Connect with us

Video Stories

മുസ്‌ലിം ഐക്യത്തിന്റെ പ്രസക്തി

Published

on

അഹമ്മദ്കുട്ടി ഉണ്ണികുളം

മുസ്‌ലിംകള്‍ എല്ലാ നല്ല കാര്യങ്ങള്‍ക്കും മാതൃക ആവേണ്ടവരാണ്. മുസ്‌ലിം സംഘടനകള്‍ ആവട്ടെ അപ്പപ്പോഴുള്ള കാര്യങ്ങള്‍ മനസ്സിലാക്കി, അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കേണ്ടവരുമാണ്. കേരളീയ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ ഐക്യത്തിന്റെയും യോജിപ്പിന്റെയും തുടക്കം കുറിക്കപ്പെടുമ്പോള്‍ ആഹ്ലാദിക്കാത്തവരായി ആരുമില്ല. മുസ്‌ലിം സമൂഹത്തിന്റെ മഹാഭൂരിഭാഗവും ഇങ്ങനെയൊരു നല്ല വാര്‍ത്ത കേട്ട് ഹര്‍ഷപുളകിതരാണ്. ബാക്കി സംഘടനകളും ഐക്യത്തിന്റെ പാശം മുറുകെ പിടിക്കാനുള്ള സാധ്യതകളും തെളിഞ്ഞു വരുന്നു. അങ്ങനെയെങ്കില്‍ കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ഏറ്റവും നല്ല കാലം ആയിരിക്കുമിത്.

 

മുസ്‌ലിംകളുടെ അനൈക്യത്തില്‍ അങ്ങേയറ്റം വിഷമിക്കുന്ന ധാരാളം ഇതര മതസ്ഥരുണ്ട്. അവരുടെ സംഭാഷണങ്ങളില്‍നിന്ന്, നടപടികളില്‍ നിന്ന്, ഇതു വായിച്ചെടുക്കാവുന്നതേയുള്ളു. കേരളീയ സമൂഹം മത സൗഹാര്‍ദ്ദത്തിന് വലിയ പ്രാധാന്യം നല്‍കുന്നവരാണ്. സമുദായത്തിനകത്തെ ഭിന്നിപ്പുകള്‍ സ്വന്തം സമുദായവും കടന്ന് മറ്റുള്ളവര്‍ക്ക് അസ്വാരസ്യം ഉണ്ടാവുന്ന അവസ്ഥ വന്നുകൂട. മുസ്‌ലിംകള്‍ മധ്യമ സമുദായമാണ്. നന്മയിലേക്കു ക്ഷണിക്കേണ്ടവരും സദാചാരം കല്‍പ്പിക്കേണ്ടവരുമാണ്. വിശുദ്ധ ഖുര്‍ആന്‍ ആലു ഇംറാനിലെ 104ാം സൂക്തം പറയുന്നു: നന്മയിലേക്കു ക്ഷണിക്കുകയും സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തില്‍ നിന്നു വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ.

 

അവരത്രെ വിജയികള്‍ (3:104) പരസ്പര ഭിന്നിപ്പുകള്‍ ഉടലെടുക്കുമ്പോള്‍ നന്മയിലേക്കുള്ള ക്ഷണത്തിന് ശക്തി കുറയുന്നു. ഒരു വീട്ടില്‍ തന്നെ രണ്ടും മൂന്നും ചേരികളിലായി മാറ്റപ്പെടുന്നു. കുടുംബ ബന്ധങ്ങളെപ്പോലും ബാധിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ എത്തിപ്പെടുന്നു. ആശയപ്രചാരണം വെവ്വേറെയായി നടക്കുന്നു. ധനവും സമ്പത്തും ഒന്നിച്ച് ചെലഴിക്കുന്നതിന് പകരം വെവ്വേറെയായി അളവു കൂട്ടി ചെലവാക്കപ്പെടുന്നു. ഒന്നിച്ചു നില്‍ക്കുമ്പോള്‍ മാത്രമാണ് ഉത്തമ സമുദായം എന്ന പദവിയിലേക്ക് കൂടുതല്‍ കൂടുതല്‍ അടുത്തുവരുന്നത്. ആലു ഇംറാന്‍ 110ാം സൂക്തം ഓര്‍മ്മിപ്പിക്കുന്നു- മനുഷ്യ വംശത്തിനു വേണ്ടി രംഗത്തു കൊണ്ടുവരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു.
സ്വയം സന്മാര്‍ഗത്തിലാവുകയും മറ്റുള്ളവരെ സദുപദേശം നല്‍കി ആ മാര്‍ഗത്തിലേക്കു കൊണ്ടുവരികയും ചെയ്യേണ്ടവരാണ് സമുദായംഗങ്ങള്‍. എത്രത്തോളം എന്നതിന് നബി ചര്യയില്‍ ധാരാളം മാതൃകകളുണ്ട്. പ്രവാചക തിരുമേനിയെ ഏറ്റവും വേദനിപ്പിച്ച സംഭവമാണ് ഉഹ്ദില്‍ ഹംസ (റ) ശഹീദായ സംഭവം. ചാട്ടുളി എറിഞ്ഞ് കൊലപ്പെടുത്തിയതാകട്ടെ വഹ്ശിയും. എന്നാല്‍ പ്രവാചകന്റെ മനോവേദന വഹ്ശിയെ ഇസ്‌ലാമിലേക്കു ക്ഷണിക്കുന്നതിനു തടസ്സമായില്ല. മാത്രമല്ല പ്രത്യേക ദൂതനെ അതിനായി നിയോഗിക്കുക കൂടി ചെയ്തു. ദൂതന്‍ വശം വിശുദ്ധ ഖുര്‍ആനിലെ ഫുര്‍ഖാന്‍ എഴുപതാം സൂക്തമാണ് ആദ്യം ഏല്‍പ്പിച്ചയച്ചത്.

 

പശ്ചാത്താപവും സല്‍ക്കര്‍മ്മാനുഷ്ഠാനവും ആവശ്യപ്പെടുന്ന സൂക്തം. വഹ്ശി മുഖം തിരിച്ചു. അതു രണ്ടിനും തന്നെക്കൊണ്ട് പറ്റില്ലെന്നു അറിയിച്ചു. പ്രവാചകന്‍ പിന്തിരിഞ്ഞില്ല. സൂറ. നിസാഇലെ 116ാം സൂക്തം പ്രബോധനം ചെയ്യാന്‍ ദൂതനെ വീണ്ടും നിയോഗിച്ചയച്ചു. ശിര്‍ക്കൊഴിച്ച് എല്ലാ കാര്യത്തിനും പാപ മോചനവും രക്ഷയുമുണ്ടെന്ന സുപ്രധാന സന്ദേശം കേട്ടപ്പോഴും വഹ്ശി വഴങ്ങിയില്ല. പാപമോചനവും രക്ഷയും അല്ലാഹു മാത്രം ചെയ്യേണ്ടതല്ലേ എന്നും എന്റെ കാര്യത്തില്‍ എന്താണ് ഉറപ്പ് എന്നുമായിരുന്നു തിരിച്ചുള്ള ചോദ്യം. എന്നിട്ടും പ്രവാചകന്‍ (സ) ദൗത്യം ഉപേക്ഷിച്ചില്ല. ദൂതന്‍ വശം സൂ.സുമര്‍ 53, 54-ലെ വചനങ്ങളാണ് പ്രബോധനത്തിന് തെരഞ്ഞെടുത്തത്.

 

പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്മാരെ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും. നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിനു മുമ്പായി നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങുകയും, അവന് കീഴ്‌പ്പെടുകയും ചെയ്യുവിന്‍. പിന്നെ (അത് വന്നതിന് ശേഷം) നിങ്ങള്‍ സഹായിക്കപ്പെടുന്നതല്ല-ഇത് കേട്ടതോടെ വഹ്ശി (റ) ഇസ്‌ലാം മതം ആശ്ലേഷിച്ചു.

 
പ്രബോധന ദൗത്യം ഏറ്റെടുത്തവര്‍ക്ക് ഏറ്റവും വലിയ പാഠം ഇതിലുണ്ട്. അബൂത്വാലിബിനു കലിമ ചൊല്ലിക്കൊടുക്കാന്‍ കഴിവതും പ്രവാചകന്‍ (സ) പരിശ്രമിച്ചു. സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നാണ് പ്രബോധനം തുടങ്ങിയത്. ചരിത്രപ്രസിദ്ധമായ ആദ്യത്തെ കുടുംബ യോഗത്തില്‍ എത്ര ശ്രദ്ധയോടെയാണ് പ്രവാചകന്‍ (സ) സംസാരിച്ചത്. ഖുര്‍ആനില്‍ സുറ: നഹ്‌ലിലെ 125ാം സൂക്തത്തിന്റെ സാക്ഷാത്ക്കാരമായിരുന്നു നബി (സ)യുടെ ഉപദേശം. യുക്തി ദീക്ഷയോടു കൂടിയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ചു കൊള്ളുക.

 

ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക (16:125) പര്‍വ്വതത്തിന്റെ അപ്പുറത്തു നിന്ന് ഒരു സംഘം ആക്രമിക്കാന്‍ വരുന്നുവെന്നു നബി (സ) പറഞ്ഞാല്‍ അതത്രയും വിശ്വസിക്കാന്‍ തയ്യാറായ, അല്‍അമീന്‍ (വിശ്വസ്തന്‍) ആയിരുന്നു അവര്‍ക്കു പ്രവാചകന്‍ (സ). കുടുംബാംഗങ്ങളെ പ്രവാചകന്‍ (സ) ഉപദേശിച്ചു-അബ്ദുശ്ശംസിന്റെ മക്കളേ, കഅ്ബ് ബ്‌നു ലുഐയ്യിന്റെ മക്കളേ, നരകത്തില്‍ നിന്നും നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ കാത്തുകൊള്ളുക. ഷുര്‍റത്തുബ്‌നു കഅബിന്റെ മക്കളേ, നരകത്തില്‍ നിന്നും നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ കാത്തുകൊള്ളുക. ഹാശിമിന്റെയും അബ്ദുല്‍ മനാഫിന്റെയും മക്കളേ, നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ നരകത്തില്‍ നിന്ന് കാത്തുകൊള്ളുക.

 

ഫാത്വിമാ- നീ നിന്റെ ശരീരത്തെ നരകത്തില്‍ നിന്നു കാത്തുകൊള്ളുക. തീര്‍ച്ചയായും ഞാന്‍ നിങ്ങളോട് അല്ലാഹുവിന്റെ അടുക്കല്‍ ഒന്നും ഉടമപ്പെടുത്തുന്നില്ല. നിങ്ങളുമായുള്ള കുടുംബ ബന്ധമാവട്ടെ അതിന്റെ ഈര്‍പ്പം വറ്റാതെ ഞാന്‍ നോക്കും (മുസ്‌ലിം). പ്രവാചകന്‍ (സ) മകളെ വിളിച്ച് പ്രത്യേകമായി പറഞ്ഞു-മകളേ, ഫാത്വിമാ ഈ ലോകത്ത് നീ എന്തു വേണമെങ്കിലും എന്നോട് ചോദിച്ചോളൂ. ചിലപ്പോള്‍ എനിക്കത് നല്‍കാനുമായേക്കും. എന്നാല്‍ ദൈവ സന്നിധിയില്‍ ഞാന്‍ നിനക്കൊന്നുമല്ല. എനിക്ക് എന്റെ കാര്യം.

 

നിനക്ക് നിന്റെതും. മറ്റൊരിക്കല്‍ പ്രവാചകന്‍ (സ) ഖുറൈശികളെ ഉപദേശിച്ചു. ഖുറൈശി സമൂഹമേ, നിങ്ങള്‍ നിങ്ങളെത്തന്നെ വാങ്ങിക്കൊള്ളുക; അഥവാ രക്ഷപ്പെടുത്തിക്കൊള്ളുക. അല്ലാഹുവിങ്കല്‍ നിന്ന് നിങ്ങളെ സ്വല്‍പ്പമെങ്കിലും രക്ഷിക്കാന്‍ എനിക്ക് സാധിക്കുകയില്ല. അബ്ദുമനാഫ് കുടുംബമേ, അല്ലാഹുവിങ്കല്‍ നിന്ന് നിങ്ങളെ സ്വല്പമെങ്കിലും രക്ഷിക്കാന്‍ എനിക്കാവില്ല. അബ്ദുല്‍ മുത്തലിബ് മകന്‍ അബ്ബാസ്, അല്ലാഹുവിങ്കല്‍ നിന്ന് നിങ്ങളെ സ്വല്പമെങ്കിലും രക്ഷിക്കാന്‍ എനിക്കാവില്ല. മുഹമ്മദിന്റെ മകള്‍ ഫാത്വിമാ, എന്റെ സ്വത്തില്‍ നിന്ന് വേണ്ടത് ചോദിച്ചോളൂ. അല്ലാഹുവിങ്കല്‍ നിന്ന് നിന്നെ അല്പമെങ്കിലും രക്ഷിക്കാന്‍ എനിക്കാവില്ല (ബുഖാരി, മുസ്‌ലിം).

 
മാതൃകാപരമായ ഈ പ്രബോധന ദൗത്യത്തിന് സമുദായത്തിനകത്ത് അനൈക്യം ഒരിക്കലും കാരണമായിക്കൂട. നമസ്‌കാരത്തേക്കാളും നോമ്പിനേക്കാളും സക്കാത്തിനേക്കാളും ഏറ്റവും വലിയ ഇബാദത്ത് ഞാന്‍ പറയട്ടെയോ എന്നു ചോദിച്ച പ്രവാചകന്‍ (സ), പുഞ്ചിരിയോടെ നല്‍കിയ മറുപടി പരസ്പരം രഞ്ജിപ്പ് ഉണ്ടാക്കുക, ഐക്യത്തിന് പ്രവര്‍ത്തിക്കുക, മറ്റുള്ളവരുടെ പിണക്കങ്ങള്‍ തീര്‍ത്ത് സ്‌നേഹമുണ്ടാക്കുക-എന്നാണ്. ഹുദൈബിയാ സന്ധിയില്‍ വിട്ടുവീഴ്ചയുടെ പരമമായ ഔന്നത്യം ദര്‍ശിക്കാവുന്നതാണ്. ബിസ്മില്ലാഹിറഹ്മാനി റഹീം എന്നതിന് പകരം ബിസ്മിക്കല്ലാഹുമ്മ എന്നെഴുതി.

 

ദൈവദൂതന്‍ എന്നതിന് പകരം മുഹമ്മദിബ്‌നു അബ്ദുല്ല എന്നാക്കി. ത്വവാഫിന് അടുത്ത കൊല്ലം, ഇസ്‌ലാം സ്വീകരിച്ചുവന്നവരെ തിരിച്ചയക്കാനും ഖുറൈശികളിലേക്കു പോയവരെ ആവശ്യപ്പെടാതിരിക്കാനുമുള്ള സമ്മതം-ചരിത്ര പ്രസിദ്ധമായ ഈ സന്ധിയെ അല്ലാഹു ശ്ലാഘിക്കുകയും ഇസ്‌ലാമിന്റെ വ്യാപനത്തിന് അത് അടിത്തറയാവുകയും ചെയ്തു. ഐക്യമത്യ മഹാബലം സാക്ഷാത്ക്കരിക്കണമെങ്കില്‍ വിട്ടുവീഴ്ച വേണമെന്നാണ് ഇത് കാണിക്കുന്നത്. അനൈക്യം കാന്‍സര്‍ പോലെ സമുദായ ശരീരത്തില്‍ വ്യാപിച്ചിരിക്കുന്നു. കുടുംബക്കാര്‍ തമ്മില്‍, അയല്‍ക്കാര്‍ തമ്മില്‍, വിഭാഗങ്ങള്‍ തമ്മില്‍… ഈയൊരു അവസ്ഥയെ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് നബി(സ) ഹജ്ജത്തുല്‍ വദാഇല്‍ പറഞ്ഞത്-എനിക്കു ശേഷം നിങ്ങള്‍ ബഹുദൈവാരാധന ചെയ്യുന്നതിനെയല്ല ഞാന്‍ ഭയപ്പെടുന്നത്. പ്രത്യുത, നിങ്ങള്‍ ദുനിയാവില്‍ പരസ്പരം മാത്സര്യം കാണിക്കുന്നതിനെയാണ്.

 
ഇന്ത്യയിലും ലോകത്തും മുസ്‌ലിം സമൂഹത്തിന് ഭയാനകമായ സ്ഥിതി വിശേഷമാണുള്ളത്. അമേരിക്കയില്‍ ട്രംപും ഇന്ത്യയില്‍ മോദിയും പലതും ചെയ്തു; ഇനി എന്തൊക്കെ ചെയ്യുമെന്നു പ്രവചിച്ചു കൂട. സിറിയയില്‍ രക്തപ്പുഴ ഒഴുകുന്നു. റോഹിങ്ക്യന്‍ മുസ്‌ലിംകളെ കൂട്ടക്കശാപ്പു ചെയ്യുന്നു. തുര്‍ക്കിയില്‍ ഐ.എസ് ഭീകരാക്രമണം നടത്തുന്നു. ഇറാഖും ലിബിയയും ഈജിപ്തും സംഘര്‍ഷഭരിതമായി തുടരുന്നു. ഫലസ്തീന്‍ പ്രശ്‌നം രോദനമായി അവശേഷിക്കുന്നു. മുസ്‌ലിംകളെ തമ്മിലടിപ്പിച്ച് വന്‍ ശക്തികള്‍ ആനന്ദ നിര്‍വൃതി കൊള്ളുന്നു. ഇന്ത്യയിലാകട്ടെ ഏകീകൃത സിവില്‍കോഡ് തലക്കു മുകളിലാണ്. ബാബ്‌രി മസ്ജിദ് തകര്‍ച്ചയില്‍ രൂപപ്പെട്ട നീറ്റല്‍ അങ്ങനെ തന്നെ നിലനില്‍ക്കുന്നു.

 

മുസ്‌ലിംകളുടെ പേരില്‍ തീവ്രവാദം, ദേശദ്രോഹം, സാമുദായിക സ്പര്‍ദ്ധ എന്നിവ ചുമത്തി കേസുകള്‍ ഫയല്‍ ചെയ്യുന്നു. ഡോ. സാക്കിര്‍ നായിക്കിനെപ്പോലുള്ള പണ്ഡിതന്മാരെ നിഷ്‌ക്കരുണം വേട്ടയാടുന്നു. ഏതെങ്കിലുമൊരാളോട് പരാതി എഴുതി വാങ്ങി, പണ്ഡിതന്മാരുടെ പേരില്‍ യു.എ.പി.എ ചുമത്തുന്നു. മത പ്രബോധകര്‍ക്കും മത സ്ഥാപനങ്ങള്‍ക്കും നേരെ ഭരണകൂട വേട്ട വ്യാപകമാവുന്നു. ഇവിടെയാണ് മുസ്‌ലിം സമുദായത്തില്‍, പൂര്‍വ്വോപരി ഐക്യത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞു: നിങ്ങള്‍ ഒന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെ പിടിക്കുക.

നിങ്ങള്‍ ഭിന്നിച്ചു പോകരുത്. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായി തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഠത്തിന്റെ വക്കിലായിരുന്നു. എന്നിട്ട് അതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. (3/103). എല്ലാവരും ആഴത്തില്‍ ചിന്തിക്കേണ്ട സൂക്തമത്രെയിത്. അതിനാല്‍ ഐക്യത്തിന്റെ പാശം മുറുകെപിടിക്കാന്‍ എല്ലാവരും സന്നദ്ധമാവുക. മത-സമുദായ-രാഷ്ട്രീയ-സംഘടനാ വിഭജനങ്ങള്‍ക്ക് അതീതമായ ഐക്യം ഉയരട്ടെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു

കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇരുവരും എത്തിയിരുന്നു.

Published

on

ഗുസ്തി താരം വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും റെയിൽവേയിലെ ഉദ്യോഗം രാജിവച്ച് കോൺഗ്രസിൽ ചേർന്നു. ഇരുവരും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇരുവരും എത്തിയിരുന്നു. ഇവിടെ ഖാർഗെയുമായും കെ.സി. വേണുഗോപാലുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വിനേഷും ബജ്‌രംഗും എഐസിസി ആസ്ഥാനത്ത് എത്തിയത്.

കായിക താരങ്ങൾക്കു നീതിക്കു വേണ്ടി പോരാടിയപ്പോൾ കോൺഗ്രസ് അവർക്കൊപ്പം ഉറച്ചുനിന്നതായി കെ.സി. വേണുഗോപാൽ പറഞ്ഞു. കർഷകർക്കു വേണ്ടിയും ഗുസ്തി താരങ്ങൾ പോരാടി. അവരുടെ ദേശസ്നേഹം വളരെ വലുതാണ്. അവരെ സ്വീകരിക്കുന്നതിൽ കോൺഗ്രസിന് അഭിമാനമുണ്ട്. രാജ്യത്തു നടക്കുന്ന വലിയ ചലനങ്ങളുടെ തുടക്കമാണു വിനേഷ് ഫോഗട്ടിന്റെയും ബജ്‌രംഗ് പുനിയയുടെയും കോൺഗ്രസ് പ്രവേശനം. ഏത് പാർട്ടിയെ ആണ് വിശ്വസിക്കാൻ കഴിയുന്നതെന്ന് ഇരുവർക്കും തങ്ങളുടെ അനുഭവങ്ങളിലൂടെ അറിയാമെന്നും വേണുഗോപാൽ പറഞ്ഞു.

ഇരുവരുടെയും രാഷ്ട്രീയ പ്രവേശനത്തിൽ ഗുസ്തി താരങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്നാണു വിവരം. ഇരുവരും കോൺഗ്രസിൽ ചേരാനുള്ള തീരുമാനം വ്യക്തിപരമാണെന്നാണു സാക്ഷി മാലിക്കിന്റെ പ്രതികരണം. പല വാഗ്ദാനങ്ങളും രാഷ്ട്രീയ പാർട്ടികളിൽ നിന്നും ലഭിക്കും. തനിക്കും ഇത്തരത്തിൽ വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു. തുടങ്ങിവച്ച ദൗത്യം അവസാനിപ്പിക്കരുത്. വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും എടുത്ത തീരുമാനം വ്യക്തിപരമാണെന്നും സാക്ഷി മാലിക്ക് പറയുന്നു.

സെപ്റ്റംബർ 4 ന് ന്യൂഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കൂടിക്കാഴ്ച നടത്തിയിരുന്നു. വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തിങ്കളാഴ്ച ചേർന്നതിനു പിന്നാലെയായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച.

Continue Reading

kerala

മടിയില്‍ കനമില്ലെങ്കില്‍ ഭയമെന്തിന്? എസ്എഫ്‌ഐഒ അന്വേഷണം പൂര്‍ത്തിയാകാനിരിക്കെ വീണ്ടും കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണ

നേരത്ത എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണ കോടതിയെ സമീപിച്ചിരുന്നു.

Published

on

കരിമണല്‍ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടില്‍ വീണ്ടും കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മകളും എക്‌സാലോജിക് ഡയറക്ടറുമായി വീണ ടി. അന്വേഷണം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ എന്തിനാണ് വീണ കോടതിയെ സമീപിച്ചത് എന്ന ചോദ്യം ഉയരുന്നുണ്ട്. അതെസമയം എസ്എഫ്‌ഐഒ അന്വേഷണം തുടങ്ങി ഏഴ്‌ മാസം പിന്നിട്ടിട്ടും വീണയില്‍ നിന്നും മൊഴിയും തെളിവും ശേഖരിച്ചിട്ടില്ല. അന്വേഷണസംഘത്തിന്റെ ഉദാസീനത ഒത്തുകളിയുടെ ഭാഗമായാണോ എന്നും പ്രതിപക്ഷം സംശയിക്കുന്നുണ്ട്.

നേരത്ത എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കര്‍ണാടക ഹൈക്കോടതിയില്‍ വീണ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. വൈകാതെ തന്നെ അപ്പീല്‍ കോടതി പരിഗണിക്കും. മടിയില്‍ കനമില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ മകള്‍ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

എസ്എഫ്‌ഐഒ അന്വേഷണത്തിനു കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയം അനുവദിച്ചത് 8 മാസത്തെ കാലാവധിയായിരുന്നു. പ്രസ്തുത സമയപരിധി ഈ മാസം 30 ന് അവസാനിക്കുകയാണ്. അതെ സമയം സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നവംബര്‍ 12നാണു വിധി. അതുവരെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കരുതെന്നു ഡല്‍ഹി ഹൈക്കോടതി എസ്എഫ്‌ഐഒയോടു നിര്‍ദേശിച്ചിരുന്നു. സിഎംആര്‍എല്‍ കോടതിയെ സമീപിച്ചതുവഴി ഒന്നരമാസത്തെ സാവകാശം കിട്ടിയിരുന്നു. ഇതിന് പുറമേയാണ് വീണയുടെ അപ്പീലും കോടതിയിലെത്തിയത്.

എസ്എഫ്‌ഐഒ അന്വേഷണത്തിന്റെ അടുത്തപടി മൊഴിയും, തെളിവും ശേഖരിക്കലാണ്. സിഎംആര്‍എലിലും കെഎസ്‌ഐഡിസിയിലും തെളിവെടുപ്പു പൂര്‍ത്തിയാക്കിയ എസ്എഫ്‌ഐഒ എക്‌സാലോജിക് സൊലൂഷന്‍സിന്റെ ഏക ഡയറക്ടറും, മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണയില്‍നിന്നു മൊഴിയും തെളിവും ഇതുവരെയും ശേഖരിച്ചിട്ടില്ല.

അന്വേഷണം തുടങ്ങി 7 മാസം പിന്നിട്ടിട്ടും അന്വേഷണസംഘത്തിന്റെ അനങ്ങാപ്പാറ നയം ഒത്തുകളിയുടെ ഭാഗമായാണോ എന്നും പ്രതിപക്ഷം സംശയിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പും കോടതി വ്യവഹാരവുമാണു മൊഴിയെടുക്കാന്‍ വൈകുന്നതിന് കാരണമായി വിശദീകരിക്കുന്നത്.

സിഎംആര്‍എലുമായി എക്‌സാലോജിക് ഉള്‍പ്പെടെയുള്ള കമ്പനികള്‍ നടത്തിയ സാമ്പത്തിക ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്ന് ഇഡിയും അന്വേഷിക്കുന്നുണ്ട്. ഇ.ഡി കൂടി രംഗത്തുവന്നതോടെയാണു കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എത്ര ഏജന്‍സികള്‍ അന്വേിഷിച്ചിട്ടും അന്വേഷണം എങ്ങുമെത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Continue Reading

Video Stories

‘വർഗ്ഗവഞ്ചകരെ ഒരു കാരണവശാലും ഇനിയും പാർട്ടിയില്‍ വെച്ചു പൊറുപ്പിക്കരുത്’;പി ശശിക്കെതിരെ റെഡ് ആര്‍മി

ഇക്കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികു പറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ശ്രമിച്ചയാളാണ് പി ശശിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റെഡ് ആര്‍മി വിമര്‍ശിച്ചു.

Published

on

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ‘റെഡ് ആര്‍മി’. ഇക്കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികു പറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ശ്രമിച്ചയാളാണ് പി ശശിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റെഡ് ആര്‍മി വിമര്‍ശിച്ചു.

ഉദ്യോഗസ്ഥര്‍ക്ക് ഓശാന പാടിയ വര്‍ഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയോ പാര്‍ട്ടിയില്‍ സ്ഥാനം നല്‍കുകയോ ചെയ്യരുതെന്ന് റെഡ് ആര്‍മി പറഞ്ഞു. നേരത്തെ പിജെ ആര്‍മി എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജാണ് പേര് മാറ്റി റെഡ് ആര്‍മിയാക്കിയത്.

‘ഈ കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികുപറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ഇറങ്ങി തിരിച്ച എഡിജിപി അജിത് കുമാറിനെ പോലുള്ള പൊലീസ് ക്രിമിനലുകള്‍ക്കൊപ്പം ചേര്‍ന്ന് എസ്എഫ്ഐ, ഡിവൈഎഫ്ഐ സഖാക്കളെ, പാര്‍ട്ടീ സജീവ പ്രവര്‍ത്തനം നടത്തുന്ന പൊതുപ്രവര്‍ത്തകരെ, തെരുവിലും പൊലീസ്സ്റ്റേഷനുകളിലും പൊലീസ് തല്ലി ചതക്കുന്നതിന്, കള്ളകേസില്‍ കുടുക്കി ജയിലില്‍ അടക്കുന്നതിന്, ഇതുവരെയും പൊലീസിന് എല്ലാ സ്വാതന്ത്യവും അനുവദിച്ചു കൊടുത്ത, സ്വര്‍ണ്ണകടത്തും കൊലപാതകവും അടക്കം എഡിജിപിയുടെ നേതൃത്വത്തില്‍ ചെയ്തു കൂട്ടിയ ക്രിമിനല്‍ ചെയ്തികള്‍ക്ക് മൗനാനുവാദം നല്‍കിയ, പൊലീസിലെ ക്രിമിനലുകളായ ഉദ്യോഗസ്ഥരെ ജനങ്ങളുടെ മേല്‍ അകാരണമായി കുതിരകേറാന്‍ നിരുപാധികം അഴിച്ചുവിട്ടുകൊണ്ട് ഈ സര്‍ക്കാരിനെയും പാര്‍ട്ടിയെയും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അങ്ങേയറ്റം അവഹേളിക്കുന്ന സാഹചര്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് ഓശാനപാടിയ ഇതുപോലുള്ള വര്‍ഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാന്‍ അല്ലെങ്കില്‍ പാര്‍ട്ടിയില്‍ തന്നെ വെച്ചു പൊറുപ്പിക്കരുത്,’ എഫ്ബി പോസ്റ്റില്‍ പറയുന്നു.

 

Continue Reading

Trending