Health
സ്തനാര്‍ബുദം എളുപ്പത്തില്‍ എങ്ങനെ തിരിച്ചറിയാം
സ്ത്രീകളില്‍ വര്‍ധിച്ചുവരുന്ന ഒരു രോഗമാണ് സ്തനാര്‍ബുദം. എന്നാല്‍ ഇതിനെ ഭയപ്പെടേണ്ടതില്ലെന്നും ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ഫലപ്രദമായ ചികിത്സയിലൂടെ മറികടക്കാമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സ്ത്രീകളില്‍ വര്‍ധിച്ചുവരുന്ന ഒരു രോഗമാണ് സ്തനാര്‍ബുദം. എന്നാല്‍ ഇതിനെ ഭയപ്പെടേണ്ടതില്ലെന്നും ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ഫലപ്രദമായ ചികിത്സയിലൂടെ മറികടക്കാമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന് സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കുക എന്നത് വളരെ പ്രധാനമാണ്.
സ്വയം പരിശോധനയാണ് ഇതില്‍ പ്രധാനപ്പെട്ട ഒരു കാര്യം. ആര്‍ത്തവം കഴിഞ്ഞ ഉടനെയുള്ള ദിവസങ്ങളിലാണ് പരിശോധിക്കേണ്ടത്. എല്ലാ മാസവും ഇത് ആവര്‍ത്തിക്കണം. മാറിന്റെ ആകൃതി, വലിപ്പം, എന്നിവയിലുള്ള മാറ്റങ്ങള്‍, നിറവ്യത്യാസം, വിവിധ വലിപ്പത്തിലുള്ള മുഴകള്‍, ചര്‍മത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും വ്രണങ്ങളും കുത്തുകള്‍ പോലുള്ള പാടുകളും. മുലക്കണ്ണ് ഉള്‍വലിയുക, സ്ഥാനവ്യത്യാസമുണ്ടാകുക, സ്രവങ്ങള്‍ വരുക, കക്ഷത്തില്‍ കാണുന്ന തടിപ്പ് തുടങ്ങിയവ സ്തനാര്‍ബുദത്തിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്.
സ്വയം പരിശോധന നടത്തേണ്ടത് രണ്ട് വിധത്തിലാണ്.
1) കണ്ണാടിക്കു മുന്നില്‍ നിന്നുകൊണ്ട് ഇരു മാറുകളും വീക്ഷിക്കുക. കണ്ണാടിയുടെ മുന്നില്‍ നിന്നുകൊണ്ട് സ്തനങ്ങള്‍ വീക്ഷിച്ച് മൂന്നു തരത്തില്‍ വേണം പരിശോധിക്കാന്‍. കൈകള്‍ തലയ്ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും ഇടുപ്പില്‍ കൈകള്‍ വച്ചുകൊണ്ടും അല്പം മുന്നോട്ട് ആഞ്ഞു നില്ക്കുന്ന വിധത്തിലും വേണം സ്തനങ്ങള്‍ വീക്ഷിക്കാന്‍.
2) ഇരുമാറിലും കൈവിരലുകള്‍ കൊണ്ട് സ്പര്‍ശിച്ചു അവയിലെ വ്യതിയാനങ്ങള്‍ മനസ്സിലാക്കുക. സ്പര്ശനത്തിലൂടെയും മാറിലെ വ്യതിയാനങ്ങള്‍ മനസ്സിലാക്കണം. ഇതിനായി മലര്‍ന്നു കിടന്നതിനു ശേഷം ഇടതു കൈ തലയുടെ പിന്‍വശത്തായി വയ്ക്കുക. ഒപ്പം ഇടതുതോള്‍ ഒരു തലയണ കൊണ്ട് അല്പം ഉയര്‍ത്തി വെയ്ക്കാം. വലതു കൈവിരലുകളുടെ മധ്യഭാഗം ഉപയോഗിച്ച് ഇടതു മാറ് പരിശോധിക്കുക. മുലക്കണ്ണിന്റെ ഭാഗത്ത് തുടങ്ങി വൃത്താകൃതിയിലുള്ള ചലനത്തിലൂടെ മാറിന്റെ എല്ലാ ഭാഗവും ഒപ്പം കക്ഷവും പരിശോധിക്കുക. മറ്റേ മാറിലും ഇത് ആവര്‍ത്തിക്കണം.
സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ അര്‍ബുദം സ്ഥിരീകരിക്കാന്‍ പ്രാഥമികമായി ചെയ്യാവുന്ന ടെസ്റ്റ് മാമോഗ്രാം ആണ്. ലളിതമായി പറഞ്ഞാല്‍ മാറിന്റെ എക്സ്റേയാണ് മാമോഗ്രാം. ഇതുപയോഗിച്ച് മാറിലെ കലകളെയും അതിലുണ്ടാകുന്ന വ്യതിയാനങ്ങളെയും വിശകലനം ചെയ്യാനാകും. ഒപ്പം കാന്‍സര്‍ സാധ്യതകള്‍ കണ്ടെത്താനും കഴിയും. 40 വയസ്സു കഴിഞ്ഞാല്‍ വര്‍ഷം തോറും മാമോഗ്രാം ചെയ്യാവുന്നതാണ്. എന്നാല്‍ ഉറ്റ ബന്ധുക്കളിലോ ജനിതകപരമായ കാന്‍സര്‍ സാധ്യത ടെസ്റ്റുകളിലൂടെയോ കണ്ടെത്തിയവര്‍ക്ക് നേരത്തേ തന്നെ മാമോഗ്രാം ചെയ്തുതുടങ്ങണം (25 വയസ്സു മുതല്‍). മാമോഗ്രാമില്‍ അര്‍ബുദം സ്ഥിരീകരിച്ചാല്‍ ബയോപ്സി ചെയ്യണം. ബയോപ്സിയിലൂടെ മാത്രമേ അര്‍ബുദം പൂര്‍ണമായും സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ.
സ്തനാര്‍ബുദത്തിന് ഫലപ്രദമായ ചികിത്സകള്‍ ഇപ്പോള്‍ ലഭ്യമാണ്. അതുകൊണ്ട് തന്നെ ഇടക്കിടെയുള്ള സ്വയം പരിശോധനം ക്ലിനിക്കല്‍ പരിശോധനയും ചെയ്യുന്നത് രോഗത്തെ മറികടക്കാന്‍ വളരെ നല്ലതാണ്. ചിലര്‍ പേടികൊണ്ട് പരിശോധന നടത്താന്‍ മടിക്കും. എന്നാല്‍ ഇത് സ്ഥിതി കൂടുതല്‍ വഷളാക്കും. മറിച്ച് പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചാല്‍ ആദ്യഘട്ടത്തില്‍ തന്നെ ചികിത്സ തേടിയാല്‍ സ്തനാര്‍ബുദത്തെ എളുപ്പത്തില്‍ മറികടക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Health
ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം
രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു

കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെ ചൈനയില്‍ വീണ്ടും ആശങ്ക പരത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്ലുവന്‍സ എ, കോവിഡ്19 വൈറസുകള്‍ എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്‍ ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ മാസ്ക് ധരിച്ച രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. എന്നാല്‍ ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” എന്ന് പോസ്റ്റില്‍ പറയുന്നു.
ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്സിനോട് വ്യക്തമാക്കി. നാഷണല്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന് ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.
അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ അണുബാധകളുടെ വര്‍ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന് ബിയാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്സിന് ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്കി വരുന്നത്.
Health
‘പനിക്ക് സ്വയം ചികിത്സ തേടരുത്’: ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തില്‍ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങള് പലപ്പോഴും ഉണ്ടാകുന്നത്.
എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.
കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിര്‍ദേശം നല്കി.
Health
ഇരുപതുകാരനില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം
ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്‍ കോളജ്. ചികിത്സയ്ക്കുവെണ്ടി എത്തിയ ഇരുപത് വയസ്സുകാരനിലാണ് വകഭേദം കണ്ടെത്തിയത്.
ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ ഒരാഴ്ചയ്ക്കപ്പുറം ഡെങ്കിപ്പനി നീണ്ടുനില്‍ക്കാറില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ശക്തമായ പനി തുടര്‍ന്നതിനാല്‍ രോഗിയെ മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കി. പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന നീര്‍ക്കെട്ട് രോഗിക്കുള്ളതായി പരിശോധനയിലൂടെ കണ്ടെത്തി.
തുടര്‍ന്നുള്ള പരിശോധനകളില്‍ രോഗിക്ക് ഡെങ്കിപ്പനിയുടെ അപൂര്‍വ്വ രോഗാവസ്ഥയായ എച്ച്എല്‍എച്ച് സിന്‍ഡ്രോം(ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്) ഉണ്ടെന്ന് സ്ഥിരീകരിച്ചു. ചികിത്സ പൂര്‍ത്തിയാക്കി രോഗി ആശുപത്രി വിട്ടതായും കോലഞ്ചേരി മെഡിക്കല്‍ കോളജ് പറഞ്ഞു. എച്ച്എല്‍എച്ച് സിന്‍ഡ്രോം ഡെങ്കിപ്പനിയില്‍ വളരെ അപൂര്‍വ്വമായേ കാണാറുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
-
kerala2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india2 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala20 hours ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
india3 days ago
സിക്കിമില്‍ മണ്ണിടിച്ചില്‍; മൂന്ന് മരണം; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
-
kerala3 days ago
തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി
-
EDUCATION3 days ago
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം
-
Art3 days ago
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ