X

ത്രിപുരയിലെ അവസാനപ്രതീക്ഷയും അസ്തമിച്ച് ഇടതുമുന്നണി

കെ.പി ജലീല്‍

ത്രിപുരയിലെ 35 വര്‍ഷത്തെ കമ്യൂണിസ്റ്റ് ഇടതുപക്ഷഭരണം അവസാനിച്ച് അഞ്ചുവര്‍ഷത്തിനു ശേഷം തിരിച്ചുവരാമെന്ന കണക്കുകൂട്ടലിലിരിക്കുകയായിരുന്നു ഇടതുപക്ഷമുന്നണി. കഴിഞ്ഞതവണ സി.പി.എമ്മിന് 16 സീറ്റുണ്ടായിരുന്നത് രണ്ടെണ്ണം കുറഞ്ഞു. കോണ്‍ഗ്രസിന് 5ഉം പുതിയതാണ്. കേന്ദ്രസര്‍ക്കാരിന്റെ വന്‍വിലവര്‍ധനവും ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ശൈലിയും മടുത്തെങ്കിലും ഇനിയും പഴയകാലത്തെ കമ്യൂണിസ്റ്റ് ദുര്‍ഭരണം വേണ്ടെന്ന് തോന്നലിലാണ് സംസ്ഥാനത്തെ ജനത എന്നാണ് ഇന്നത്തെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിലൂടെ അക്കിടി പറ്റിയത് കോണ്‍ഗ്രസിനും. മുമ്പ് കോണ്‍ഗ്രസായിരുന്ന പ്രതിപക്ഷകക്ഷിയെ ആക്രമിച്ചും കൊലപ്പെടുത്തിയും വാണ ഇടതുപക്ഷം ജനങ്ങളെ പൊറുതി മുട്ടിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. ബംഗാളിലെ ജ്യോതിബസുവിനെപോലെ ഒരു നേതാവ്- നൃപന്‍ ചക്രവര്‍ത്തി ഉണ്ടായിരുന്നു ത്രിപുരയില്‍. അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് തന്നെ പുറത്താക്കിയാണ് മണിക് സര്‍ക്കാരിനെ മുഖ്യമന്ത്രിയായി സി.പി.എം നിയോഗിച്ചത്. ഇതോടെ ബംഗാളിലെ ബുദ്ധദേവിനെ പോലെ ഇല്ലം കത്തിക്കുന്ന പരിപാടിയായിരുന്നു മണിക്കിന്റേതും. ജനത്തിന് അദ്ദേഹത്തെ വേണ്ടാതായി. അതോടെ സി.പി.എമ്മും ഇടതുപക്ഷവും സംസ്ഥാനത്ത് നാമാവശേഷമായി. സി.പി.എം പാര്‍ട്ടി ഓഫീസുകള്‍ ബോര്‍ഡ് മാറ്റി ബി.ജെ.പി ഓഫീസുകളാക്കുന്ന നിലയുണ്ടായി.

1978 മുതല്‍ പത്തുകൊല്ലം ഭരിച്ച ശേഷം പുറത്തായ ഇടതുമുന്നണിക്ക് പകരം വന്നത് കോണ്‍ഗ്രസായിരുന്നു.എന്നാല്‍ ആ സര്‍ക്കാരിനെതിരെ അഞ്ചുകൊല്ലവും നിലക്കാത്ത അക്രമസമരമാണ് സി.പി.എം അഴിച്ചുവിട്ടത്. ജനം ഭയന്ന് വീണ്ടും ഇടതില്‍ അഭയം തേടി. പിന്നീട് 1993ല്‍ അധികാരത്തില്‍തിരിച്ചെത്തിയ പാര്‍ട്ടി നൃപന്റെ കീഴില്‍ 2018 വരെ ഭരണം നടത്തി. വിപ്ലവ് ദേവ് എന്ന ചെറുപ്പക്കാരനാണ ്ബി.ജെ.പിയെ വര്‍ഗീയമായി ജനതയെ വേര്‍തിരിച്ച് ഇടതുമുന്നണിയുടെ പതനം ഉറപ്പാക്കിയത്. പക്ഷേ വൈകാതെ തന്നെ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് വിപ്ലവിനും പുറത്തുപോകേണ്ടിവന്നു. ബി.ജെ.പിയിലെ പടലപ്പിണക്കമാണ് കാരണം. എന്നിട്ടും പാര്‍ട്ടിയോട് ഒട്ടിനിന്ന് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വന്‍വ്യത്യാസത്തിന് വിജയിപ്പിച്ചെടുക്കാനായതില്‍ വിപ്ലവിനും അഭിമാനിക്കാം. മോദിയും അമിത്ഷായും നദ്ദയും രാജ്‌നാഥ് സിംഗുമെല്ലാം അധികാരത്തിന്റെ സര്‍വസാധ്യതയും സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്.

അതുകൊണ്ടുതന്നെ ഇതില്‍ അഭിമാനിക്കാന്‍ സംസ്ഥാനനേതാക്കള്‍ക്ക് പൂര്ണമായും കഴിയില്ല. സി.പി.എമ്മിന് ഇനി പ്രതീക്ഷയുള്ളത് കേരളത്തില്‍ മാത്രമാണ്. അവിടെ യാകട്ടെ ദുര്‍ഭരണവും അഴിമതിയും കെടുകാര്യസ്ഥതയും പാര്‍ട്ടിയുടെ മുന്നോട്ടുപോക്കിനെ തുറിച്ചുനോക്കുകയാണ്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇതേ സ്ഥിതി തന്നെയാണ ്‌കേരളത്തിലും ആവര്‍ത്തിക്കപ്പെടുക എന്നാണ് ത്രിപുര തെളിയിക്കുന്നത്. കോണ്‍ഗ്രസിനാകട്ടെ പ്രതീക്ഷക്ക് വക നല്‍കുന്നു. ഇത്തരക്കാരുമായി കൂട്ടുകൂടിയാലെന്താവും ഫലമെന്ന് കൂടിയാണ് കോണ്‍ഗ്രസിനെ ത്രിപുരയും മറ്റും ഓര്‍മിപ്പിക്കുന്നത്.

Chandrika Web: