X

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ തിരുപ്പതി ലഡു വിതരണം ചെയ്തിരുന്നുവെന്ന് മുഖ്യപുരോഹിതന്‍

ജനുവരി 22ന് അയോധ്യയില്‍ നടന്ന പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ തിരുപ്പതി ക്ഷേത്രത്തില്‍ നിന്നുള്ള ലഡു ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്തിരുന്നതായി രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്. ആന്ധ്രാപ്രദേശിലെ പ്രശസ്തമായ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി വിളമ്പുന്ന തിരുപ്പതി ലഡുവിനെച്ചൊല്ലി വിവാദം പുകഞ്ഞുകാണ്ടിരിക്കുന്നതിനിടെയാണ് മുഖ്യപുരോഹിതന്റെ വെളിപ്പെടുത്തല്‍.

ലഡു ഉണ്ടാക്കാന്‍ ജഗ്ഗന്‍ സര്‍ക്കാര്‍ മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്നായിരുന്നു മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന്റെ ആരോപണം.

”എത്ര ലഡു കൊണ്ടുവന്നുവെന്ന് എനിക്കറിയില്ല. കണക്കുകള്‍ ട്രസ്റ്റിന് അറിയാം. എവിടെ നിന്ന് കൊണ്ടുവന്ന ലഡുവാണെങ്കിലും അത് ഭക്തര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്നു” ആചാര്യ സത്യേന്ദ്ര ദാസ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) പ്രതിഷ്ഠാ ചടങ്ങിനായി ഒരു ലക്ഷത്തിലധികം ലഡുക്കള്‍ അയച്ചുവെന്നാണ് റിപ്പോര്‍ട്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ 8000 പ്രമുഖര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ രാംലല്ലയുടെ പ്രതിഷ്ഠാ ചടങ്ങില്‍ ഏലക്കാ വിത്ത് മാത്രമാണ് പ്രസാദമായി വിതരണം ചെയ്തതെന്ന് രാമക്ഷേത്രം ട്രസ്റ്റായ ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര വ്യക്തമാക്കി. തിരുപ്പതി ലഡ്ഡുവുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.’ഞങ്ങള്‍ ഭക്തര്‍ക്ക് ഏലക്കാ വിത്ത് വിതരണം ചെയ്യുക മാത്രമാണ് ചെയ്തത്, 1981ല്‍ ജീവിതത്തില്‍ ആദ്യമായി ഞാന്‍ തിരുപ്പതിയില്‍ പോയിരുന്നു, വിവാദത്തെക്കുറിച്ച് പ്രതികരിക്കുന്നത് ശരിയല്ല,’ റായ് കൂട്ടിച്ചേര്‍ത്തു.

തിരുപ്പതി ലഡു വിവാദം രാജ്യത്തെ പല ക്ഷേത്രങ്ങളിലെയും പ്രസാദത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ പ്രേരിപ്പിച്ചു. അയോധ്യയിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നായ ഹനുമാന്‍ ഗര്‍ഹി ക്ഷേത്രത്തില്‍, ശുദ്ധമായ നെയ്യ് കൊണ്ടുള്ള ലഡ്ഡു മാത്രമാണ് പ്രസാദമായി നല്‍കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

webdesk13: