Connect with us

Video Stories

ദേശസ്‌നേഹം തല്ലിക്കൊള്ളിക്കേണ്ടതോ

Published

on

സിനിമാശാലകളില്‍ ദേശീയഗാനം കേള്‍പ്പിക്കലും എഴുന്നേറ്റുനില്‍ക്കലും ഉന്നതനീതിപീഠം നിര്‍ബന്ധിതമാക്കിയിരിക്കവെ എഴുന്നേറ്റുനില്‍ക്കാത്തവരെ സാമൂഹികവിരുദ്ധര്‍ കൈകാര്യം ചെയ്യുന്ന അവസ്ഥ രാജ്യത്തിതാ സംഭവിച്ചിരിക്കുന്നു. കഴിഞ്ഞ നവംബര്‍ 30നായിരുന്നു സുപ്രീം കോടതിയുടെ വിവാദവിധേയമായ വിധി. നിരവധി സിനിമകള്‍ ഒരേ ദിവസം പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രമേളകളെ പോലും ഉത്തരവില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി രണ്ടാമതൊരു ഹര്‍ജിയിലൂടെയും വിധി പുറപ്പെടുവിക്കുകയുണ്ടായി.

ദേശീയഗാനാലാപനത്തിനിടെ അംഗവൈകല്യം ഇല്ലാത്തവരെല്ലാം ഭക്തിസൂചകമായി എഴുന്നേറ്റുനില്‍ക്കണമെന്നും വാതിലുകളെല്ലാം അടച്ചിടണമെന്നും കോടതി വിശദീകരിച്ചിട്ടുണ്ട്. ഗാനാലാപന സമയത്ത് ദേശീയപതാക പ്രദര്‍ശിപ്പിക്കുകയും വേണം. ഇത്തരമൊരു വിധി നടപ്പാക്കുമ്പോഴുണ്ടാകുന്ന ആശങ്കകള്‍ പലയിടത്തുനിന്നും ഉയര്‍ന്നുവന്നിരുന്നു. ഇതിനിടെയാണ് ചെന്നൈയിലെ തീയേറ്ററില്‍ ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ പ്രേക്ഷകരില്‍ ചിലര്‍ എഴുന്നേറ്റുനിന്നില്ലെന്ന് ആരോപിച്ച് ഇരുപതുപേരടങ്ങുന്ന സംഘം വിദ്യാര്‍ഥിനികളുള്‍പ്പെടെ ഏഴുപേരെ ക്രൂരമായി മര്‍ദിച്ചിരിക്കുന്നത്. മര്‍ദനമേറ്റ ഏഴുപേര്‍ക്കെതിരെ രാഷ്ട്രത്തോട് അനാദരവ് കാട്ടിയതിന് കേസെടുത്തിട്ടുമുണ്ട്. കേരളത്തില്‍ ഇന്നലെ ചലച്ചിത്രോല്‍സവത്തിനിടെയും ഇതേ കുറ്റം പറഞ്ഞ് ആറ് പേരെ അറസ്റ്റ്് ചെയ്തിരിക്കുന്നു. ദേശീയഗാനം സംബന്ധിച്ച പുതിയ സുപ്രീം കോടതിവിധി വന്ന ശേഷമുള്ള രാജ്യത്തെ ആദ്യകേസാണ് ചെന്നൈയിലേത്. 52 സെക്കന്റ് മാത്രമാണ് ഉള്ളതെങ്കിലും നിര്‍ബന്ധിതമായി പൗരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്ന നടപടിയാണിതെന്നാണ് പൊതുവായി വിധിസംബന്ധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപം. ഈ വിധി നടപ്പാക്കിയതുമുതല്‍ പൗരന്മാരുടെ ദേശസ്‌നേഹനിലവാരം ഉയര്‍ന്നുവെന്ന് പറയാന്‍ കഴിയുമെങ്കില്‍ അതിനുള്ള അളവുകോലെന്താണ്.

രാജ്യത്തിന്റെ ഭരണഘടന ഉദ്‌ഘോഷിക്കുന്ന മതേതരത്വം, ജനാധിപത്യം തുടങ്ങിയ വിശ്വാസപ്രമാണങ്ങളോടൊന്നും ആഭിമുഖ്യം കാട്ടാത്ത സംഘപരിവാറുകാരുടെ കയ്യില്‍ കിട്ടിയ പുതിയ ആയുധമാണ് ഈ വിധിയെന്നത് ചെന്നൈ സംഭവത്തോടുകൂടി കൂടുതല്‍ വ്യക്തമായിരിക്കയാണ്. 1950 ജനുവരി 24നാണ് ‘ജനഗണമന’യെ ദേശീയഗാനമായി നമ്മുടെ ഭരണഘടനാനിര്‍മാണസഭ അംഗീകരിച്ചത്. പ്രശസ്തകവിയും നോബല്‍ സമ്മാനജേതാവുമായ രവീന്ദ്രനാഥടാഗോറിന്റെ ഈ ദേശഭക്തിഗാനത്തില്‍ രാജ്യത്തെ ഏതാണ്ടെല്ലാ ഭൂപ്രദേശത്തെയും സംസ്‌കാരങ്ങളെയും പ്രതിനിധീകരിക്കുന്നു. രാജ്യത്ത് ഒരു സംസ്ഥാനത്തും ദേശീയഗാനാലാപനം നിര്‍ബന്ധമാക്കിയിരുന്നില്ലെങ്കിലും വിദ്യാലയങ്ങളിലും മറ്റും ക്ലാസ് തുടങ്ങുന്നതിനും അവസാനിക്കുന്നതിനും മുമ്പ് ദേശീയഗാനം ആലപിക്കുന്നത് പതിവാണ്. പൗരന്മാരുടെ മനോമുകുരങ്ങളില്‍ സ്വന്തം രാഷ്ട്രത്തെക്കുറിച്ചുള്ള ബോധം ഉണര്‍ത്താന്‍ ഇതുപകരിക്കുമെന്നതില്‍ തര്‍ക്കമില്ല. ദേശീയഗാനം ദേശഭക്തിയുടെ പ്രതീകമായി അംഗീകരിക്കുന്നവരാണ് ഇന്ത്യക്കാരെല്ലാം. ദേശീയപതാകയും അങ്ങനെതന്നെ. ദേശസ്‌നേഹം എന്നത് മറ്റെല്ലാം വികാരങ്ങളെയും പോലെ മനസ്സിനകത്തുനിന്ന് വരുന്നതും വരേണ്ടതുമാണ്. അതിനെ പൊതുസ്ഥലത്ത് പ്രകടനാത്മകമാക്കുന്നത് സത്യത്തില്‍ കോടതി പ്രതീക്ഷിക്കുന്ന ഫലം ചെയ്യുമോ എന്നത് സംശയകരമാണ്. ഗോവയില്‍ മുമ്പ് വികലാംഗയെ ആക്രമിച്ചതും ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റുനിന്നില്ലെന്ന് പറഞ്ഞായിരുന്നു.

സുപ്രീം കോടതിയുടെ ദേശീയഗാനം സംബന്ധിച്ച വിധി മുമ്പും രാജ്യത്ത് തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സിനിമാശാലയില്‍ ടിക്കറ്റ് കൊടുത്തുതീരുന്നത് തന്നെ പലപ്പോഴും പ്രദര്‍ശനം ആരംഭിച്ചശേഷമായിരിക്കും. വികലാംഗരെപോലെ തന്നെ കുട്ടികളും കൈക്കുഞ്ഞുങ്ങളുമൊക്കെ ഹാളിലുണ്ടാകും. ഏതുതരം സിനിമയാണ് പ്രദര്‍ശിപ്പിക്കപ്പെടുന്നത് എന്നതും ഘടകമാണ്. മാത്രമല്ല, സിനിമാതീയേറ്ററുകളുടെ വാതിലുകള്‍ അടച്ചിടരുതെന്ന് സുപ്രീംകോടതി തന്നെ മുമ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. 1997ല്‍ ഡല്‍ഹിയിലെ ഉപഹാര്‍ തീയേറ്ററിലുണ്ടായ തീപിടുത്തത്തില്‍ 59 പേര്‍ മരിക്കാനിടയായത് തീയേറ്ററിന്റെ വാതിലുകള്‍ അടച്ചിട്ടത് കാരണമായിരുന്നു. ദേശഭക്തി പ്രകടിപ്പിക്കാന്‍ നിരവധി പേര്‍ കൂടുന്ന ഇടമാണ് സിനിമാശാല എന്നതാണ് കോടതി പറയുന്ന ന്യായം. ‘ഭരണഘടനാപരമായ ദേശഭക്തി’ യാണിതുകൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് കോടതി പറയുന്നത്.

അതേസമയം, രാജ്യത്തിന്റെ പാര്‍ലമെന്റില്‍ പോലും ഇത്തരമൊരു നിര്‍ബന്ധമില്ല എന്നത് വൈരുധ്യമായി നിലനില്‍ക്കുന്നു. ഈ വിധി പുറപ്പെടുവിച്ചതടക്കമുള്ള കോടതികളിലും ദേശീയഗാനാലാപനം നിര്‍ബന്ധിതമല്ല. ദേശീയതക്കും ദേശസ്‌നേഹത്തിനും മേല്‍ പുതിയ നിര്‍വചനങ്ങള്‍ അടിച്ചേല്‍പിക്കപ്പെടുന്ന സന്ദര്‍ഭത്തിലാണ് ഉന്നതനീതിപീഠത്തിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു വിധിയുണ്ടായിരിക്കുന്നത് എന്നത് യാദൃശ്ചികതയാവില്ല. ഭരണകൂടം ജനങ്ങളുടെ വികാരങ്ങളില്‍ നിന്നും അകന്നുപോകുകയും തങ്ങളുടേതായ സങ്കുചിത ചിന്താധാരകള്‍ ഭൂരിപക്ഷത്തിനു മേല്‍ അടിച്ചേല്‍പിക്കുകയുമാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വദേശീയതയാണ് കേന്ദ്രഭരണകൂടം മൂന്നിലൊന്ന് വോട്ടുകളുടെ മാത്രം പിന്തുണയോടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധിതമാക്കുക, വക്രീകരിക്കപ്പെട്ട ദേശചരിത്രം സിലബസുകളില്‍ ഉള്‍ക്കൊള്ളിക്കുക, ഹിന്ദുത്വബിംബങ്ങളും അശാസ്ത്രീയതയും അടിച്ചേല്‍പിക്കുക, ഇതരമതസ്ഥരോടും ദലിതുകളോടും ക്രൂരത കാട്ടുക തുടങ്ങിയ നടപടികള്‍ ഇതിനകം തന്നെ ആരോപണവിധേമായിട്ടുള്ളതാണ്.

രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് കേസുകള്‍ സംബന്ധിച്ച് തീര്‍പ്പ് കല്‍പിക്കാന്‍ മതിയായ ജഡ്ജിമാരില്ലെന്ന് സുപ്രീംകോടതി വിലപിക്കുകയും ഇതുസംബന്ധിച്ച് കേന്ദ്രവും കോടതികളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയുമാണ്. ഓരോ മണിക്കൂറിലും നടക്കുന്ന മനുഷ്യാവകാശധ്വംസനങ്ങള്‍, ഉപഭോക്തൃപരാതികള്‍, സിവില്‍നിയമലംഘനങ്ങള്‍ തുടങ്ങിയ കേസുകള്‍ പരാതിക്കാരും കക്ഷികളും മരിച്ചുമണ്ണടിഞ്ഞാല്‍ പോലും തീര്‍പ്പാകുന്നില്ല. ഏകസിവില്‍ നിയമം സംബന്ധിച്ച് കേന്ദ്രം ഉയര്‍ത്തിവിട്ടിരിക്കുന്ന ‘ദുര്‍ഭൂത’വും കോടതിക്കുമുന്നിലാണ്. സംഘപരിവാരവും കേന്ദ്രസര്‍ക്കാരും പൗരന്മാരുടെ ചിന്തയിലും ഭക്ഷണരീതികളിലും വസ്ത്രധാരണത്തിലുമെല്ലാം പ്രതിലോമകരമായ സ്വന്തം നിലപാടുകള്‍ അടിച്ചേല്‍പിക്കുമ്പോള്‍ ദേശീയഗാനത്തെ സംബന്ധിച്ചും അവരുടെ നിലപാടുകള്‍ പുതിയ കോടതിവിധി നടപ്പാക്കുമ്പോള്‍ പുറത്തുവരിക സ്വാഭാവികമാണ്. രാജ്യത്തെ ജനങ്ങളുടെ സ്വന്തം സമ്പാദ്യത്തിനും ചെലവുകള്‍ക്കും മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്ന മോദി സര്‍ക്കാരും ബി.ജെ.പിയും ദേശസ്‌നേഹം കൂടി അവരുടെ മേല്‍ അടിച്ചേല്‍പിക്കുമ്പോഴുള്ള സ്ഥിതിയെന്താവും?

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു

കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇരുവരും എത്തിയിരുന്നു.

Published

on

ഗുസ്തി താരം വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും റെയിൽവേയിലെ ഉദ്യോഗം രാജിവച്ച് കോൺഗ്രസിൽ ചേർന്നു. ഇരുവരും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇരുവരും എത്തിയിരുന്നു. ഇവിടെ ഖാർഗെയുമായും കെ.സി. വേണുഗോപാലുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വിനേഷും ബജ്‌രംഗും എഐസിസി ആസ്ഥാനത്ത് എത്തിയത്.

കായിക താരങ്ങൾക്കു നീതിക്കു വേണ്ടി പോരാടിയപ്പോൾ കോൺഗ്രസ് അവർക്കൊപ്പം ഉറച്ചുനിന്നതായി കെ.സി. വേണുഗോപാൽ പറഞ്ഞു. കർഷകർക്കു വേണ്ടിയും ഗുസ്തി താരങ്ങൾ പോരാടി. അവരുടെ ദേശസ്നേഹം വളരെ വലുതാണ്. അവരെ സ്വീകരിക്കുന്നതിൽ കോൺഗ്രസിന് അഭിമാനമുണ്ട്. രാജ്യത്തു നടക്കുന്ന വലിയ ചലനങ്ങളുടെ തുടക്കമാണു വിനേഷ് ഫോഗട്ടിന്റെയും ബജ്‌രംഗ് പുനിയയുടെയും കോൺഗ്രസ് പ്രവേശനം. ഏത് പാർട്ടിയെ ആണ് വിശ്വസിക്കാൻ കഴിയുന്നതെന്ന് ഇരുവർക്കും തങ്ങളുടെ അനുഭവങ്ങളിലൂടെ അറിയാമെന്നും വേണുഗോപാൽ പറഞ്ഞു.

ഇരുവരുടെയും രാഷ്ട്രീയ പ്രവേശനത്തിൽ ഗുസ്തി താരങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്നാണു വിവരം. ഇരുവരും കോൺഗ്രസിൽ ചേരാനുള്ള തീരുമാനം വ്യക്തിപരമാണെന്നാണു സാക്ഷി മാലിക്കിന്റെ പ്രതികരണം. പല വാഗ്ദാനങ്ങളും രാഷ്ട്രീയ പാർട്ടികളിൽ നിന്നും ലഭിക്കും. തനിക്കും ഇത്തരത്തിൽ വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു. തുടങ്ങിവച്ച ദൗത്യം അവസാനിപ്പിക്കരുത്. വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും എടുത്ത തീരുമാനം വ്യക്തിപരമാണെന്നും സാക്ഷി മാലിക്ക് പറയുന്നു.

സെപ്റ്റംബർ 4 ന് ന്യൂഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കൂടിക്കാഴ്ച നടത്തിയിരുന്നു. വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തിങ്കളാഴ്ച ചേർന്നതിനു പിന്നാലെയായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച.

Continue Reading

kerala

മടിയില്‍ കനമില്ലെങ്കില്‍ ഭയമെന്തിന്? എസ്എഫ്‌ഐഒ അന്വേഷണം പൂര്‍ത്തിയാകാനിരിക്കെ വീണ്ടും കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണ

നേരത്ത എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണ കോടതിയെ സമീപിച്ചിരുന്നു.

Published

on

കരിമണല്‍ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടില്‍ വീണ്ടും കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മകളും എക്‌സാലോജിക് ഡയറക്ടറുമായി വീണ ടി. അന്വേഷണം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ എന്തിനാണ് വീണ കോടതിയെ സമീപിച്ചത് എന്ന ചോദ്യം ഉയരുന്നുണ്ട്. അതെസമയം എസ്എഫ്‌ഐഒ അന്വേഷണം തുടങ്ങി ഏഴ്‌ മാസം പിന്നിട്ടിട്ടും വീണയില്‍ നിന്നും മൊഴിയും തെളിവും ശേഖരിച്ചിട്ടില്ല. അന്വേഷണസംഘത്തിന്റെ ഉദാസീനത ഒത്തുകളിയുടെ ഭാഗമായാണോ എന്നും പ്രതിപക്ഷം സംശയിക്കുന്നുണ്ട്.

നേരത്ത എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കര്‍ണാടക ഹൈക്കോടതിയില്‍ വീണ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. വൈകാതെ തന്നെ അപ്പീല്‍ കോടതി പരിഗണിക്കും. മടിയില്‍ കനമില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ മകള്‍ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

എസ്എഫ്‌ഐഒ അന്വേഷണത്തിനു കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയം അനുവദിച്ചത് 8 മാസത്തെ കാലാവധിയായിരുന്നു. പ്രസ്തുത സമയപരിധി ഈ മാസം 30 ന് അവസാനിക്കുകയാണ്. അതെ സമയം സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നവംബര്‍ 12നാണു വിധി. അതുവരെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കരുതെന്നു ഡല്‍ഹി ഹൈക്കോടതി എസ്എഫ്‌ഐഒയോടു നിര്‍ദേശിച്ചിരുന്നു. സിഎംആര്‍എല്‍ കോടതിയെ സമീപിച്ചതുവഴി ഒന്നരമാസത്തെ സാവകാശം കിട്ടിയിരുന്നു. ഇതിന് പുറമേയാണ് വീണയുടെ അപ്പീലും കോടതിയിലെത്തിയത്.

എസ്എഫ്‌ഐഒ അന്വേഷണത്തിന്റെ അടുത്തപടി മൊഴിയും, തെളിവും ശേഖരിക്കലാണ്. സിഎംആര്‍എലിലും കെഎസ്‌ഐഡിസിയിലും തെളിവെടുപ്പു പൂര്‍ത്തിയാക്കിയ എസ്എഫ്‌ഐഒ എക്‌സാലോജിക് സൊലൂഷന്‍സിന്റെ ഏക ഡയറക്ടറും, മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണയില്‍നിന്നു മൊഴിയും തെളിവും ഇതുവരെയും ശേഖരിച്ചിട്ടില്ല.

അന്വേഷണം തുടങ്ങി 7 മാസം പിന്നിട്ടിട്ടും അന്വേഷണസംഘത്തിന്റെ അനങ്ങാപ്പാറ നയം ഒത്തുകളിയുടെ ഭാഗമായാണോ എന്നും പ്രതിപക്ഷം സംശയിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പും കോടതി വ്യവഹാരവുമാണു മൊഴിയെടുക്കാന്‍ വൈകുന്നതിന് കാരണമായി വിശദീകരിക്കുന്നത്.

സിഎംആര്‍എലുമായി എക്‌സാലോജിക് ഉള്‍പ്പെടെയുള്ള കമ്പനികള്‍ നടത്തിയ സാമ്പത്തിക ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്ന് ഇഡിയും അന്വേഷിക്കുന്നുണ്ട്. ഇ.ഡി കൂടി രംഗത്തുവന്നതോടെയാണു കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എത്ര ഏജന്‍സികള്‍ അന്വേിഷിച്ചിട്ടും അന്വേഷണം എങ്ങുമെത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Continue Reading

Video Stories

‘വർഗ്ഗവഞ്ചകരെ ഒരു കാരണവശാലും ഇനിയും പാർട്ടിയില്‍ വെച്ചു പൊറുപ്പിക്കരുത്’;പി ശശിക്കെതിരെ റെഡ് ആര്‍മി

ഇക്കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികു പറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ശ്രമിച്ചയാളാണ് പി ശശിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റെഡ് ആര്‍മി വിമര്‍ശിച്ചു.

Published

on

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ‘റെഡ് ആര്‍മി’. ഇക്കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികു പറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ശ്രമിച്ചയാളാണ് പി ശശിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റെഡ് ആര്‍മി വിമര്‍ശിച്ചു.

ഉദ്യോഗസ്ഥര്‍ക്ക് ഓശാന പാടിയ വര്‍ഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയോ പാര്‍ട്ടിയില്‍ സ്ഥാനം നല്‍കുകയോ ചെയ്യരുതെന്ന് റെഡ് ആര്‍മി പറഞ്ഞു. നേരത്തെ പിജെ ആര്‍മി എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജാണ് പേര് മാറ്റി റെഡ് ആര്‍മിയാക്കിയത്.

‘ഈ കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികുപറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ഇറങ്ങി തിരിച്ച എഡിജിപി അജിത് കുമാറിനെ പോലുള്ള പൊലീസ് ക്രിമിനലുകള്‍ക്കൊപ്പം ചേര്‍ന്ന് എസ്എഫ്ഐ, ഡിവൈഎഫ്ഐ സഖാക്കളെ, പാര്‍ട്ടീ സജീവ പ്രവര്‍ത്തനം നടത്തുന്ന പൊതുപ്രവര്‍ത്തകരെ, തെരുവിലും പൊലീസ്സ്റ്റേഷനുകളിലും പൊലീസ് തല്ലി ചതക്കുന്നതിന്, കള്ളകേസില്‍ കുടുക്കി ജയിലില്‍ അടക്കുന്നതിന്, ഇതുവരെയും പൊലീസിന് എല്ലാ സ്വാതന്ത്യവും അനുവദിച്ചു കൊടുത്ത, സ്വര്‍ണ്ണകടത്തും കൊലപാതകവും അടക്കം എഡിജിപിയുടെ നേതൃത്വത്തില്‍ ചെയ്തു കൂട്ടിയ ക്രിമിനല്‍ ചെയ്തികള്‍ക്ക് മൗനാനുവാദം നല്‍കിയ, പൊലീസിലെ ക്രിമിനലുകളായ ഉദ്യോഗസ്ഥരെ ജനങ്ങളുടെ മേല്‍ അകാരണമായി കുതിരകേറാന്‍ നിരുപാധികം അഴിച്ചുവിട്ടുകൊണ്ട് ഈ സര്‍ക്കാരിനെയും പാര്‍ട്ടിയെയും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അങ്ങേയറ്റം അവഹേളിക്കുന്ന സാഹചര്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് ഓശാനപാടിയ ഇതുപോലുള്ള വര്‍ഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാന്‍ അല്ലെങ്കില്‍ പാര്‍ട്ടിയില്‍ തന്നെ വെച്ചു പൊറുപ്പിക്കരുത്,’ എഫ്ബി പോസ്റ്റില്‍ പറയുന്നു.

 

Continue Reading

Trending