X

കേരളത്തില്‍ 43 ശതമാനം മഴക്കുറവ്, അടുത്തമാസം കൂടുതല്‍ മഴ

കൊച്ചി: മഴ പെയ്യാന്‍ മടിക്കുന്ന കേരളത്തില്‍ കഴിഞ്ഞ 44 ദിവസത്തിനിടെയുണ്ടായത് പ്രതീക്ഷിച്ചതിനേക്കാള്‍ 43 ശതമാനം കുറഞ്ഞമഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 14 വരെ 1541.0 മി.മീ മഴയാണ് കേരളത്തില്‍ ലഭിക്കേണ്ടത്. എന്നാല്‍ 877.1 എം.എം മഴയാണ് ഇതുവരെ രേഖപ്പെടുത്തിയത്. എല്ലാ ജില്ലകളിലും മഴക്കുറവ് രേഖപ്പെടുത്തി. കേരളത്തിന് പുറമേ, കേന്ദ്ര ഭരണ പ്രദേശങ്ങളായ പുതുച്ചേരിയിലെ മാഹിയിലും ലക്ഷദ്വീപിലും മഴകുറഞ്ഞു.

ആഗസ്ത് മാസം ആദ്യ ആഴ്ചയില്‍ മഴയുടെ അളവില്‍ 88 ശതമാനമാണ് കുറവുണ്ടായത്. 120 മി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 14 മി മീ. മഴ മാത്രമാണ് പെയ്തത്. ആഗസ്ത് ഒന്നു മുതല്‍ 9 വരെയുള്ള കണക്കാണിത്. കാലവര്‍ഷത്തില്‍ ഇതുവരെ 43 ശതമാനം മഴ കുറഞ്ഞു. ഇടുക്കിയില്‍ 59, വയനാട് 54, കോഴിക്കോട് 52 ശതമാനം മഴയുടെ കുറവുണ്ടായി. പസഫിക് സമുദ്രത്തില്‍ രൂപമെടുത്ത എല്‍നിനോ പ്രതിഭാസമാണ് സംസ്ഥാനത്ത് മണ്‍സൂണ്‍ ദുര്‍ബലമാക്കിയതെന്നാണ് വിലയിരുത്തല്‍. കാലവര്‍ഷക്കാറ്റ് ശക്തിപ്പെടാത്തതും മഴ കുറയാന്‍ ഇടയാക്കിയി. വരും ദിവസങ്ങളിലും മഴ കുറഞ്ഞു നിന്നാല്‍ സ്ഥിതി സങ്കീര്‍ണമാകും. എന്നാല്‍ ഒറ്റപ്പെട്ട മഴ വൈകുന്നേരങ്ങളില്‍ കിഴക്കന്‍ മലയോര മേഖലയില്‍ ലഭിക്കും. സംഭരണികളിലേക്കുള്ള നീരൊഴുക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മഴ വീണ്ടും ശക്തമായില്ലെങ്കില്‍ ജലസംഭരണികള്‍ വറ്റി വരളാന്‍ സാധ്യതയുണ്ട്. ഇടുക്കിയില്‍ സംഭരണശേഷിയുടെ 32 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്. ഇടമലയാറില്‍ 43 ശതമാനവും മാത്രമാണുള്ളത്.

അതേസമയം, ആഗസ്തില്‍ മഴ കുറഞ്ഞു നില്‍ക്കുമെങ്കിലും അടുത്തമാസം കേരളത്തില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകരുടെ കൂട്ടായ്മയായ മെറ്റ്ബീറ്റ് വെതര്‍ റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ ഇത്തരം മഴ പ്രതീക്ഷിക്കാനാകുമെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകരുടെ വിലയിരുത്തല്‍.

webdesk11: