Connect with us

Video Stories

ഈ പിഴവുകള്‍ക്ക് തിരുത്ത് അനിവാര്യമാണ്

Published

on

ഭരണവിരുദ്ധ തരംഗം ജനവിധിയുടെ ചാലകശക്തിയായി മാറിയെന്ന് വ്യക്തമാക്കുന്നതാണ് അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെല്ലാം ഭരണപക്ഷം തകര്‍ന്നടിഞ്ഞപ്പോള്‍ തൂക്കുസഭകള്‍ നിലവില്‍ വന്ന ഗോവയിലും മണിപ്പൂരിലും ഭരിക്കുന്ന കക്ഷികള്‍ക്ക് ശക്തമായ തിരിച്ചടി നേരിടേണ്ടിയും വന്നു. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേടിയ വിജയം കേവലം സമാജ് വാദി പാര്‍ട്ടി സര്‍ക്കാറിനെതിരെ രൂപംകൊണ്ട ഭരണവിരുദ്ധ തരംഗം എന്നതില്‍ ചുരുക്കിക്കെട്ടാവുന്നതല്ല. 403 അംഗ നിയമസഭയില്‍ 325 സീറ്റ് നേടി നാലില്‍ മൂന്ന് ഭൂരിപക്ഷവുമായാണ് ഹിന്ദി ഹൃദയഭൂമിയില്‍ 14 വര്‍ഷത്തെ ഇടവേളക്കു ശേഷം ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തുന്നത്.

കൃത്യമായ ആസൂത്രണത്തോടെയാണ് മോദി-അമിത് ഷാ കൂട്ടുകെട്ട് യു.പി ജനവധിയെ നേരിട്ടത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെതന്നെ യു.പി നിയമസഭ ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങള്‍ ബി.ജെ.പി തുടങ്ങിയിരുന്നു. ബൂത്ത് തലങ്ങളില്‍ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്ന കേഡര്‍ പ്രവര്‍ത്തകരുടെ പ്രത്യേക നിര സജ്ജമാക്കി തന്ത്രങ്ങള്‍ മെനയുന്നതിലും ഓം മാഥൂര്‍, കേശവ് പ്രസാദ് മൗര്യ, സുനില്‍ ബന്‍സാല്‍ എന്നിവരടങ്ങുന്ന നേതാക്കളെ ഉപയോഗിച്ച് ആ സംവിധാനത്തെ കൃത്യമായി ചലിപ്പിക്കുന്നതിലും അമിത് ഷാ വിജയം കണ്ടു. ഈ മെഷിനറിക്ക് ആവശ്യമായ ചേരുവകള്‍ വിവാദങ്ങളായും വര്‍ഗീയ ചുവയുള്ള പരാമര്‍ശങ്ങളായും പടുകൂറ്റന്‍ റാലികളായും യഥാസമയത്ത് എത്തിക്കുകയായിരുന്നു ബി.ജെ.പി നേതൃത്വം ചെയ്തത്.
ബി.ജെ.പിക്കു സമാനമായി പടുകൂറ്റന്‍ റാലികള്‍ സംഘടിപ്പിച്ചും റോഡ് ഷോകള്‍ നടത്തിയുമാണ് കോണ്‍ഗ്രസ്-എസ്.പി സഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ താഴെ തട്ടില്‍ പാര്‍ട്ടി സംവിധാനങ്ങളെ പ്രവര്‍ത്തിപ്പിക്കാതെയുള്ള ഉപരിപ്ലവമായ പ്രകടനങ്ങള്‍ മാത്രമായിരുന്നു അതെല്ലാം.
ഒരു പക്ഷത്ത് ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണം ബി.ജെ.പി സമര്‍ത്ഥമായി സാധ്യമാക്കിയപ്പോള്‍ മറുപക്ഷത്ത് ന്യൂനപക്ഷ വോട്ടുകള്‍ എസ്.പി, ബി.എസ്.പി എന്നിവക്കുമിടയില്‍ ചിതറിപ്പോവുകയായിരുന്നു. ആര്‍.എല്‍.ഡി, ഇടതുപക്ഷം തുടങ്ങിയ സ്വാധീന ഘടകങ്ങളല്ലാത്ത കക്ഷികള്‍പോലും ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതില്‍ അവരുടേതായ പങ്കുവഹിച്ചു. നോട്ടു നിരോധനത്തിന്റെ കെടുതികളും സാമ്പത്തികരംഗത്തും രാജ്യത്തിന്റെ വളര്‍ച്ചയിലും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസിനോ സമാന ചിന്താഗതിയുള്ള മറ്റു പാര്‍ട്ടികള്‍ക്കോ ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് യു.പി തെരഞ്ഞെടുപ്പ് ഫലം. നോട്ടു നിരോധനത്തെ മിന്നലാക്രമണമായി ചിത്രീകരിക്കുക കേന്ദ്ര സര്‍ക്കാറിന്റെ ഭരണ പരാജയങ്ങളും കോര്‍പ്പറേറ്റ് പ്രീണന നയങ്ങളും സമര്‍ത്ഥമായി മറച്ചുവെക്കുകയായിരുന്നു മോദി.
ഭരണവിരുദ്ധ തരംഗം, തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ സമാജ്്‌വാദി പാര്‍ട്ടിയില്‍ രൂപംകൊണ്ട ആഭ്യന്തര കലഹം, അവസാന നിമിഷം ഏച്ചുകെട്ടിയുണ്ടാക്കിയ എസ്.പി- കോണ്‍ഗ്രസ് സഖ്യം എന്നിവയെല്ലാം ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയെന്നു മാത്രം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ച ജനപിന്തുണയില്‍ നേരിയ ഇടിവ് വന്നു എന്നതു മാത്രമാണ് മതേതര കക്ഷികള്‍ക്ക് ആശ്വസിക്കാന്‍ വകയുള്ളത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒറ്റ മുസ്്‌ലിമിനു പോലും ടിക്കറ്റ് നല്‍കാതെ, തുടക്കത്തില്‍തന്നെ ഭൂരിപക്ഷ വോട്ടുബാങ്കിനെ പ്രീണിപ്പിക്കുകയെന്ന തന്ത്രം ബി.ജെ.പി പുറത്തെടുത്തിരുന്നു. ശ്മശാനവും ഖബറിസ്ഥാനും റമസാനും ദീപാവലിയും പ്രസംഗങ്ങളില്‍ കൊണ്ടുവരികവഴി പ്രധാനമന്ത്രിയെപ്പോലും വര്‍ഗീയ പ്രചാരണത്തിന്റെ വാഹകനാക്കി മാറ്റുകയായിരുന്നു ബി.ജെ.പി. ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിക്കാന്‍ ഇത്തരം കാര്യങ്ങള്‍ ഇതര കക്ഷികള്‍ പ്രചാരണമായുധമാക്കിയതിലൂടെ മറുപക്ഷത്ത് സ്വാഭാവികമായുണ്ടാകുന്ന ഭൂരിപക്ഷ വോട്ടിന്റെ ഏകീകരണം തന്നെയായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം. കൊളോണിയല്‍ കാലത്ത് ബ്രിട്ടീഷ് ഭരണകൂടം പയറ്റിയ ഡിവൈഡ് ആന്റ് റൂള്‍ നയം സമര്‍ത്ഥമായി പ്രയോഗത്തില്‍ വരുത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. അത് തിരിച്ചറിയുന്നതിലും വര്‍ഗീയ വിഷയങ്ങള്‍ വിട്ട് മോദി സര്‍ക്കാറിന്റെ ഭരണപരാജയങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളെ കേന്ദ്രീകരിക്കുന്നതില്‍ മതേതര കക്ഷികള്‍ പരാജയപ്പെടുകയും ചെയ്തതാണ് യു.പിയില്‍ ബി.ജെ.പിക്ക് അനായാസ വിജയം ഒരുക്കിക്കൊടുത്തത്. തീവ്ര ഹിന്ദുത്വവും വര്‍ഗീയതയും ബി.ജെ.പി വച്ചുനീട്ടുന്ന ചൂണ്ടയാണ്. ഏക സിവില്‍കോഡും മുത്തലാഖും അയോധ്യയും തുടങ്ങി മുസഫര്‍നഗര്‍ വരെ എല്ലാറ്റിനേയും അവര്‍ അതിനുള്ള ആയുധമാക്കുകയായിരുന്നു. അത് തിരിച്ചറിയപ്പെടാതെ പോകുന്നതാണ് മതേതര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ അപകടം.
അമരീന്ദര്‍സിങ് എന്ന നായകന്റെ ചുമലിലേറിയാണ് പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചത്. ശക്തമായ ഭരണവിരുദ്ധ തരംഗം ആഞ്ഞുവീശിയ സംസ്ഥാനത്ത് എസ്.എ.ഡി-ബി.ജെ.പി സഖ്യം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍തന്നെ ചിത്രങ്ങളില്‍ നിന്ന് മാഞ്ഞിരുന്നു. എ.എ.പി-കോണ്‍ഗ്രസ് പോരാട്ടമാണ് പഞ്ചാബില്‍ ആദ്യാവസാനം നിറഞ്ഞുനിന്നത്. ഡല്‍ഹിക്കു പുറത്ത് ആദ്യ ആം ആദ്മി സര്‍ക്കാര്‍ പിറവിയെടുക്കുമെന്ന തരത്തില്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ വന്നെങ്കിലും ഇതിനെയെല്ലാം അപ്രസക്തമാക്കുന്ന വിജയമാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ അമരീന്ദര്‍ സിങും സംഘവും കൈവരിച്ചത്. ഭരണവിരുദ്ധ തരംഗത്തിനൊപ്പം പാര്‍ട്ടിക്കുള്ളിലെ ചക്കളത്തിപ്പോരും ചേര്‍ന്നതോടെയാണ് ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് ഭരണത്തിന് ചരമഗീതമായത്. ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ സഞ്ചാരം മാത്രം പരിശോധിച്ചാല്‍ മതി, കോണ്‍ഗ്രസിന്റെ പരാജയ കാരണമറിയാന്‍. നേരത്തെ ഉത്തരാഖണ്ഡ് സര്‍ക്കാറിനെ അട്ടിമറിക്കുന്നതിലും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിലും ബി.ജെ.പി നടത്തിയ ചരടുവലികള്‍ നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അത്തരമൊരു ചരടുവലിക്ക് കളമൊരുക്കാന്‍ പാകത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയം പാകപ്പെട്ടുപോയതിന്റെ കാരണം ആ പാര്‍ട്ടി പുനഃപ്പരിശോധിക്കേണ്ടതുണ്ട്. തൂക്കുസഭകള്‍ നിലവില്‍ വന്ന ഗോവയിലും മണിപ്പൂരിലും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസ് ആണെങ്കിലും വഴിവിട്ട രാഷ്ട്രീയ നീക്കങ്ങളിലൂടെ ബി.ജെ.പി അധികാരത്തിലേക്കുള്ള വഴി തേടുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. നാലു സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അമിത് ഷായുടെവാക്കുകള്‍ ഈ ദിശയിലേക്കുള്ള ഒളിയമ്പായി വേണം കാണാന്‍.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് ബി.ജെ.പിയുടെ അടുത്ത ഉന്നം. അതിനുള്ള രാഷ്ട്രീയ ആയുധങ്ങള്‍ക്ക് അവര്‍ പണിപ്പുരയില്‍ മൂര്‍ച്ച കൂട്ടിതുടങ്ങിയിട്ടുണ്ട്. മതേതര ഇന്ത്യയുടെ നിലനില്‍പ്പ് എന്ന വിശാല കാഴ്ചപ്പാടോടെ, സമാനമനസ്‌കരായ പാര്‍ട്ടികളെയല്ലാം കൂട്ടിയോജിപ്പിച്ചും പരസ്പരം വിട്ടുവീഴ്ച ചെയ്തും വിശാലമായ ഒരു കുടക്കുകീഴില്‍ അണി നിരത്തിയെങ്കില്‍ മാത്രമേ മോദി ഭീഷണിയെ മറികടക്കാനാകൂ. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനു മാത്രമേ ഇപ്പോഴും ഈ ദിശയില്‍ നേതൃപരമായ പങ്കുവഹിക്കാന്‍ കഴിയൂ. അതവര്‍ പ്രയോജനപ്പെടുത്തുമെന്ന് തന്നെ പ്രത്യാശിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു

കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇരുവരും എത്തിയിരുന്നു.

Published

on

ഗുസ്തി താരം വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും റെയിൽവേയിലെ ഉദ്യോഗം രാജിവച്ച് കോൺഗ്രസിൽ ചേർന്നു. ഇരുവരും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇരുവരും എത്തിയിരുന്നു. ഇവിടെ ഖാർഗെയുമായും കെ.സി. വേണുഗോപാലുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വിനേഷും ബജ്‌രംഗും എഐസിസി ആസ്ഥാനത്ത് എത്തിയത്.

കായിക താരങ്ങൾക്കു നീതിക്കു വേണ്ടി പോരാടിയപ്പോൾ കോൺഗ്രസ് അവർക്കൊപ്പം ഉറച്ചുനിന്നതായി കെ.സി. വേണുഗോപാൽ പറഞ്ഞു. കർഷകർക്കു വേണ്ടിയും ഗുസ്തി താരങ്ങൾ പോരാടി. അവരുടെ ദേശസ്നേഹം വളരെ വലുതാണ്. അവരെ സ്വീകരിക്കുന്നതിൽ കോൺഗ്രസിന് അഭിമാനമുണ്ട്. രാജ്യത്തു നടക്കുന്ന വലിയ ചലനങ്ങളുടെ തുടക്കമാണു വിനേഷ് ഫോഗട്ടിന്റെയും ബജ്‌രംഗ് പുനിയയുടെയും കോൺഗ്രസ് പ്രവേശനം. ഏത് പാർട്ടിയെ ആണ് വിശ്വസിക്കാൻ കഴിയുന്നതെന്ന് ഇരുവർക്കും തങ്ങളുടെ അനുഭവങ്ങളിലൂടെ അറിയാമെന്നും വേണുഗോപാൽ പറഞ്ഞു.

ഇരുവരുടെയും രാഷ്ട്രീയ പ്രവേശനത്തിൽ ഗുസ്തി താരങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്നാണു വിവരം. ഇരുവരും കോൺഗ്രസിൽ ചേരാനുള്ള തീരുമാനം വ്യക്തിപരമാണെന്നാണു സാക്ഷി മാലിക്കിന്റെ പ്രതികരണം. പല വാഗ്ദാനങ്ങളും രാഷ്ട്രീയ പാർട്ടികളിൽ നിന്നും ലഭിക്കും. തനിക്കും ഇത്തരത്തിൽ വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു. തുടങ്ങിവച്ച ദൗത്യം അവസാനിപ്പിക്കരുത്. വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും എടുത്ത തീരുമാനം വ്യക്തിപരമാണെന്നും സാക്ഷി മാലിക്ക് പറയുന്നു.

സെപ്റ്റംബർ 4 ന് ന്യൂഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കൂടിക്കാഴ്ച നടത്തിയിരുന്നു. വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തിങ്കളാഴ്ച ചേർന്നതിനു പിന്നാലെയായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച.

Continue Reading

kerala

മടിയില്‍ കനമില്ലെങ്കില്‍ ഭയമെന്തിന്? എസ്എഫ്‌ഐഒ അന്വേഷണം പൂര്‍ത്തിയാകാനിരിക്കെ വീണ്ടും കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണ

നേരത്ത എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണ കോടതിയെ സമീപിച്ചിരുന്നു.

Published

on

കരിമണല്‍ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടില്‍ വീണ്ടും കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മകളും എക്‌സാലോജിക് ഡയറക്ടറുമായി വീണ ടി. അന്വേഷണം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ എന്തിനാണ് വീണ കോടതിയെ സമീപിച്ചത് എന്ന ചോദ്യം ഉയരുന്നുണ്ട്. അതെസമയം എസ്എഫ്‌ഐഒ അന്വേഷണം തുടങ്ങി ഏഴ്‌ മാസം പിന്നിട്ടിട്ടും വീണയില്‍ നിന്നും മൊഴിയും തെളിവും ശേഖരിച്ചിട്ടില്ല. അന്വേഷണസംഘത്തിന്റെ ഉദാസീനത ഒത്തുകളിയുടെ ഭാഗമായാണോ എന്നും പ്രതിപക്ഷം സംശയിക്കുന്നുണ്ട്.

നേരത്ത എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കര്‍ണാടക ഹൈക്കോടതിയില്‍ വീണ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. വൈകാതെ തന്നെ അപ്പീല്‍ കോടതി പരിഗണിക്കും. മടിയില്‍ കനമില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ മകള്‍ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

എസ്എഫ്‌ഐഒ അന്വേഷണത്തിനു കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയം അനുവദിച്ചത് 8 മാസത്തെ കാലാവധിയായിരുന്നു. പ്രസ്തുത സമയപരിധി ഈ മാസം 30 ന് അവസാനിക്കുകയാണ്. അതെ സമയം സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നവംബര്‍ 12നാണു വിധി. അതുവരെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കരുതെന്നു ഡല്‍ഹി ഹൈക്കോടതി എസ്എഫ്‌ഐഒയോടു നിര്‍ദേശിച്ചിരുന്നു. സിഎംആര്‍എല്‍ കോടതിയെ സമീപിച്ചതുവഴി ഒന്നരമാസത്തെ സാവകാശം കിട്ടിയിരുന്നു. ഇതിന് പുറമേയാണ് വീണയുടെ അപ്പീലും കോടതിയിലെത്തിയത്.

എസ്എഫ്‌ഐഒ അന്വേഷണത്തിന്റെ അടുത്തപടി മൊഴിയും, തെളിവും ശേഖരിക്കലാണ്. സിഎംആര്‍എലിലും കെഎസ്‌ഐഡിസിയിലും തെളിവെടുപ്പു പൂര്‍ത്തിയാക്കിയ എസ്എഫ്‌ഐഒ എക്‌സാലോജിക് സൊലൂഷന്‍സിന്റെ ഏക ഡയറക്ടറും, മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണയില്‍നിന്നു മൊഴിയും തെളിവും ഇതുവരെയും ശേഖരിച്ചിട്ടില്ല.

അന്വേഷണം തുടങ്ങി 7 മാസം പിന്നിട്ടിട്ടും അന്വേഷണസംഘത്തിന്റെ അനങ്ങാപ്പാറ നയം ഒത്തുകളിയുടെ ഭാഗമായാണോ എന്നും പ്രതിപക്ഷം സംശയിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പും കോടതി വ്യവഹാരവുമാണു മൊഴിയെടുക്കാന്‍ വൈകുന്നതിന് കാരണമായി വിശദീകരിക്കുന്നത്.

സിഎംആര്‍എലുമായി എക്‌സാലോജിക് ഉള്‍പ്പെടെയുള്ള കമ്പനികള്‍ നടത്തിയ സാമ്പത്തിക ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്ന് ഇഡിയും അന്വേഷിക്കുന്നുണ്ട്. ഇ.ഡി കൂടി രംഗത്തുവന്നതോടെയാണു കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എത്ര ഏജന്‍സികള്‍ അന്വേിഷിച്ചിട്ടും അന്വേഷണം എങ്ങുമെത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Continue Reading

Video Stories

‘വർഗ്ഗവഞ്ചകരെ ഒരു കാരണവശാലും ഇനിയും പാർട്ടിയില്‍ വെച്ചു പൊറുപ്പിക്കരുത്’;പി ശശിക്കെതിരെ റെഡ് ആര്‍മി

ഇക്കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികു പറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ശ്രമിച്ചയാളാണ് പി ശശിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റെഡ് ആര്‍മി വിമര്‍ശിച്ചു.

Published

on

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ‘റെഡ് ആര്‍മി’. ഇക്കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികു പറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ശ്രമിച്ചയാളാണ് പി ശശിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റെഡ് ആര്‍മി വിമര്‍ശിച്ചു.

ഉദ്യോഗസ്ഥര്‍ക്ക് ഓശാന പാടിയ വര്‍ഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയോ പാര്‍ട്ടിയില്‍ സ്ഥാനം നല്‍കുകയോ ചെയ്യരുതെന്ന് റെഡ് ആര്‍മി പറഞ്ഞു. നേരത്തെ പിജെ ആര്‍മി എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജാണ് പേര് മാറ്റി റെഡ് ആര്‍മിയാക്കിയത്.

‘ഈ കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികുപറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ഇറങ്ങി തിരിച്ച എഡിജിപി അജിത് കുമാറിനെ പോലുള്ള പൊലീസ് ക്രിമിനലുകള്‍ക്കൊപ്പം ചേര്‍ന്ന് എസ്എഫ്ഐ, ഡിവൈഎഫ്ഐ സഖാക്കളെ, പാര്‍ട്ടീ സജീവ പ്രവര്‍ത്തനം നടത്തുന്ന പൊതുപ്രവര്‍ത്തകരെ, തെരുവിലും പൊലീസ്സ്റ്റേഷനുകളിലും പൊലീസ് തല്ലി ചതക്കുന്നതിന്, കള്ളകേസില്‍ കുടുക്കി ജയിലില്‍ അടക്കുന്നതിന്, ഇതുവരെയും പൊലീസിന് എല്ലാ സ്വാതന്ത്യവും അനുവദിച്ചു കൊടുത്ത, സ്വര്‍ണ്ണകടത്തും കൊലപാതകവും അടക്കം എഡിജിപിയുടെ നേതൃത്വത്തില്‍ ചെയ്തു കൂട്ടിയ ക്രിമിനല്‍ ചെയ്തികള്‍ക്ക് മൗനാനുവാദം നല്‍കിയ, പൊലീസിലെ ക്രിമിനലുകളായ ഉദ്യോഗസ്ഥരെ ജനങ്ങളുടെ മേല്‍ അകാരണമായി കുതിരകേറാന്‍ നിരുപാധികം അഴിച്ചുവിട്ടുകൊണ്ട് ഈ സര്‍ക്കാരിനെയും പാര്‍ട്ടിയെയും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അങ്ങേയറ്റം അവഹേളിക്കുന്ന സാഹചര്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് ഓശാനപാടിയ ഇതുപോലുള്ള വര്‍ഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാന്‍ അല്ലെങ്കില്‍ പാര്‍ട്ടിയില്‍ തന്നെ വെച്ചു പൊറുപ്പിക്കരുത്,’ എഫ്ബി പോസ്റ്റില്‍ പറയുന്നു.

 

Continue Reading

Trending