X

ബി.ജെ.പിയുടെ തോൽവി: മുസ്‍ലിം വേഷത്തിലെത്തി അയോധ്യയിലെ ഹിന്ദുക്കളെ അധിക്ഷേപിച്ചയാൾ അറസ്റ്റിൽ- വിഡിയോ

അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തില്‍ ബി.ജെ.പി പരാജയപ്പെട്ടതിന് പിന്നാലെ മുസ്‌ലിം വേഷത്തിലെത്തി ഹിന്ദുക്കളെ അധിക്ഷേപിച്ചയാള്‍ അറസ്റ്റില്‍. യുപി സ്വദേശിയായ ധീരേന്ദ്ര രാഘവ് എന്നയാളാണ് അറസ്റ്റിലായത്. ന്യൂ ആഗ്ര പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മതസൗഹാര്‍ദം തകര്‍ക്കുക, വിദ്വേഷം പ്രചാരണം തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് അറസ്റ്റ്.

ഇന്നലെയാണ് വിഡിയോ സന്ദേശത്തിലൂടെ ഇയാള്‍ ഹിന്ദുക്കളെ അധിക്ഷേപിച്ചത്. മുസ്‌ലിംകള്‍ ഉപയോഗിക്കുന്ന തൊപ്പിയടക്കം ഇയാള്‍ ധരിച്ചിരുന്നു. രാമക്ഷേത്രം നിര്‍മിച്ച് നല്‍കിയിട്ടും ബി.ജെ.പിയെ ജയിപ്പിക്കാത്ത അയോധ്യയിലെ ഹിന്ദു വോട്ടര്‍മാര്‍ക്കെതിരെ വളരെ മോശം പരാമര്‍ശങ്ങളാണ് ഇദ്ദേഹം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ അനുഗ്രങ്ങളെ മറന്ന ജനങ്ങളെ അദ്ദേഹം ഇരട്ടമുഖമുള്ളവരാണെന്ന് വിശേഷിപ്പിച്ചു. രാഹുല്‍ ഗാന്ധി അധികാരത്തിലെത്തിയിരുന്നെങ്കില്‍ മുസ്‌ലിംകള്‍ക്ക് സംവരണം നല്‍കുമായിരുന്നെന്നും വിഡിയോയില്‍ പറയുന്നുണ്ട്.

ഒരു നേതാവ് നമുക്കായി പള്ളി പണിതിരുന്നുവെങ്കില്‍ നമ്മള്‍ ജീവിതകാലം മുഴുവന്‍ അദ്ദേഹത്തിന് വോട്ട് ചെയ്യും. പക്ഷെ, നിങ്ങള്‍ക്കായി രാമക്ഷേത്രം നിര്‍മിച്ചിട്ടും മോദിക്ക് നിങ്ങള്‍ വോട്ട് ചെയ്തില്ലെന്നും ധീരേന്ദ്ര രാഘവ് കുറ്റപ്പെടുത്തുന്നു. നേരത്തേ ഇയാള്‍ ബി.ജെ.പിയെ അനുകൂലിച്ച് നിരവധി പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫൈസാബാദിലെ തോല്‍വിക്ക് പിന്നാലെ ഹിന്ദുക്കളെ അധിക്ഷേപിച്ച് ഇത്തരത്തില്‍ നിരവധി പേരാണ് രംഗത്തുവന്നിട്ടുള്ളത്. രാജസ്താനില്‍നിന്നുള്ള പ്രമുഖ യൂട്യൂബറും ബി.ജെ.പി പ്രവര്‍ത്തകനുമായ പവന്‍ സാഹുവും അയോധ്യയിലെ ഹിന്ദുക്കളെ അധിക്ഷേപിച്ചതായി പരാതിയുണ്ട്. മറ്റു ഹിന്ദുക്കളെ എതിര്‍ക്കുന്ന ഹിജഡകളാണ് അയോധ്യയിലുള്ളതെന്ന് അദ്ദേഹം വിഡിയോ സന്ദേശത്തില്‍ പറയുന്നു.

ഹിന്ദുക്കളായിരുന്നിട്ടും നിങ്ങള്‍ ഹിന്ദുക്കളെ എതിര്‍ത്തു. രണ്ട് രൂപ മാത്രം വിലയുള്ള ഹിന്ദുക്കളായ നിങ്ങള്‍ എങ്ങനെ ജീവിതവും ധര്‍മവും സംരക്ഷിക്കണമെന്ന് സിഖുകാരില്‍നിന്നും മുസ്‌ലിംകളില്‍നിന്നും പഠിക്കണം. എന്റെ പ്രസ്താവന കാരണം ഹിന്ദു സഹോദരങ്ങള്‍ വേദനിക്കുന്നുണ്ടാകും. എന്നോട് ക്ഷമിക്കൂ, എനിക്ക് സ്വയം നിയന്ത്രിക്കാനാകുന്നില്ല. നിങ്ങള്‍ എന്നോട് യോജിക്കുന്നുണ്ടെങ്കില്‍ താഴെ കമന്റ് ചെയ്യൂ. ഇനി നിങ്ങള്‍ യോജിക്കുന്നില്ലെങ്കിലും ശ്രീരാമന്റെ പേരായിരിക്കും എപ്പോഴും മുകളിലെന്നും പവന്‍ സാഹു പറഞ്ഞു.

യൂട്യൂബില്‍ 25 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള ഇന്‍ഫ്‌ലുവന്‍സറാണ് ഇയാള്‍. രാജസ്താന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മയോടൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമായിരുന്നു. പവന്‍ സാഹുവിനെതിരെ കേസെടുക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രാമാനന്ദ് സാഗറിന്റെ ടി.വി ഷോയായ രാമായണത്തില്‍ ലക്ഷ്മണനായി വേഷമിട്ട നടന്‍ സുനില്‍ ലാഹ്രിയും അയോധ്യയിലെ തോല്‍വിയില്‍ നിരാശ പങ്കുവച്ചിരുന്നു. അയോധ്യയിലെ ജനങ്ങളെ സ്വാര്‍ത്ഥരെന്ന് വിളിച്ച ലാഹ്രി രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ബി.ജെ.പിയെ മണ്ഡലത്തില്‍ തെരഞ്ഞെടുക്കാത്തതിന് വോട്ടര്‍മാരെ ആക്ഷേപിക്കുകയും ചെയ്തു.

‘വനവാസത്തില്‍ നിന്ന് മടങ്ങിയെത്തിയ സീതാദേവിയെ സംശയിച്ച അതേ അയോധ്യയിലെ പൗരന്മാരാണെന്ന് ഞങ്ങള്‍ മറന്നു. ദൈവത്തെപ്പോലും നിഷേധിക്കുന്നവരെ എന്ത് വിളിക്കും? സ്വാര്‍ത്ഥര്‍. അയോധ്യയിലെ പൗരന്മാര്‍ എപ്പോഴും തങ്ങളുടെ രാജാവിനെ വഞ്ചിച്ചു എന്നതിന് ചരിത്രം തെളിവാണ്. അവരെയോര്‍ത്ത് ലജ്ജ തോന്നുന്നു’ -ലാഹ്രി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രചാരണ വിഷയമായിരുന്നു ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രം. നിര്‍മാണം പൂര്‍ത്തിയാകും മുമ്പ് തന്നെ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പ്രാണപ്രതിഷ്ഠ നടത്തുകയും അത് രാജ്യമെങ്ങും വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും രാമക്ഷേത്രം ഉയര്‍ത്തിക്കാട്ടി ബി.ജെ.പി നേതാക്കള്‍ വോട്ട് തോടി.

ഇതോടൊപ്പം പ്രതിപക്ഷത്തിന് നേരെ വിദ്വേഷ പ്രചാരണം നടത്താനും രാമക്ഷേത്രത്തെ ഉപയോഗിച്ചു. കോണ്‍ഗ്രസും എസ്.പിയും അധികാരത്തിലെത്തിയാല്‍ ബുള്‍ഡോസര്‍ കയറ്റി രാമക്ഷേത്രം തകര്‍ക്കുമെന്ന് വരെ മോദി പ്രസംഗിച്ചു.

എന്നാല്‍, രാമക്ഷേത്രവും മോദിയുടെ വിദ്വേഷ പ്രസംഗവുമെല്ലാം ഫൈസാബാദ് മണ്ഡലത്തില്‍ ബി.ജെ.പിയെ തുണച്ചില്ല. ഇവിടെ സമാജ്‌വാദി പാര്‍ട്ടിയുടെ അവദേശ് പ്രസാദാണ് 54,567 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. സിറ്റിങ് എം.പിയായിരുന്ന ബി.ജെ.പിയുടെ ലല്ലു സിങ്ങിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

webdesk13: