X

ബി.ജെ.പിയെ ഞെട്ടിച്ച് സീ ന്യൂസിന്റെ പുതിയ എക്‌സിറ്റ് പോള്‍; എന്‍.ഡി.എക്ക് 78 സീറ്റ് കുറയാന്‍ സാധ്യത, ഇന്ത്യക്ക് 43 സീറ്റ് കൂടിയേക്കും

ജൂണ്‍ ഒന്നിന് പുറത്തിറക്കിയ എക്‌സിറ്റ് പോളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ പുതിയ എ.ഐ എക്‌സിറ്റ് പോളുമായി സീ ന്യൂസ് ചാനല്‍. ആദ്യപ്രവചനത്തിലുള്ളതിനേക്കാള്‍ എന്‍.ഡി.എക്ക് 78 സീറ്റ് വരെ കുറയുമെന്ന് ബി.ജെ.പി പിന്തുണയോടെ രാജ്യസഭാംഗമായ സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള ചാനല്‍ പുറത്തുവിട്ട രണ്ടാമത് എക്‌സിറ്റ് പോളില്‍ പറയുന്നു. ഇന്ത്യ മുന്നണിക്ക് 43 സീറ്റ് വരെ കൂടുമെന്നാണ് സീ ന്യൂസിന്റെ എ.ഐ പ്രവചനം.

ഒന്നാം പ്രവചനത്തില്‍ എന്‍.ഡി.എക്ക് 353 മുതല്‍ 383 സീറ്റ് വരെയാണ് പ്രവചിച്ചിരുന്നതെങ്കില്‍ രണ്ടാമത്തേതില്‍ 305 മുതല്‍ 315 വരെയായി കുറഞ്ഞു. ഇന്ത്യ മുന്നണിക്ക് നേരത്തെ പ്രവചിച്ചത് 152-182 സീറ്റായിരുന്നു. ഇത് 180-195 ആയി പുതിയ എക്‌സിറ്റ് പോളില്‍ വര്‍ധിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് പരമാവധി 52 സീറ്റുകള്‍ ലഭിക്കുമെന്നാണ് പുതിയ പ്രവചനത്തില്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ 04-12 ആയിരുന്നു പറഞ്ഞത്.

ശനിയാഴ്ചയാണ് ആദ്യ എക്‌സിറ്റ് പോള്‍ സീ ന്യൂസ് പുറത്തുവിട്ടത്. ഇന്നലെ എ.ഐ എക്‌സിറ്റ് പോളും പ്രസിദ്ധീകരിച്ചു. 10 കോടി ആളുകളില്‍ നിന്ന് ശേഖരിച്ച അഭിപ്രായങ്ങള്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ച് വിശകലനം ചെയ്താണ് രണ്ടാമത്തെ എക്‌സിറ്റ് പോള്‍ തയാറാക്കിയതെന്ന് ചാനല്‍ അവകാശപ്പെടുന്നു. ഇതനുസരിച്ച് ഉത്തര്‍പ്രദേശില്‍ എന്‍.ഡി.എക്ക് 52 മുതല്‍ 58 സീറ്റും ഇന്ത്യ സഖ്യത്തിന് 22-26 സീറ്റുകളും ലഭിക്കുമെന്ന് പറയുന്നു.

ഉത്തര്‍പ്രദേശില്‍ എന്‍.ഡി.എക്ക് തിരിച്ചടിയുണ്ടാകുമെന്ന് പ്രവചനം

എ.ഐ എക്സിറ്റ് പോള്‍ പ്രകാരം ഉത്തര്‍പ്രദേശില്‍ ഇന്ത്യ സഖ്യം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രവചനം. ഉത്തര്‍പ്രദേശിലെ 80 ലോക്സഭാ സീറ്റുകളില്‍ 22 മുതല്‍ 26 വരെ ഇന്‍ഡ്യ സഖ്യം വിജയിക്കും. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ 52 മുതല്‍ 58 വരെ സീറ്റുകളിലേക്ക് ഒതുങ്ങും. മറ്റ് പാര്‍ട്ടികള്‍ക്ക് 0-1 സീറ്റ് ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്.

2019ലെ തെഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉത്തര്‍പ്രദേശില്‍ എന്‍.ഡി.എക്ക് അടിത്തറ നഷ്ടപ്പെടുമെന്നാണ് ബി.ജെ.പി അനുകൂല ചാനലിന്റെ പ്രവചനം. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ 64 സീറ്റ് നേടിയപ്പോള്‍ എസ്.പി 5 സീറ്റും കോണ്‍ഗ്രസിന് ഒരെണ്ണവും മാത്രമാണ് ലഭിച്ചത്. ബി.എസ്.പി പത്ത് സീറ്റുകള്‍ നേടിയിരുന്നു.

ഡല്‍ഹിയില്‍ ഇന്ത്യ നേട്ടമുണ്ടാക്കും

ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ ആകെയുള്ള 7 ലോക്സഭാ സീറ്റില്‍ 3 മുതല്‍ 5 വരെ സീറ്റ് ഇന്ത്യ വിജയിക്കുമെന്ന് എ.ഐ എക്സിറ്റ് പോള്‍ പറയുന്നു. കഴിഞ്ഞ തവണ ഏഴും തൂത്തുവാരിയ ബി.ജെ.പി ഇത്തവണ 2-4 സീറ്റില്‍ ഒതുങ്ങിയേക്കുമെന്നും ചാനല്‍ പറയുന്നു.

ബീഹാറില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ 40 ലോക്സഭാ സീറ്റുകളില്‍ 39 എണ്ണവും എന്‍.ഡി.എ നേടിയിരുന്നു. എന്നാല്‍, സീ ന്യൂസിന്റെ എ.ഐ എക്സിറ്റ് പോള്‍ പ്രകാരം ബിഹാറില്‍ എന്‍ഡിഎക്ക് കനത്ത തിരിച്ചടിയാണ് പറയുന്നത്. എന്‍.ഡിഎക്കും ഇന്ത്യക്കും 15 മുതല്‍ 25 വരെ സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്.

മഹാരാഷ്ട്രയില്‍ ഇന്ത്യക്ക് വന്‍ നേട്ടം

മഹാരാഷ്ട്രയില്‍ ഇന്ത്യ മുന്നണിക്ക് വന്‍ നേട്ടമാണ് സീ ന്യൂസ് പ്രവചിക്കുന്നത്. എക്സിറ്റ് പോള്‍ പ്രകാരം മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ 26-34 സീറ്റുകള്‍ എന്‍.ഡി.എക്കും ഇന്ത്യക്ക് 15-21 സീറ്റുകളും നേടിയേക്കും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ എന്‍.ഡി.എ സഖ്യം 48ല്‍ 41 സീറ്റും നേടിയപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എക്ക് 5 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. എ.ഐ.എം.ഐ.എം ഒരു സീറ്റിലും മറെറാരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയും വിജയിച്ചു.

ഹരിയാനയിലും രാജസ്ഥാനിലും ബി.ജെ.പിയുടെ സീറ്റ് കുറയാന്‍ സാധ്യത

ഹരിയാനയില്‍ ആകെയുള്ള 10 സീറ്റുകളില്‍ എന്‍.ഡി.എ 3-5 സീറ്റില്‍ ഒതുങ്ങും. അതേസമയം ഇന്ത്യ മുന്നണി 5-7 സീറ്റുകള്‍ നേടും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ച രാജസ്ഥാനില്‍ സീ ന്യൂസ് എ.ഐ എക്സിറ്റ് പോള്‍ പ്രകാരം എന്‍.ഡി.എ 15-19 സീറ്റുകളും ഇന്ത്യ സഖ്യം 6-10 സീറ്റുകളും നേടുമെന്ന് പ്രവചിക്കുന്നു.

ബംഗാളില്‍ എന്‍.ഡി.എക്ക് 24 സീറ്റ് വരെ പ്രവചനം

പശ്ചിമ ബംഗാളില്‍ എന്‍.ഡി.എക്ക് 20-24 സീറ്റുകളും തൃണമൂലിന് 16-22 സീറ്റുകളും പ്രവചിക്കുന്നു. അതേസമയം ഇന്ത്യ സഖ്യത്തിന് 0-1 സീറ്റ് ലഭിച്ചേക്കും. നോര്‍ത്ത് ഈസ്റ്റില്‍ എന്‍ഡിഎ 18-22 സീറ്റുകള്‍ നേടുമെന്നും ഇന്ത്യ 2-4 സീറ്റുകള്‍ നേടുമെന്നും പ്രതീക്ഷിക്കുന്നു. മറ്റ് പാര്‍ട്ടികള്‍ക്ക് 2-3 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. ബി.ജെ.പി കോട്ടയായ ഗുജറാത്തില്‍ എന്‍.ഡി.എയ്ക്ക് 20-26 സീറ്റുകള്‍ ലഭിക്കുമെന്നും ഇന്ത്യ 2-4 സീറ്റുകള്‍ നേടുമെന്നും പ്രവചിക്കുന്നു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ബി.ജെ.പിയെ സഹായിക്കുമെന്ന്

ഇത്തവണ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് നിര്‍ണായക സീറ്റുകള്‍ ലഭിക്കുമെന്ന് സീ ന്യൂസ് പ്രവചിക്കുന്നു. എ.ഐ എക്സിറ്റ് പോള്‍ പ്രകാരം തമിഴ്നാട്ടില്‍ എന്‍.ഡി.എക്ക് 10-12 ഉം ഇന്ത്യക്ക് 21-27 ഉം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെലങ്കാനയില്‍ എന്‍.ഡി.എക്ക് 04-06 സീറ്റുകളും ഇന്ത്യക്ക് 10-14 സീറ്റുകളും ലഭിച്ചേക്കും. കര്‍ണാടകയില്‍ എന്‍.ഡി.എ 10-14 സീറ്റുകളും ഇന്‍ഡ്യ സഖ്യം 12-20 സീറ്റുകളും നേടിയേക്കും.

കേരളത്തില്‍ എന്‍.ഡി.എക്ക് 6 സീറ്റ്

കേരളത്തില്‍ എന്‍.ഡി.എക്ക് ആറുസീറ്റാണ് സീന്യൂസ് പ്രവചിക്കുന്നത്. ഇന്ത്യ മുന്നണിക്ക് 11 സീറ്റും മറ്റുള്ളവര്‍ക്ക് 3 സീറ്റും ലഭിക്കുമെന്ന് ചാനല്‍ പറയുന്നു.

 

webdesk13: