X

കാഫിർ സ്ക്രീൻ ഷോട്ട്: മത സ്പർദ്ധ വളർത്താനുള്ള സി.പി.എം നീക്കാമെന്ന് പി കെ ഫിറോസ്

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ പൊലീസ് ഒളിച്ചു കളിക്കുന്നുവെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഡിവൈഎഫ്‌ഐ നേതാവ് റിബീഷ് ആണ് വ്യാജ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രചരിപ്പിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ റബീഷിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ല.

വിഷയത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. മത സ്പര്‍ദ്ധ വളര്‍ത്താനായുള്ള സി.പി.എം നീക്കത്തിന് പിന്നില്‍ നേതാക്കള്‍ക്ക് പങ്കുണ്ട്. അധ്യാപകനായ റിബീഷിനെ പിരിച്ചുവിടണം.കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്നും പി കെ ഫിറോസ് വ്യക്തമാക്കി.

അതേസമയം വടകരയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെയുണ്ടായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ സത്യം പുറത്തുവന്നുവെന്ന് ഷാഫി പറമ്പില്‍ എം.പി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ജയിക്കാന്‍ ഏതറ്റം വരെയും പോകുക എന്നതാണ് സി.പി.എം രീതി.

സ്‌ക്രീന്‍ഷോട്ട് പ്രമുഖ നേതാക്കള്‍ തനിക്കെതിരായ തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കി. എന്തുകൊണ്ടാണ് സി.പി.എം നേതാക്കള്‍ക്കെതിരെ കേസ് എടുക്കാത്തത് വേറെ ഏതെങ്കിലും പാര്‍ട്ടിയിലെ ആളുകള്‍ ആയിരുന്നെങ്കില്‍ ഇങ്ങനെ ആയിരുന്നോ പൊലീസ് കൈകാര്യം ചെയ്യുക. കോടതി ഇടപെടലുണ്ടായിട്ടും സ്ലോമോഷനിലാണ് പൊലീസ് കേസ് കൈകാര്യം ചെയ്യുന്നത്.

സ്‌ക്രീന്‍ഷോട്ട് തയാറാക്കിയത് യു.ഡി.എഫ് അല്ല എന്ന കാര്യത്തില്‍ തുടക്കം മുതല്‍ വ്യക്തതയുണ്ടായിരുന്നു. വടകരയിലെ ജനങ്ങള്‍ക്കും ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ലായിരുന്നു. അതിനാല്‍ തന്നെ എല്ലാ നിയോജകമണ്ഡലങ്ങളിലും ജാതിമത വ്യത്യാസമില്ലാതെ ജനം പിന്തുണക്കുകയും വലിയ ഭൂരിപക്ഷത്തിന് ജയിക്കാനായെന്നും ഷാഫി പറമ്പില്‍ എം.പി കൂട്ടിച്ചേര്‍ത്തു.

webdesk13: