X

ബിഹാറിൽ ആർ.ജെ.ഡി നേതാവ് വെടിയേറ്റു മരിച്ചു- വിഡിയോ

ബിഹാറില്‍ ഇന്ത്യ മുന്നണിയില്‍പ്പെട്ട ആര്‍.ജെ.ഡി നേതാവ് വെടിയേറ്റു മരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലറായ പങ്കജ് റായ് ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് വീടിന് സമീപത്തെ തുണിക്കടയില്‍ നില്‍ക്കുമ്പോള്‍ മോട്ടോര്‍സൈക്കിളില്‍ എത്തിയ മൂന്നംഗസംഘം പങ്കജ് റായിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.  രക്ഷപ്പെടാനായി വീടിനുള്ളിലേക്ക് ഓടിക്കയറിയെങ്കിലും അക്രമികള്‍ പിന്നാലെയെത്തി അദ്ദേഹത്തെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.

വെടിയൊച്ച കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും പങ്കജ് റായിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും സി.സി.ടി.വികള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലിസ് സൂപ്രണ്ട് ഹര്‍ കിഷോര്‍ റായ് പറഞ്ഞു.

സംഭവത്തില്‍ നിതീഷ് കുമാറിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. സംസ്ഥാനത്ത് ക്രമസമാധാനം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് ആര്‍.ജെ.ഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു.

”നിതീഷ് കുമാര്‍ നയിക്കുന്ന എന്‍.ഡി.എ ഗുണ്ടകള്‍ വാര്‍ഡ് കൗണ്‍സിലര്‍ പങ്കജ് റായിയെ ചൊവ്വാഴ്ച രാത്രി വെടിവെച്ചു കൊലപ്പെടുത്തി. മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും സമാധാനമായി ഉറങ്ങുമ്പോള്‍ അവരുടെ ഗുണ്ടകള്‍ കലാപം നടത്തുകയാണ്”തേജസ്വി യാദവ് ട്വീറ്റ് ചെയ്തു.

തനിക്ക് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആറു മാസം മുമ്പ് പങ്കജ് റായ് പരാതി നല്‍കിയെങ്കിലും പൊലിസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നു.

webdesk13: