തിരുവനന്തപുരം: പുതിയ ആൻഡ്രോയിഡ് ടിക്കറ്റിങ് മെഷീനുകളുടെ സഹായത്തോടെ ഏറ്റവും നൂതനമായ ടിക്കറ്റിങ് സംവിധാനം ആരംഭിക്കാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. ഇതിലൂടെ ടിക്കറ്റിനായി ഡിജിറ്റൽ പണമിടപാടുകൾ ഉൾപ്പെടുത്താനും ബസ് സമയ വിവരങ്ങൾ മുൻകൂട്ടി അറിയാനുമെല്ലാം യാത്രക്കാർക്ക് കഴിയും.
ഇത്തരം സേവനങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി വൈദഗ്ധ്യമുള്ള ഒരു സ്വതന്ത്ര ഏജൻസിയായ കെആർഡിസിഎല്ലിനെ കെഎസ്ആർടിസി ചുമതലപ്പെടുത്തുകയും തുടർന്ന് നടത്തിയ ടെണ്ടർ നടപടികൾ മുഖേന ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ തിരഞ്ഞെടുക്കുകയും ചെയ്തു.
പ്രാരംഭ ഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് ഓപ്പറേറ്റ് ചെയ്യുന്ന 90 സിറ്റി സർക്കുലർ സർവീസുകളിലും പോയിന്റ് ടു പോയിന്റ് സർവീസുകളിലും പദ്ധതി പരീക്ഷിക്കും. ഡിസംബർ 28 മുതലാണ് ഇത് ആരംഭിക്കുക. യാത്രക്കാർക്ക് ഈ ബസുകളിൽ യുപിഐ, ഡെബിറ്റ് /ക്രെഡിറ്റ് കാർഡുകൾ, ചലോ ആപ്ലിക്കേഷനിലെ ചലോ പേ ആൻഡ് വാലറ്റ് എന്നീ സംവിധാനങ്ങളുപയോഗിച്ചും ടിക്കറ്റ് എടുക്കാവുന്നതാണ്.