X

ഭക്ഷ്യവിഷബാധയെന്നാരോപിച്ച് പൊലീസുകാരന്‍ കുഴിമന്തിക്കട അടിച്ചു തകര്‍ത്തു

ആലപ്പുഴ: ഭക്ഷ്യ വിഷബാധ ആരോപിച്ച് പൊലീസ് ഉദ്യോഗസ്ഥൻ കുഴിമന്തികടയിൽ ബൈക് ഓടിച്ചു കയറ്റുകയും കട അടിച്ചു തകർക്കുകയും ചെയ്തു.
ഒരാഴ്ചയ്ക്കു മുമ്പ് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് തന്റെ മകന് ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് ഇന്നലെ വൈകീട്ട് 6.30ഓടെ ആയിരുന്നു ആലപ്പുഴ വലിയ ചുടുകാടിനു സമീപത്തെ അഹ്‌ലൻ കുഴിമന്തിക്കടയിൽ ആക്രമണം നടത്തിയത്.

ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ജോസഫാണ് അക്രമത്തിന് പിന്നില്‍. ഇയാളെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തു. ഇവിടെ നിന്നും വാങ്ങിയ ഭക്ഷണം കഴിച്ച് മകന് ഭക്ഷ്യവിഷബാധയുണ്ടായെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നും ജോസഫ് പറയുന്നു.

വാക്കത്തിയുമായെത്തി ഹോട്ടലിലുള്ളവരെ ഭീഷണിപ്പെടുത്തിയ ശേഷം ഹോട്ടലിന്റെ ചില്ല് അടിച്ചു തകര്‍ത്തു. ഹോട്ടല്‍ കത്തിക്കും എന്ന് ആക്രോശിച്ചു കൊണ്ടാണ് ഇയാള്‍ ആക്രമണം നടത്തിയത്. പിന്നീട് ഇയാള്‍ ഹോട്ടലിന് അകത്തേക്കു ബൈക്കോടിച്ച് കയറ്റി. ഒരു മണിക്കൂറോളം നേരം നീണ്ടു നിന്ന തര്‍ക്കത്തിനൊടുവിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുത്തത്. നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. ജോസഫ് മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.

webdesk13: