X

സർക്കാർ പദ്ധതിയിലെ 2.6 കോടി രൂപയുടെ അരി മോഷണം പോയി; ബി.ജെ.പി നേതാവ് അറസ്റ്റിൽ

അന്നഭാഗ്യ പദ്ധതിയിലെ അരി മോഷ്ടിച്ച കേസില്‍ കര്‍ണാടകയിലെ ബി.ജെ.പി നേതാവ് മണികാന്ത് റാത്തോഡിനെ പൊലീസ് പിടികൂടി. കലബുര്‍ഗിയിലെ വീട്ടില്‍നിന്നാണ് ചൊവ്വാഴ്ച രാത്രി ഷഹാപുര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഷഹാപുര്‍ താലൂക്ക് അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് കോഓപറേറ്റിവ് മാര്‍ക്കറ്റിങ് സൊസൈറ്റിയുടെ ഗോഡൗണില്‍നിന്ന് 2.6 കോടി രൂപ വില വരുന്ന 6077 ക്വിന്റല്‍ അരി മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് ഇയാള്‍ക്ക് സമന്‍സ് അയച്ചിരുന്നു. ഇത് അവഗണിച്ചതോടെയാണ് അറസ്റ്റ് ചെയ്തത്.

2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിറ്റാപുരില്‍നിന്ന് മണികാന്ത് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് തോറ്റിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥടക്കമുള്ളവര്‍ ഇദ്ദേഹത്തിന്റെ പ്രചാരണത്തിനായി എത്തിയിരുന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയായിരുന്നു ഇവിടെ വിജയിച്ചത്.

സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ ഓരോ അംഗത്തിനും പ്രതിമാസം 10 കിലോഗ്രാം അരി വീതം സൗജന്യമായി നല്‍കുന്ന പദ്ധതിയാണ് അന്നഭാഗ്യ സ്‌കീം. 2023ലാണ് കര്‍ണാടക സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്.

webdesk13: