X

മാധ്യമങ്ങളോടുള്ള പെരുമാറ്റം; ‘സുരേഷ് ഗോപി മിതത്വം പാലിക്കേണ്ടതായിരുന്നു’: വിമർശനവുമായി ആർഎസ്എസ് വാരിക

ചോദ്യം ചോദിച്ചതിന് മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിലും മാധ്യമങ്ങളോടുള്ള പെരുമാറ്റത്തിലും കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി ആര്‍.എസ്.എസ് വാരികയായ കേസരി. പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി മിതത്വം പാലിക്കേണ്ടിയിരുന്നുവെന്ന് ജി.കെ സുരേഷ് ബാബു എഴുതിയ ലേഖനത്തില്‍ പറയുന്നു.

സുരേഷ് ഗോപി ഇക്കാര്യത്തില്‍ അനുവര്‍ത്തിച്ച നിലപാട് ശരിയാണെന്ന് തോന്നുന്നില്ലെന്നും കടക്ക് പുറത്തെന്ന് പറഞ്ഞ പിണറായിയുടെ പ്രതികരണമല്ല ബിജെപിയുടെ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയില്‍ നിന്ന് പൊതുജനങ്ങളും മാധ്യമങ്ങളും പ്രതീക്ഷിക്കുന്നതെന്നും ‘മാധ്യമങ്ങളും സുരേഷ് ഗോപിയും’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ പറയുന്നു. 2024 സെപ്തംബര്‍ 6ന് പുറത്തിറക്കിയ കേസരിയിലാണ് വിമര്‍ശനം.

” പ്രതികരിക്കാന്‍ താത്പര്യം ഇല്ലെങ്കില്‍ സൗമ്യമായി മാന്യതയോടെ പറഞ്ഞാല്‍ തീരുന്നതേയുള്ളൂ ആ പ്രശ്നം. അതിനുപകരം മന്ത്രി പൊട്ടിത്തെറിക്കാനും നിലവിട്ട് പെരുമാറാനും തുടങ്ങിയാല്‍ അത് അദ്ദേഹത്തെ മാത്രമല്ല പ്രതിനിധാനം ചെയ്യുന്ന സംഘടനയേയും മോശമായി ബാധിക്കും. ബിജെപിയുടെ കേരളത്തില്‍ നിന്നുള്ള ആദ്യത്തെ കേന്ദ്രമന്ത്രി അല്ല സുരേഷ് ഗോപി. നേരത്തെ ഒ രാജഗോപാലും പിന്നെ വി മുരളീധരനും കേന്ദ്രമന്ത്രിമാര്‍ ആയിട്ടുണ്ട്. ഇതിനെക്കാള്‍ മോശമായ രീതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇവരെ നേരിട്ടിട്ടുമുണ്ട്. പക്ഷേ അവരാരും ഈ തരത്തില്‍ പ്രതികരിക്കാറില്ല. എത്ര മോശമായ രീതിയില്‍ ചോദിച്ചാലും ഒരു പുഞ്ചിരിയോടെ മറുപടി പറയുകയോ തനിക്ക് പ്രതികരിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയോ ചെയ്യുന്ന വി മുരളീധരന്റെ രീതി ശ്രദ്ധേയമാണെന്നും ലേഖനത്തില്‍ പറയുന്നു.

”സുരേഷ് ഗോപി പറഞ്ഞത് താന്‍ എവിടെ നിന്ന് വരുന്നു എന്ന് നോക്കി അവിടുത്തെ കാര്യങ്ങള്‍ മാത്രം ചോദിക്കണം എന്നതാണ്. ഈ നിലപാട് മാധ്യമപ്രവര്‍ത്തനത്തില്‍ നടക്കുന്ന കാര്യമല്ല. ഒരു കേന്ദ്രമന്ത്രി എന്ന നിലയില്‍ സര്‍ക്കാറിന്റെയും ബിജെപിയുടെയും നിലപാട് സംബന്ധിച്ച് ജനങ്ങള്‍ക്ക് അറിയാനുള്ള ഏത് കാര്യവും ചോദിക്കാനുള്ള അവകാശം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. മറുപടി പറയുകയോ പറയാതിരിക്കുകയോ ചെയ്യാനുള്ള അധികാരം മന്ത്രിക്കുമുണ്ട്. ചോദ്യം എങ്ങനെ ആവണമെന്നോ ചോദ്യം എന്താവണമെന്നോ പറയാനുള്ള അധികാരം ഒരു മന്ത്രിക്കുമില്ലെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

വാര്‍ത്തക്ക് വേണ്ടിയുള്ള നെട്ടോട്ടവും മത്സരവും മനസ്സിലാക്കാം. പക്ഷേ അതിനപ്പുറം ബിജെപിക്കാരന്‍ ആണ് എന്നതുകൊണ്ട് മാത്രം സുരേഷ് ഗോപിയെ വേട്ടയാടാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചാല്‍ ആ രീതിയില്‍ അതിനെ നേരിടാന്‍ ബിജെപിയും പരിവാര്‍ പ്രസ്ഥാനങ്ങളും തയ്യാറാകും എന്ന കാര്യം മനസ്സിലാക്കണമെന്നും ലേഖനം വ്യക്തമാക്കുന്നു.

തൃശൂരില്‍ പ്രതികരണം ചോ?ദിച്ച മാധ്യമപ്രവര്‍ത്തകരെയാണ് സുരേഷ് ഗോപി കയ്യേറ്റം ചെയ്തിരുന്നത്. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ടും സിനിമാ മേഖലയിലെ പ്രശ്‌നങ്ങളോടുമുള്ള ചോദ്യത്തിനാണ് സുരേഷ് ഗോപി നിലവിട്ട് പെരുമാറിയത്. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രതികരണവും വിവാദമായിരുന്നു. വലിയ സംവിധാനത്തെ തകര്‍ക്കുകയാണ് മാധ്യമങ്ങളെന്നും ‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ‘അമ്മ’ ഓഫിസില്‍ നിന്നിറങ്ങുമ്പോള്‍ മാത്രം ചോദിച്ചാല്‍ മതിയെന്നുമൊക്കെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

webdesk13: