X

സര്‍ക്കാരിനെ വിടാതെ സിപിഐ; പൊലീസിന് രൂക്ഷവിമര്‍ശനം; സിദ്ദിഖിന്റെ കാര്യത്തില്‍ പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഐ മുഖപത്രം ജനയുഗം

പൊലീസിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സിപിഐ. ബലാത്സംഗ കേസില്‍ സിദ്ദീഖിനെ പിടികൂടുന്നതില്‍ പൊലീസിന് അമാന്തമുണ്ടായെന്ന് സംശയമുണ്ടെന്ന് സിപിഐ മുഖപത്രം ജനയുഗം. സിദ്ദീഖിന്റെ കാര്യത്തില്‍ പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാകില്ല. അതിജീവിതമാര്‍ക്ക് നീതി ലഭ്യമാക്കാന്‍ നിയമനടപടികള്‍ ശക്തമാക്കണം. അന്വേഷണസംഘം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു.

‘പഴുതുണ്ടാകരുത് പണക്കൊഴുപ്പിന്; അതിജീവിതര്‍ക്ക് നീതി ലഭിക്കണം’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് പൊലീസിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ചിരിക്കുന്നത്. എഎംഎംഎയില്‍ അംഗത്വം നല്‍കാനായി ഫ്‌ലാറ്റിലേക്ക് വിളിച്ചെന്നും, മെമ്പര്‍ഷിപ്പ് ഫോറം പൂരിപ്പിക്കുന്നതിനിടയില്‍ കഴുത്തില്‍ ചുംബിച്ചുവെന്നുമാണ് പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍, പീഡനം എന്നിവയാണ് ഇവര്‍ക്കെതിരെ വകുപ്പുകള്‍.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത്, തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് സിദ്ദിഖിനെതിരെയുള്ള പരാതി. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഇത്രയും കടുത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട പ്രതിയെ പിടികൂടുന്നതില്‍ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്ന സംശയവുമുയര്‍ന്നിട്ടുണ്ട്.

ഹൈക്കോടതിവിധി വന്നതിനുപിന്നാലെ, ചൊവ്വാഴ്ച രാവിലെ തന്നെ സിദ്ദീഖിന്റെ കാക്കനാട് പടമുകളിലെയും ആലുവ കുട്ടമശേരിയിലെയും വീടുകളില്‍ എത്തിയെങ്കിലും അടഞ്ഞുകിടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ആലുവയിലെ വീട്ടുപടിക്കല്‍ത്തന്നെ പൊലീസുണ്ടായിരുന്നു. ജാമ്യാപേക്ഷ തള്ളുന്ന സ്ഥിതിയുണ്ടായാല്‍ അറസ്റ്റ് ചെയ്യാനായിരുന്നു ഈ നടപടി. ഇത്തരമൊരു ജാഗ്രത സിദ്ദീഖിന്റെ കാര്യത്തില്‍ പൊലീസിനുണ്ടായോ എന്ന് സംശയിക്കുന്നവരെ എങ്ങനെ കുറ്റപ്പെടുത്തും.

പരാതിയുടെ ഗൗരവമാണ് പരാതിക്കാരിയുടെ സ്വഭാവമല്ല പരിഗണിക്കുന്നതെന്നും കോടതി പറഞ്ഞിട്ടുണ്ട്. പരാതി നല്‍കാന്‍ വൈകിയതുകൊണ്ട് അതില്‍ കഴമ്പില്ല എന്നു പറയാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിലും ഹാര്‍വി വെയ്ന്‍സ്‌റ്റൈനെതിരെയുള്ള കേസുകള്‍ വീണ്ടും മാതൃകയാവുകയാണ്. 2017ല്‍ അലീസ മിലാനോ നടത്തിയ സാധാരണ ട്വീറ്റിലൂടെയാണ് അദ്ദേഹത്തിനെതിരെയുള്ള ലൈംഗിക പീഡനങ്ങളുടെ പരമ്പര പുറത്തായത്. 2013ലെ ഒരു കേസിന് ശിക്ഷയുണ്ടാകുന്നത് 2023ലാണ്. ഇപ്പോള്‍ ഇവടെയും പീഡകസ്ഥാനത്ത് പ്രമുഖരാണ്. അവര്‍ക്ക് കേസിനെ സ്വാധീനിക്കാന്‍ പണവും പ്രാപ്തിയുമുണ്ടാകും. അതിജീവിതര്‍ക്ക് നീതി ലഭ്യമാക്കാന്‍ നിയമനടപടികള്‍ ശക്തമാകുകയും അന്വേഷണ സംഘം ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് പ്രത്യാശിക്കാമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

നേരത്തെ മുഖ്യമന്ത്രിക്കെതിരെ പരോക്ഷമായും ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷഭാഷയിലും ജനയുഗം ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ രംഗത്തുവരുന്നത്.

webdesk13: