X

വിജയക്കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീനയും ബ്രസീലും

ലാ പാസ്/ലിമ: ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീനയും ബ്രസീലും. അര്‍ജന്റീന 1-2 ന്
ബൊളീവിയയെ തോല്‍പ്പിച്ചപ്പോള്‍ 4-2 നായിരുന്നു ബ്രസീല്‍ പെറുവിനെതിരെ ജയിച്ചത്. ഇതോടെ രണ്ടു കളികളില്‍ നിന്നും രണ്ടു വിജയങ്ങളുമായി ഇരുടീമുകളും പോയന്റ് പട്ടികയില്‍ മുന്നിലെത്തി. ഗോള്‍ വ്യത്യാസത്തില്‍ ബ്രസീലാണ് പട്ടികയില്‍ ഒന്നാമത്.

അര്‍ജന്റീന -ബൊളീവിയ മത്സരത്തില്‍ 24ാം മിനിറ്റില്‍ മാര്‍സെലോ മാര്‍ട്ടിന്‍സ് മോറെന്‍കോയിലൂടെ ബൊളീവിയയാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ലൗട്ടാറോ മാര്‍ട്ടിനെസിലൂടെ അര്‍ജന്റീന ഒരു ഗോള്‍ തിരിച്ചടിച്ചു. രണ്ടാം പകുതിയില്‍ ജോവാക്വിന്‍ കോറിയയിലൂടെ അര്‍ജന്റീന വിജയഗോള്‍ കണ്ടെത്തി.

നെയ്മറുടെ ഹാട്രിക്ക് മികവിലാണ് ബ്രസീല്‍ പെറുവിനെ തകര്‍ത്തത്. രണ്ടുതവണ പിന്നില്‍ നിന്നതിനുശേഷം ശക്തമായി കളിയിലേക്ക് തിരിച്ചുവരികയായിരുന്നു ബ്രസീല്‍. ആന്ദ്രെ കറില്ലോയിലൂടെ ആറാം മിനിറ്റില്‍ പെറു മുന്നില്‍ കയറി. പിന്നാലെ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നെയ്മര്‍ ബ്രസീലിനെ ഒപ്പമെത്തിച്ചു. 59ാം മിനിറ്റിലൂടെ വീണ്ടും പെറു മുന്നിലെത്തി. റെനാറ്റോ ടാപ്പിയയാണ് ഇത്തവണ സ്‌കോര്‍ ചെയ്തത്. എന്നാല്‍ 64ാം മിനിറ്റില്‍ റിച്ചാര്‍ലിസണ്‍ നേടിയ ഗോളിലൂടെ വീണ്ടും ബ്രസീല്‍ ഒപ്പമെത്തി.

പിന്നീട് മികച്ച പ്രകടനമാണ് ബ്രസീല്‍ കാഴ്ചവെച്ചത്. 83ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ വീണ്ടും നെയ്മര്‍ ബ്രസീലിനായി ഗോള്‍ കണ്ടെത്തി. കളിയവസാനിക്കാന്‍ സെക്കന്റുകള്‍ ബാക്കിനില്‍ക്കെ സൂപ്പര്‍ താരം ബ്രസീലിനായി നാലാം ഗോളും തന്റെ ഹാട്രിക്കും കണ്ടെത്തി.

Test User: