X
    Categories: indiaNews

2000 രൂപാനോട്ടുകൾ മുഴുവൻ തിരിച്ചെത്തിയില്ല; 7,581 കോടി പൊതുജനങ്ങളുടെ കൈവശമെന്ന് ആർബിഐ

നിരോധിച്ച 2000 രൂപാനോട്ടുകളില്‍ 7581 കോടിയുടെ നോട്ടുകള്‍ ഇപ്പോഴും പൊതുജനങ്ങളുടെ കൈവശമെന്ന് ആര്‍ബിഐ. ജൂണ്‍ 28 വരെയുള്ള കണക്ക് പ്രകാരമാണിത്. 2023 മേയില്‍ നിരോധിച്ചശേഷം 97.87 ശതമാനം നോട്ടും തിരിച്ചെത്തിയതായും ആര്‍ബിഐ അറിയിക്കുന്നുണ്ട്.

നോട്ട് നിരോധനത്തിന് പിന്നാലെ 1000, 500 രൂപാനോട്ടുകള്‍ക്ക് പകരമായി 2016ലാണ് 2000 രൂപയുടെ നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കുന്നത്. മേയ് വരെ 3.56 ലക്ഷം കോടിയുടെ നോട്ടുകള്‍ വിനിമയത്തിലുണ്ടായിരുന്നു. ഈ കണക്ക് പ്രകാരമാണ് 7,581 കോടി രൂപയുടെ നോട്ടുകള്‍ ഇപ്പോഴും ജനങ്ങള്‍ കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയത്. 2023 ഒക്ടോബര്‍ 7 വരെയായിരുന്നു നോട്ടുകള്‍ തിരിച്ചേല്‍പ്പിക്കാനോ മാറ്റിയെടുക്കാനോ ഉള്ള സമയം. എന്നാല്‍ നോട്ടുകള്‍ മുഴുവന്‍ തിരിച്ചെത്താത്തതിനാല്‍ സമയപരിധി നീട്ടി.

എല്ലാ ബാങ്കുകളിലും റിസര്‍വ് ബാങ്കിന്റെ 19 ഇഷ്യൂ ഓഫീസുകളിലും സൗകര്യമുണ്ടായിരുന്നു. പോസ്റ്റലായും നോട്ടുകള്‍ സ്വീകരിക്കുമെന്നായിരുന്നു ആര്‍ബിഐയുടെ അറിയിപ്പ്. എന്നിട്ടും നോട്ടുകള്‍ ബാക്കിയുണ്ടെന്നാണ് ആര്‍ബിഐയുടെ കണ്ടെത്തല്‍.

ആര്‍ബിഐയുടെ അഹമ്മദാബാദ്, ബംഗളൂരു, ബേലാപൂര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡീഗഢ്, ചെന്നൈ, ഗുവാഹട്ടി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കാന്‍പൂര്‍, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂര്‍, ന്യൂഡല്‍ഹി, പട്ന, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഇഷ്യൂ ഓഫീസുകള്‍ വഴി ഇപ്പോഴും നോട്ടുകള്‍ മാറ്റിയെടുക്കാം.

webdesk13: