Connect with us

Video Stories

തുഗ്ലക്കിന് പഠിക്കുന്ന പരിഷ്‌കാരികളോട്

Published

on


സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ ഒരു കുടക്കീഴിലാക്കാമെന്ന മൂഢ സങ്കല്‍പത്തിനാണ് കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. പൊരുത്തക്കേടുകളുടെയും പരസ്പര വൈരുധ്യങ്ങളുടെയും പെരുംഭാണ്ഡക്കെട്ട് പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ പിരടിയിലിടാനുള്ള പിണറായി സര്‍ക്കാറിന്റെ ധാര്‍ഷ്ട്യത്തിന് വലിയ വില നല്‍കേണ്ടിവരും. തീരെ ഗൃഹപാഠമില്ലാതെ ഖാദര്‍ കമ്മീഷന്‍ കണ്ടെത്തിയ കാര്യങ്ങള്‍ക്ക് അര്‍ധരാത്രി കുടപിടിക്കുന്ന അല്‍പന്മാരായി മന്ത്രിസഭ അധ:പതിച്ചത് അങ്ങേയറ്റത്തെ നാണക്കേടാണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ അക്കാദമികവും ഭരണപരവുമായ നിരവധി പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിയിക്കുന്ന റിപ്പോര്‍ട്ട് അറബിക്കടലിലേക്കു വലിച്ചെറിയുന്നതിനുപകരം പൂവിട്ടു പൂജിക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ വ്യഗ്രതയില്‍ ലജ്ജിച്ചു തലതാഴ്ത്തുകയാണ് കേരളം. പൊതുവിദ്യാഭ്യാസ മേഖലയെ പുഷ്‌ക്കലമാക്കിയ നിരവധി പരിഷ്‌കാരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്ര അവധാനതയില്ലാത്ത റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെടുന്നത്. ആഴത്തില്‍ കഴമ്പില്ലാത്തതും അതിസാഹസങ്ങളുടെ സ്വപ്‌നരഥമേറിയും തയാറാക്കിയ റിപ്പോര്‍ട്ട് ആനക്കാര്യമായി ആഘോഷിക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഗതിയോര്‍ത്ത് സാക്ഷാല്‍ തുഗ്ലക് പോലും നാണിച്ചു മൂക്കത്തു വിരല്‍വെക്കും.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനുള്ള ആത്മാര്‍ത്ഥതയുടെ അടയാളമായി ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകാരത്തെ കാണാനാവില്ല. മറിച്ച്, രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുവേണ്ടി തിരക്കുപിടിച്ചു നടപ്പാക്കുന്ന തലതിരിഞ്ഞ പരിഷ്‌കാരമായി മാത്രമേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ. കൂടുതല്‍ പഠനത്തിനും വിശദമായ വിലയിരുത്തലിനും ആവശ്യമായ അവലോകനത്തിനുംശേഷം പ്രാബല്യത്തില്‍ വരുത്തേണ്ട പരിഷ്‌കാരമാണ് വളരെ ലാഘവത്തോടെ നടപ്പില്‍വരുത്തുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മാനദണ്ഡങ്ങളെ മുഴുവന്‍ കാറ്റില്‍പറത്തി, വിദ്യാര്‍ഥികളുടെ ബൗദ്ധിക വളര്‍ച്ചക്കു വിലങ്ങുതടിയാകുന്ന മണ്ടന്‍ പരിഷ്‌കാരത്തെ പിച്ചിച്ചീന്തി എറിയുകയായിരുന്നു വേണ്ടത്. കക്ഷി-രാഷ്ട്രീയ ഭേദമന്യെ അധ്യാപക-വിദ്യാര്‍ഥി സംഘടനകള്‍ ഒറ്റക്കെട്ടായി എതിര്‍പ്പുമായി രംഗത്തുവന്നിട്ടും ധിക്കാരത്തിന്റെ വടിയെടുത്തു വീശുകയാണ് പിണറായി സര്‍ക്കാര്‍. തെറ്റായ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളിലൂടെ പൊതുവിദ്യാഭ്യാസ മേഖലയെ എക്കാലവും പിറകോട്ടുവലിച്ച സി.പി.എമ്മില്‍നിന്നു ഇതിലും വലുത് പ്രതീക്ഷിക്കുന്നില്ല. സംഘടിതമായ പ്രതിഷേധത്തിന്റെ സത്തയറിഞ്ഞുകൊണ്ടെങ്കിലും ഖാദര്‍ കമ്മീഷന്റെ വൈരുധ്യങ്ങളെ തിരിച്ചറിയുമെന്നാണ് കരുതിയത്. എന്നാല്‍ താന്‍ പിടിച്ച മുയലിന് മൂന്നു കൊമ്പെന്ന കാര്‍ക്കശ്യത്തില്‍ മന്ത്രിസഭ ചരിത്രത്തിലെ വലിയ തെറ്റ് വീണ്ടും ആവര്‍ത്തിച്ചു എന്നു വേണം പറയാന്‍.
മുസ്്‌ലിംലീഗിലെ അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ബുധനാഴ്ച നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് നല്‍കിയ മറുപടിയിലാണ് ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തിരമായി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞത്. പിന്നീട് ചേര്‍ന്ന മന്ത്രിസഭായോഗം ഇതില്‍ അന്തിമ തീരുമാനമെടുക്കുകയും ചെയ്തു. അടുത്ത അധ്യയന വര്‍ഷം തന്നെ പൊതുവിദ്യാഭ്യാസ മേഖലയെ ഒരു ഡയരക്ടറേറ്റിനു കീഴില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ ഇതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളോ ക്രമീകരണങ്ങളോ ഒരുക്കിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജൂണ്‍ ആറിന് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ പഠനാരംഭത്തിലേക്കു പ്രവേശിക്കാനിരിക്കെ ഒരാഴ്ച കൊണ്ട് ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ മാത്രം ചെറിയ കാര്യമല്ല സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സമ്പ്രദായം. മാത്രമല്ല, സര്‍ക്കാര്‍ എത്ര കിണഞ്ഞുശ്രമിച്ചാലും എട്ടു ദിവസംകൊണ്ട് വിദ്യാഭ്യാസ മേഖല മുഴുവന്‍ ചുരുട്ടിക്കൂട്ടാവുന്നത്ര മുന്തിയ കണ്ടെത്തലുകളല്ല ഖാദര്‍ കമ്മീഷന്റേതും. വസ്തുതകള്‍ ഇതെല്ലാമായിരിക്കെയാണ് മൂന്നു വര്‍ഷത്തെ ഭരണ വൈകല്യത്തിനു മറപിടിക്കാന്‍ ധൃതിപിടിച്ച് ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയത്. ഡയരക്ടര്‍ ജനറല്‍ ഓഫ് എജ്യുക്കേഷനായി നിയമിക്കപ്പെടുന്നയാള്‍ വിദ്യാഭ്യാസ വിചക്ഷണന്‍ ആയിരിക്കണമെന്ന നിര്‍ദേശം രാഷ്ട്രീയ നിയമനത്തിനുവേണ്ടിയാണെന്ന സാംഗത്യത്തില്‍നിന്നു തന്നെ ഇതിലെ നിഗൂഢത വെളിച്ചത്തുവരുന്നുണ്ട്.
ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പിലാക്കില്ലെന്ന് പറഞ്ഞ് തത്കാലം വിവാദങ്ങളില്‍നിന്ന് തടിതപ്പാനാണ് സര്‍ക്കാറിന്റെ ഉദ്ദേശ്യം. ആദ്യഘട്ടത്തില്‍ മൂന്നും നാലും ഭാഗങ്ങളാണ് നടപ്പാക്കുന്നത് എന്ന സര്‍ക്കാര്‍ ഭാഷ്യം അവ്യക്തതയുടെയും ആശങ്കയുടെയും ആഴംകൂട്ടുകയാണ്. പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ ഡയരക്ടറേറ്റുകളുടെ ലയനം സംബന്ധിച്ച ഭാഗം നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവെക്കുക. ഡയരക്ടറേറ്റുകളെ ലയിപ്പിക്കുക എന്നത് എത്രമേല്‍ സങ്കീര്‍ണമായ കാര്യമാണ്! എന്നാല്‍ തികഞ്ഞ ലാഘവത്തോടെയാണ് സര്‍ക്കാര്‍ ഇതിനെയെല്ലാം കാണുന്നത്. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി എന്ന ഹിമാലയ സമാനമായ രണ്ടു ഡയരക്ടറേറ്റുകളെ ഒരു സുപ്രഭാതത്തില്‍ കൂട്ടിക്കെട്ടണമെങ്കില്‍ രവീന്ദ്രനാഥിന്റെ കയ്യില്‍ അലാവുദ്ദീന്റെ അത്ഭുത വിളക്കുതന്നെ വേണ്ടിവരും. അടുത്തയാഴ്ച മുതല്‍ പൊതുവിദ്യാഭ്യാസ, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയരക്ടറേറ്റുകള്‍ ലയിപ്പിച്ചു ഒന്നാക്കുന്ന സര്‍ക്കാര്‍ മാജിക് കാത്തിരുന്ന് കാണേണ്ടതുതന്നെയാണ്. മൂന്നു ഡയരക്ടറേറ്റുകള്‍ക്കുകീഴില്‍ പ്രത്യേകം പ്രവര്‍ത്തിക്കുന്ന പരീക്ഷാവിഭാഗങ്ങളെ ഒന്നാക്കാനുള്ള എന്തു പ്രായോഗിക നടപടികളാണ് ഇതുവരെ കൈക്കൊണ്ടിട്ടുള്ളത്? ഹൈസ്‌കൂളും ഹയര്‍ സെക്കണ്ടറികളും ഒന്നിച്ചുപ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ സ്‌കൂളിനെ ഒറ്റ യൂണിറ്റാക്കി, പ്രിന്‍സിപ്പലിനെ സ്ഥാപന മേധാവിയായും ഹെഡ്മാസ്റ്ററെ വൈസ് പ്രിന്‍സിപ്പലായും നിയമിക്കുമെന്ന പരിഷ്‌കാരം ആകര്‍ഷകമായി തോന്നുമെങ്കിലും പ്രായോഗിക തലത്തിലെത്തുമ്പോള്‍ അല്‍പം പുളിക്കുമെന്ന കാര്യമുറപ്പ്. എസ്.എസ്.എല്‍സിയിലെ അഞ്ചുലക്ഷത്തോളം കുട്ടികള്‍ക്കു പുറമെ, ഹയര്‍ സെക്കണ്ടറി ഒന്നും രണ്ടും വര്‍ഷത്തെയും ഒപ്പം വി.എച്ച്.എസ്.ഇലേതുമുള്‍പ്പെടെ 15 ലക്ഷത്തിലധികം കുട്ടികളുടെ ടേം പരീക്ഷ മുതല്‍ പൊതുപരീക്ഷ വരെയുള്ളവ കാര്യക്ഷമമായും സമയബന്ധിതമായും നടത്തണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിവരും. പ്രത്യേക ഡിപ്പാര്‍ട്ടുമെന്റുകളിലായി നടക്കുന്ന പരീക്ഷകളിലെ ഗുരുതര വീഴ്ചകള്‍ കണ്ടു മടുത്തവര്‍ക്കു മുമ്പിലാണ് ഈ തലതിരിഞ്ഞ പരിഷ്‌കാരമെന്നോര്‍ക്കണം. വിദ്യാഭ്യാസ അവകാശ നിയമം പ്രഖ്യാപിക്കുന്ന ഗുണമേന്മാ വിദ്യാഭ്യാസത്തെ കുറിച്ച് ഊറ്റംകൊള്ളുന്ന ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രായോഗിക ഗുണമേന്മ ഉയര്‍ത്താനുള്ള എന്തു പരിഷ്‌കാരമാണുള്ളത്? വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലേയും ഗുണനിലവാരമുയര്‍ത്തുന്നതിന് നിഷ്‌കര്‍ശിച്ച അധ്യാപക യോഗ്യതാ പരീക്ഷകളായ സി.ടെറ്റ്, കെ.ടെറ്റ്, സെറ്റ് എന്നിവയെ കുറിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ട് കുറ്റകരമായ നിശബ്ദത പാലിക്കുകയാണ്. ഘടനാപരവും അക്കാദമികവുമായ വീഴ്ചകളുടെ പെരുമ്പറമ്പായ പുതിയ പരിഷ്‌കാരത്തെ പുറംകാലുകൊണ്ട് തട്ടിമാറ്റുന്നതിനു പകരം പൂമാലയിട്ട് പൂജിക്കുന്ന പിണറായി സര്‍ക്കാര്‍ പുതുതലമുറയോട് പൊറുക്കാനാവാത്ത പാതകമാണ് ചെയ്യുന്നതെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു

കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇരുവരും എത്തിയിരുന്നു.

Published

on

ഗുസ്തി താരം വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും റെയിൽവേയിലെ ഉദ്യോഗം രാജിവച്ച് കോൺഗ്രസിൽ ചേർന്നു. ഇരുവരും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇരുവരും എത്തിയിരുന്നു. ഇവിടെ ഖാർഗെയുമായും കെ.സി. വേണുഗോപാലുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വിനേഷും ബജ്‌രംഗും എഐസിസി ആസ്ഥാനത്ത് എത്തിയത്.

കായിക താരങ്ങൾക്കു നീതിക്കു വേണ്ടി പോരാടിയപ്പോൾ കോൺഗ്രസ് അവർക്കൊപ്പം ഉറച്ചുനിന്നതായി കെ.സി. വേണുഗോപാൽ പറഞ്ഞു. കർഷകർക്കു വേണ്ടിയും ഗുസ്തി താരങ്ങൾ പോരാടി. അവരുടെ ദേശസ്നേഹം വളരെ വലുതാണ്. അവരെ സ്വീകരിക്കുന്നതിൽ കോൺഗ്രസിന് അഭിമാനമുണ്ട്. രാജ്യത്തു നടക്കുന്ന വലിയ ചലനങ്ങളുടെ തുടക്കമാണു വിനേഷ് ഫോഗട്ടിന്റെയും ബജ്‌രംഗ് പുനിയയുടെയും കോൺഗ്രസ് പ്രവേശനം. ഏത് പാർട്ടിയെ ആണ് വിശ്വസിക്കാൻ കഴിയുന്നതെന്ന് ഇരുവർക്കും തങ്ങളുടെ അനുഭവങ്ങളിലൂടെ അറിയാമെന്നും വേണുഗോപാൽ പറഞ്ഞു.

ഇരുവരുടെയും രാഷ്ട്രീയ പ്രവേശനത്തിൽ ഗുസ്തി താരങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്നാണു വിവരം. ഇരുവരും കോൺഗ്രസിൽ ചേരാനുള്ള തീരുമാനം വ്യക്തിപരമാണെന്നാണു സാക്ഷി മാലിക്കിന്റെ പ്രതികരണം. പല വാഗ്ദാനങ്ങളും രാഷ്ട്രീയ പാർട്ടികളിൽ നിന്നും ലഭിക്കും. തനിക്കും ഇത്തരത്തിൽ വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു. തുടങ്ങിവച്ച ദൗത്യം അവസാനിപ്പിക്കരുത്. വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും എടുത്ത തീരുമാനം വ്യക്തിപരമാണെന്നും സാക്ഷി മാലിക്ക് പറയുന്നു.

സെപ്റ്റംബർ 4 ന് ന്യൂഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കൂടിക്കാഴ്ച നടത്തിയിരുന്നു. വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തിങ്കളാഴ്ച ചേർന്നതിനു പിന്നാലെയായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച.

Continue Reading

kerala

മടിയില്‍ കനമില്ലെങ്കില്‍ ഭയമെന്തിന്? എസ്എഫ്‌ഐഒ അന്വേഷണം പൂര്‍ത്തിയാകാനിരിക്കെ വീണ്ടും കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണ

നേരത്ത എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണ കോടതിയെ സമീപിച്ചിരുന്നു.

Published

on

കരിമണല്‍ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടില്‍ വീണ്ടും കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മകളും എക്‌സാലോജിക് ഡയറക്ടറുമായി വീണ ടി. അന്വേഷണം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ എന്തിനാണ് വീണ കോടതിയെ സമീപിച്ചത് എന്ന ചോദ്യം ഉയരുന്നുണ്ട്. അതെസമയം എസ്എഫ്‌ഐഒ അന്വേഷണം തുടങ്ങി ഏഴ്‌ മാസം പിന്നിട്ടിട്ടും വീണയില്‍ നിന്നും മൊഴിയും തെളിവും ശേഖരിച്ചിട്ടില്ല. അന്വേഷണസംഘത്തിന്റെ ഉദാസീനത ഒത്തുകളിയുടെ ഭാഗമായാണോ എന്നും പ്രതിപക്ഷം സംശയിക്കുന്നുണ്ട്.

നേരത്ത എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കര്‍ണാടക ഹൈക്കോടതിയില്‍ വീണ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. വൈകാതെ തന്നെ അപ്പീല്‍ കോടതി പരിഗണിക്കും. മടിയില്‍ കനമില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ മകള്‍ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

എസ്എഫ്‌ഐഒ അന്വേഷണത്തിനു കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയം അനുവദിച്ചത് 8 മാസത്തെ കാലാവധിയായിരുന്നു. പ്രസ്തുത സമയപരിധി ഈ മാസം 30 ന് അവസാനിക്കുകയാണ്. അതെ സമയം സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നവംബര്‍ 12നാണു വിധി. അതുവരെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കരുതെന്നു ഡല്‍ഹി ഹൈക്കോടതി എസ്എഫ്‌ഐഒയോടു നിര്‍ദേശിച്ചിരുന്നു. സിഎംആര്‍എല്‍ കോടതിയെ സമീപിച്ചതുവഴി ഒന്നരമാസത്തെ സാവകാശം കിട്ടിയിരുന്നു. ഇതിന് പുറമേയാണ് വീണയുടെ അപ്പീലും കോടതിയിലെത്തിയത്.

എസ്എഫ്‌ഐഒ അന്വേഷണത്തിന്റെ അടുത്തപടി മൊഴിയും, തെളിവും ശേഖരിക്കലാണ്. സിഎംആര്‍എലിലും കെഎസ്‌ഐഡിസിയിലും തെളിവെടുപ്പു പൂര്‍ത്തിയാക്കിയ എസ്എഫ്‌ഐഒ എക്‌സാലോജിക് സൊലൂഷന്‍സിന്റെ ഏക ഡയറക്ടറും, മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണയില്‍നിന്നു മൊഴിയും തെളിവും ഇതുവരെയും ശേഖരിച്ചിട്ടില്ല.

അന്വേഷണം തുടങ്ങി 7 മാസം പിന്നിട്ടിട്ടും അന്വേഷണസംഘത്തിന്റെ അനങ്ങാപ്പാറ നയം ഒത്തുകളിയുടെ ഭാഗമായാണോ എന്നും പ്രതിപക്ഷം സംശയിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പും കോടതി വ്യവഹാരവുമാണു മൊഴിയെടുക്കാന്‍ വൈകുന്നതിന് കാരണമായി വിശദീകരിക്കുന്നത്.

സിഎംആര്‍എലുമായി എക്‌സാലോജിക് ഉള്‍പ്പെടെയുള്ള കമ്പനികള്‍ നടത്തിയ സാമ്പത്തിക ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്ന് ഇഡിയും അന്വേഷിക്കുന്നുണ്ട്. ഇ.ഡി കൂടി രംഗത്തുവന്നതോടെയാണു കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എത്ര ഏജന്‍സികള്‍ അന്വേിഷിച്ചിട്ടും അന്വേഷണം എങ്ങുമെത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Continue Reading

Video Stories

‘വർഗ്ഗവഞ്ചകരെ ഒരു കാരണവശാലും ഇനിയും പാർട്ടിയില്‍ വെച്ചു പൊറുപ്പിക്കരുത്’;പി ശശിക്കെതിരെ റെഡ് ആര്‍മി

ഇക്കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികു പറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ശ്രമിച്ചയാളാണ് പി ശശിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റെഡ് ആര്‍മി വിമര്‍ശിച്ചു.

Published

on

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ‘റെഡ് ആര്‍മി’. ഇക്കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികു പറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ശ്രമിച്ചയാളാണ് പി ശശിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റെഡ് ആര്‍മി വിമര്‍ശിച്ചു.

ഉദ്യോഗസ്ഥര്‍ക്ക് ഓശാന പാടിയ വര്‍ഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയോ പാര്‍ട്ടിയില്‍ സ്ഥാനം നല്‍കുകയോ ചെയ്യരുതെന്ന് റെഡ് ആര്‍മി പറഞ്ഞു. നേരത്തെ പിജെ ആര്‍മി എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജാണ് പേര് മാറ്റി റെഡ് ആര്‍മിയാക്കിയത്.

‘ഈ കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികുപറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ഇറങ്ങി തിരിച്ച എഡിജിപി അജിത് കുമാറിനെ പോലുള്ള പൊലീസ് ക്രിമിനലുകള്‍ക്കൊപ്പം ചേര്‍ന്ന് എസ്എഫ്ഐ, ഡിവൈഎഫ്ഐ സഖാക്കളെ, പാര്‍ട്ടീ സജീവ പ്രവര്‍ത്തനം നടത്തുന്ന പൊതുപ്രവര്‍ത്തകരെ, തെരുവിലും പൊലീസ്സ്റ്റേഷനുകളിലും പൊലീസ് തല്ലി ചതക്കുന്നതിന്, കള്ളകേസില്‍ കുടുക്കി ജയിലില്‍ അടക്കുന്നതിന്, ഇതുവരെയും പൊലീസിന് എല്ലാ സ്വാതന്ത്യവും അനുവദിച്ചു കൊടുത്ത, സ്വര്‍ണ്ണകടത്തും കൊലപാതകവും അടക്കം എഡിജിപിയുടെ നേതൃത്വത്തില്‍ ചെയ്തു കൂട്ടിയ ക്രിമിനല്‍ ചെയ്തികള്‍ക്ക് മൗനാനുവാദം നല്‍കിയ, പൊലീസിലെ ക്രിമിനലുകളായ ഉദ്യോഗസ്ഥരെ ജനങ്ങളുടെ മേല്‍ അകാരണമായി കുതിരകേറാന്‍ നിരുപാധികം അഴിച്ചുവിട്ടുകൊണ്ട് ഈ സര്‍ക്കാരിനെയും പാര്‍ട്ടിയെയും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അങ്ങേയറ്റം അവഹേളിക്കുന്ന സാഹചര്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് ഓശാനപാടിയ ഇതുപോലുള്ള വര്‍ഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാന്‍ അല്ലെങ്കില്‍ പാര്‍ട്ടിയില്‍ തന്നെ വെച്ചു പൊറുപ്പിക്കരുത്,’ എഫ്ബി പോസ്റ്റില്‍ പറയുന്നു.

 

Continue Reading

Trending