസമില്ലെന്നും വിധിച്ചു.
സുപ്രീംകോടതിവിധി ശരീഅത്ത് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായിരുന്നതിനാല്‍ അതിനെതിരെ മുസ്‌ലിംകള്‍ ശബ്ദമുയര്‍ത്തി. വിധി റദ്ദാക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടു. 1981ല്‍ ഫയല്‍ ചെയ്യപ്പെട്ട കേസില്‍ 1985ലാണ് വിധി പ്രസ്താവിച്ചത്.
പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി ഇടപെട്ട് സുപ്രീംകോടതി വിധിക്കെതിരെ 1986ലെ വിവാഹമോചിതയായ മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച ആക്ട് പാസാക്കുകയുണ്ടായി.
വിവാഹമോചിതയായ മുസ്‌ലിം സ്ത്രീയുടെ അവകാശങ്ങള്‍ സംബന്ധിച്ച നിയമം ഇപ്പോഴും നിലവിലുണ്ടെങ്കിലും ക്രിമിനല്‍ നടപടി സംഹിതയിലെ വകുപ്പ് 125 പ്രകാരം മുസ്‌ലിം സ്ത്രീകള്‍ക്ക് പുനര്‍വിവാഹം വരെ മുന്‍ ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന് ഇപ്പോഴും നടപ്പാക്കിവരുന്നു. ഷമീമ ഫാറൂഖി അഭി ഷഹീദ്ഖാന്‍ എന്ന കേസില്‍ 6.4.2015ല്‍ സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച് പാസാക്കിയ വിധിന്യായം ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. (തുടരും)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു

കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇരുവരും എത്തിയിരുന്നു.

Published

on

ഗുസ്തി താരം വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും റെയിൽവേയിലെ ഉദ്യോഗം രാജിവച്ച് കോൺഗ്രസിൽ ചേർന്നു. ഇരുവരും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇരുവരും എത്തിയിരുന്നു. ഇവിടെ ഖാർഗെയുമായും കെ.സി. വേണുഗോപാലുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വിനേഷും ബജ്‌രംഗും എഐസിസി ആസ്ഥാനത്ത് എത്തിയത്.

കായിക താരങ്ങൾക്കു നീതിക്കു വേണ്ടി പോരാടിയപ്പോൾ കോൺഗ്രസ് അവർക്കൊപ്പം ഉറച്ചുനിന്നതായി കെ.സി. വേണുഗോപാൽ പറഞ്ഞു. കർഷകർക്കു വേണ്ടിയും ഗുസ്തി താരങ്ങൾ പോരാടി. അവരുടെ ദേശസ്നേഹം വളരെ വലുതാണ്. അവരെ സ്വീകരിക്കുന്നതിൽ കോൺഗ്രസിന് അഭിമാനമുണ്ട്. രാജ്യത്തു നടക്കുന്ന വലിയ ചലനങ്ങളുടെ തുടക്കമാണു വിനേഷ് ഫോഗട്ടിന്റെയും ബജ്‌രംഗ് പുനിയയുടെയും കോൺഗ്രസ് പ്രവേശനം. ഏത് പാർട്ടിയെ ആണ് വിശ്വസിക്കാൻ കഴിയുന്നതെന്ന് ഇരുവർക്കും തങ്ങളുടെ അനുഭവങ്ങളിലൂടെ അറിയാമെന്നും വേണുഗോപാൽ പറഞ്ഞു.

ഇരുവരുടെയും രാഷ്ട്രീയ പ്രവേശനത്തിൽ ഗുസ്തി താരങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്നാണു വിവരം. ഇരുവരും കോൺഗ്രസിൽ ചേരാനുള്ള തീരുമാനം വ്യക്തിപരമാണെന്നാണു സാക്ഷി മാലിക്കിന്റെ പ്രതികരണം. പല വാഗ്ദാനങ്ങളും രാഷ്ട്രീയ പാർട്ടികളിൽ നിന്നും ലഭിക്കും. തനിക്കും ഇത്തരത്തിൽ വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു. തുടങ്ങിവച്ച ദൗത്യം അവസാനിപ്പിക്കരുത്. വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും എടുത്ത തീരുമാനം വ്യക്തിപരമാണെന്നും സാക്ഷി മാലിക്ക് പറയുന്നു.

സെപ്റ്റംബർ 4 ന് ന്യൂഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കൂടിക്കാഴ്ച നടത്തിയിരുന്നു. വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തിങ്കളാഴ്ച ചേർന്നതിനു പിന്നാലെയായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച.

Continue Reading

kerala

മടിയില്‍ കനമില്ലെങ്കില്‍ ഭയമെന്തിന്? എസ്എഫ്‌ഐഒ അന്വേഷണം പൂര്‍ത്തിയാകാനിരിക്കെ വീണ്ടും കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണ

നേരത്ത എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണ കോടതിയെ സമീപിച്ചിരുന്നു.

Published

on

കരിമണല്‍ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടില്‍ വീണ്ടും കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മകളും എക്‌സാലോജിക് ഡയറക്ടറുമായി വീണ ടി. അന്വേഷണം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ എന്തിനാണ് വീണ കോടതിയെ സമീപിച്ചത് എന്ന ചോദ്യം ഉയരുന്നുണ്ട്. അതെസമയം എസ്എഫ്‌ഐഒ അന്വേഷണം തുടങ്ങി ഏഴ്‌ മാസം പിന്നിട്ടിട്ടും വീണയില്‍ നിന്നും മൊഴിയും തെളിവും ശേഖരിച്ചിട്ടില്ല. അന്വേഷണസംഘത്തിന്റെ ഉദാസീനത ഒത്തുകളിയുടെ ഭാഗമായാണോ എന്നും പ്രതിപക്ഷം സംശയിക്കുന്നുണ്ട്.

നേരത്ത എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കര്‍ണാടക ഹൈക്കോടതിയില്‍ വീണ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. വൈകാതെ തന്നെ അപ്പീല്‍ കോടതി പരിഗണിക്കും. മടിയില്‍ കനമില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ മകള്‍ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

എസ്എഫ്‌ഐഒ അന്വേഷണത്തിനു കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയം അനുവദിച്ചത് 8 മാസത്തെ കാലാവധിയായിരുന്നു. പ്രസ്തുത സമയപരിധി ഈ മാസം 30 ന് അവസാനിക്കുകയാണ്. അതെ സമയം സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നവംബര്‍ 12നാണു വിധി. അതുവരെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കരുതെന്നു ഡല്‍ഹി ഹൈക്കോടതി എസ്എഫ്‌ഐഒയോടു നിര്‍ദേശിച്ചിരുന്നു. സിഎംആര്‍എല്‍ കോടതിയെ സമീപിച്ചതുവഴി ഒന്നരമാസത്തെ സാവകാശം കിട്ടിയിരുന്നു. ഇതിന് പുറമേയാണ് വീണയുടെ അപ്പീലും കോടതിയിലെത്തിയത്.

എസ്എഫ്‌ഐഒ അന്വേഷണത്തിന്റെ അടുത്തപടി മൊഴിയും, തെളിവും ശേഖരിക്കലാണ്. സിഎംആര്‍എലിലും കെഎസ്‌ഐഡിസിയിലും തെളിവെടുപ്പു പൂര്‍ത്തിയാക്കിയ എസ്എഫ്‌ഐഒ എക്‌സാലോജിക് സൊലൂഷന്‍സിന്റെ ഏക ഡയറക്ടറും, മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണയില്‍നിന്നു മൊഴിയും തെളിവും ഇതുവരെയും ശേഖരിച്ചിട്ടില്ല.

അന്വേഷണം തുടങ്ങി 7 മാസം പിന്നിട്ടിട്ടും അന്വേഷണസംഘത്തിന്റെ അനങ്ങാപ്പാറ നയം ഒത്തുകളിയുടെ ഭാഗമായാണോ എന്നും പ്രതിപക്ഷം സംശയിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പും കോടതി വ്യവഹാരവുമാണു മൊഴിയെടുക്കാന്‍ വൈകുന്നതിന് കാരണമായി വിശദീകരിക്കുന്നത്.

സിഎംആര്‍എലുമായി എക്‌സാലോജിക് ഉള്‍പ്പെടെയുള്ള കമ്പനികള്‍ നടത്തിയ സാമ്പത്തിക ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്ന് ഇഡിയും അന്വേഷിക്കുന്നുണ്ട്. ഇ.ഡി കൂടി രംഗത്തുവന്നതോടെയാണു കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എത്ര ഏജന്‍സികള്‍ അന്വേിഷിച്ചിട്ടും അന്വേഷണം എങ്ങുമെത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Continue Reading

Video Stories

‘വർഗ്ഗവഞ്ചകരെ ഒരു കാരണവശാലും ഇനിയും പാർട്ടിയില്‍ വെച്ചു പൊറുപ്പിക്കരുത്’;പി ശശിക്കെതിരെ റെഡ് ആര്‍മി

ഇക്കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികു പറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ശ്രമിച്ചയാളാണ് പി ശശിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റെഡ് ആര്‍മി വിമര്‍ശിച്ചു.

Published

on

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ‘റെഡ് ആര്‍മി’. ഇക്കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികു പറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ശ്രമിച്ചയാളാണ് പി ശശിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റെഡ് ആര്‍മി വിമര്‍ശിച്ചു.

ഉദ്യോഗസ്ഥര്‍ക്ക് ഓശാന പാടിയ വര്‍ഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയോ പാര്‍ട്ടിയില്‍ സ്ഥാനം നല്‍കുകയോ ചെയ്യരുതെന്ന് റെഡ് ആര്‍മി പറഞ്ഞു. നേരത്തെ പിജെ ആര്‍മി എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജാണ് പേര് മാറ്റി റെഡ് ആര്‍മിയാക്കിയത്.

‘ഈ കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികുപറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ഇറങ്ങി തിരിച്ച എഡിജിപി അജിത് കുമാറിനെ പോലുള്ള പൊലീസ് ക്രിമിനലുകള്‍ക്കൊപ്പം ചേര്‍ന്ന് എസ്എഫ്ഐ, ഡിവൈഎഫ്ഐ സഖാക്കളെ, പാര്‍ട്ടീ സജീവ പ്രവര്‍ത്തനം നടത്തുന്ന പൊതുപ്രവര്‍ത്തകരെ, തെരുവിലും പൊലീസ്സ്റ്റേഷനുകളിലും പൊലീസ് തല്ലി ചതക്കുന്നതിന്, കള്ളകേസില്‍ കുടുക്കി ജയിലില്‍ അടക്കുന്നതിന്, ഇതുവരെയും പൊലീസിന് എല്ലാ സ്വാതന്ത്യവും അനുവദിച്ചു കൊടുത്ത, സ്വര്‍ണ്ണകടത്തും കൊലപാതകവും അടക്കം എഡിജിപിയുടെ നേതൃത്വത്തില്‍ ചെയ്തു കൂട്ടിയ ക്രിമിനല്‍ ചെയ്തികള്‍ക്ക് മൗനാനുവാദം നല്‍കിയ, പൊലീസിലെ ക്രിമിനലുകളായ ഉദ്യോഗസ്ഥരെ ജനങ്ങളുടെ മേല്‍ അകാരണമായി കുതിരകേറാന്‍ നിരുപാധികം അഴിച്ചുവിട്ടുകൊണ്ട് ഈ സര്‍ക്കാരിനെയും പാര്‍ട്ടിയെയും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അങ്ങേയറ്റം അവഹേളിക്കുന്ന സാഹചര്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് ഓശാനപാടിയ ഇതുപോലുള്ള വര്‍ഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാന്‍ അല്ലെങ്കില്‍ പാര്‍ട്ടിയില്‍ തന്നെ വെച്ചു പൊറുപ്പിക്കരുത്,’ എഫ്ബി പോസ്റ്റില്‍ പറയുന്നു.

 

Continue Reading

Trending