വിവാദങ്ങള്‍ക്കിടെ വെള്ളാപ്പള്ളിക്കുള്ള സ്വീകരണ പരിപാടിയില്‍ ഉദ്ഘാടകനായി പിണറായി വിജയന്‍; നാല് മന്ത്രിമാരും പരിപാടിയില്‍ പങ്കെടുക്കും

വിവാദങ്ങള്‍ക്കിടെ വെള്ളാപ്പള്ളി നടേശനുള്ള സ്വീകരണ പരിപാടിയില്‍ ഉദ്ഘാടകനായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം മലപ്പുറത്തിനെതിരെ കടുത്ത വിദ്വേഷ പ്രസ്താവന വെള്ളാപ്പള്ളി നടത്തിയിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും മന്ത്രിമാരും പരിപാടിയില്‍ നിന്നും പിന്മാറണമെന്നാണ് ആവശ്യം.

ഏപ്രില്‍ 11ന് എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂനിയനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ‘മഹാസംഗമവും മൂന്ന് പതിറ്റാണ്ട് ജനറല്‍ സെക്രട്ടറി പദം പൂര്‍ത്തിയാക്കുന്ന സമാനതകളില്ലാത്ത സാരഥി ബഹു. വെള്ളാപ്പള്ളി നടേശന് ഉജ്ജ്വലസ്വീകരണവും’ എന്ന പേരിലാണ് പരിപാടി. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടിയുടെ ഉദ്ഘാടനം. മന്ത്രിമാരായ പി. പ്രസാദ്, പി. രാജീവ്, പി.എന്‍ വാസവന്‍, സജി ചെറിയാന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

ഏപ്രില്‍ 11ന് നടത്താന്‍ തീരുമാനിച്ചിട്ടുള്ള വെള്ളാപ്പള്ളിയുടെ സ്വീകരണ സമ്മേളനത്തില്‍നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പിന്മാറി പൊതുസമൂഹത്തിന് മുമ്പില്‍ ശക്തമായ സന്ദേശം നല്‍കണമെന്ന് ശ്രീനാരായണീയ കൂട്ടായ്മ ആവശ്യപ്പെട്ടു.

മലപ്പുറം ജില്ലയെ കുറിച്ച് വിവാദ പ്രസ്താവനയുമായി എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരുന്നു. മറ്റ് ആളുകള്‍ക്കിടയില്‍ എല്ലാ തിക്കും തിരക്കും അനുഭവിച്ചും ഭയന്നും ജീവിക്കുന്ന ആളുകളാണിവിടെയുള്ളത്. സ്വതന്ത്രമായ വായുപോലും ഇവിട നിങ്ങള്‍ക്ക് ലഭിക്കുന്നില്ല.

മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നാണ് വെള്ളാപ്പള്ളിയുടെ ചോദ്യം. മഞ്ചേരി ഉള്ളത് കൊണ്ടും അദ്ദേഹത്തിന് ചില സ്ഥാപനങ്ങള്‍ ഉള്ളതുകൊണ്ടും നിങ്ങള്‍ കുറച്ച് പേര്‍ക്ക് വിദ്യാഭ്യാസം ലഭിച്ചു.

ചുങ്കത്തറയില്‍ നടന്ന എസ്.എന്‍.ഡി.പി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറും വോട്ടുകു?ത്തി യന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറി. സംസ്ഥാനത്താകെ ഈ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഒന്നിച്ച് നില്‍ക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. ഇവിടെ ചിലര്‍ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണ് ഇടമുള്ളത്. സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്തെ ഈഴവര്‍ക്കില്ല. കണ്ണേ കരളെയെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയില്‍ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണ്. ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായ കാലത്ത് ലഭിച്ചതൊഴിച്ചാല്‍ പിന്നീട് ഒന്നും കിട്ടിയില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

webdesk13:
whatsapp
line