X

ഭരണകൂട അഹന്തയുടെ രക്തസാക്ഷി

ഭരണകൂട അഹന്തയുടെ രക്തസാക്ഷിയാണ് ഇന്നലെ ജീവനൊടുക്കിയ കണ്ണൂര്‍ ജില്ലാ എ.ഡി.എം നവീന്‍ബാബു. ജന്മനാട്ടില്‍ തന്നെ സര്‍വീസ് അവസാനിപ്പിക്കണമെന്ന ആഗ്രഹത്തോടെ ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പിനിടെ ക്ഷണിക്കാതെ കയറിവന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പരസ്യമായി അധിക്ഷേപിച്ചതില്‍ മനംനൊന്താണ് നവീന്‍ബാബു ജീവന്‍ അവസാനിപ്പിച്ചത്. പെട്രോള്‍ പമ്പിന് എന്‍.ഒ.സി നല്‍കുന്നത് മനപൂര്‍വം വൈകിപ്പിച്ചുവെന്നും അവസാനം എങ്ങനെയാണ് ഇത് നല്‍കിയതെന്ന് തനിക്കറിയാമെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍കാര്യങ്ങള്‍ രണ്ടുദിവസത്തിനകം വെളിപ്പെടുത്തുമെന്നുമായിരുന്നു പി.പി ദിവ്യയുടെ ഭീഷണി.

ഈ ഉദ്യോഗസ്ഥന് ഉപഹാരസമര്‍പ്പണം നടത്തുന്ന സാഹചര്യത്തില്‍ താന്‍ ഇവിടെ ഉണ്ടാകാന്‍ പാടില്ലെന്നുകൂടി കുട്ടിച്ചേര്‍ത്ത്, സഹപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് അവഹേളിക്കാവുന്നതിന്റെ അങ്ങേയറ്റവും പൂര്‍ത്തീകരിച്ച് അഹങ്കാരത്തിന്റെ മൂര്‍ത്തീഭാവമായി പെരുമാറിയ ശേഷമായിരുന്നു ഇവരുടെ ഇറങ്ങിപ്പോക്ക്. സ്വന്തം സഹപ്രവര്‍ത്തകരുടെ മുന്നില്‍വെച്ച് അപ്രതീക്ഷിതമായി അവഹേളിക്കപ്പെട്ടതിനെ തുടര്‍ന്ന് മാനസികമായി തകര്‍ന്നുപോയ നവീന്‍ അതീവമനപ്രയാസത്തോടെയാണ് കലക്ടറേറ്റില്‍ നിന്ന്
മടങ്ങിപ്പോയത്.

നവീന്‍ ബാബുവിന്റെ മരണം രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് കേരളത്തില്‍ നിലനില്‍ക്കുന്ന അധികാര വര്‍ഗ അഹന്തതയിലേക്കും ഭരണകുട മാഫിയാ ബന്ധങ്ങ ളിലേക്കുമുള്ള നേരിട്ടുള്ള വിരല്‍ചൂണ്ടലായി മാറിയിരിക്കു കയാണ്. എ.ഡി.എം പോലുള്ള ജില്ലാ ഭരണകുടത്തിന്റെ ഉ ന്നതപദവിയിലിരിക്കുന്ന വ്യക്തിയോട് ഉത്തരവാദപ്പെട്ട ജനപ്രതിനിധിക്ക് ഇത്രയും നികൃഷ്ടമായ രീതിയില്‍ പെരുമാറാന്‍ എങ്ങനെ കഴിയുന്നുവെന്നും അതിനുള്ള ധൈര്യം എവിടെനിന്നു ലഭിക്കുന്നുവെന്നുമുള്ളത് പരിശോധനക്ക് വിധേയമാക്കപ്പെടുമ്പോള്‍ അതിന്റെയെല്ലാം ചുരുളുകള്‍ നിഷ്പ്രയാസം അഴിഞ്ഞുവരും.

ജില്ലാകലക്ടര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാതെ കയറിവരികയും വായില്‍ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞ് ഇറങ്ങിപ്പോവുകയും ചെയ്യുമ്പോള്‍ ഈ ഭരണാധികാരികളൊക്കെ വെച്ചുപുലര്‍ത്തുന്ന മാനസികാവസ്ഥയുടെ ജീര്‍ണ തയാണ് പ്രതിഫലിക്കപ്പെടുന്നത്. ഓരോ ഫയലുകളും ഓരോ ജീവിതങ്ങളാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ ഉദ്ദരിക്കുന്ന അവര്‍ ആര്‍ക്കുവേണ്ടി ഏതുഫയലിന്റെ കാര്യത്തിലാണ് ഇത്ര ആത്മാര്‍ത്ഥതയോടെ ഇടപെട്ടത് എന്നതും പ്രസക്തമാണ്. പെട്രോള്‍ പമ്പിന്റെ എന്‍.ഒ.സിക്കുവേണ്ടി ഇത്രമേല്‍ ആവേശത്തോടെ ഇടപെടുകയും അവര്‍ വിചാരിച്ച അതേവേഗതയില്‍ കാര്യങ്ങള്‍ നടപ്പാകാത്തതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥന്റെ യാത്രയയപ്പ് ചടങ്ങ് അലങ്കോലപ്പെടുത്തുകയും ചെയ്യുമ്പോള്‍ അതിനുപിന്നിലെ ചേദോ വികാരവും തീര്‍ത്തും സംശയാസ്പദമാണ്. ഇക്കാര്യത്തില്‍ പെട്രോള്‍ പമ്പ് ഉടമ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയുടെ കോപ്പി ഞൊടിയിടയില്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുക കൂടി ചെയ്യുമ്പോള്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതവരികയാണ്.

കാസര്‍കോട് ജില്ലയുടെ ചുമതലയുണ്ടായിരുന്ന നവീന്‍ ബാബു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്താണ് കണ്ണൂരിലേക്കെത്തിയത്. തിരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗസ്ഥ തലപ്പത്തെ സ്വാഭാവിക സ്ഥലംമാറ്റമായിരുന്നു ഇതെങ്കിലും പാര്‍ട്ടി താല്‍പര്യപ്രകാരം അദ്ദേഹം അവിടെ തന്നെ തുടരുകയായിരുന്നു. പാര്‍ട്ടി അനുഭാവിയായിരുന്ന അദ്ദേഹം സി.പി.എം അനുകൂല സംഘടനയുടെ ഭാരവാഹിയും നേതാക്കള്‍ക്കെല്ലാം സുസമ്മതനുമായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ തങ്ങളു ടെ സ്വന്തക്കാരനെന്ന നിലയില്‍ നവീന്‍ബാബുവിനെ പാര്‍ ട്ടി പ്രതിഷ്ഠിച്ചിരുന്നത്.

ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രിയങ്കര നായ ഉദ്യോഗസ്ഥനായിട്ടുപോലും ഇത്രമേല്‍ ക്രൂശിക്കപ്പെടുകയും ജീവിതം അവസാനിപ്പിക്കുകയും ചെയ്യേണ്ടിവന്നു വെങ്കില്‍ അധികാരവര്‍ഗത്തിന്റെ അഹന്ത എത്രമാത്രം ശക്തിയിലാണ് ഉദ്യോഗസ്ഥ സംവിധാനത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നത് എന്നതിന് മറ്റൊരു തെളിവ് ആവശ്യമി ല്ല. റവന്യൂ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിപോലും മിടുക്കനും കഴിവുറ്റവനുമെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു ഉദ്യോഗസ്ഥന് ഈ ദുര്‍ഗതിയുണ്ടാവുമ്പോള്‍ ആരുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായാണ് ഭരണചക്രം കറങ്ങിക്കൊണ്ടിരിക്കുന്നത് എന്നതാണ് ജനങ്ങളില്‍നിന്നുയരുന്ന ചോദ്യം. ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലയുടെ പരമാധികാരിയായ കലക്ടര്‍പോലും കൈകാലുകള്‍ ബന്ധിപ്പിക്കപ്പെട്ട അവസ്ഥയില്‍ തലതാഴ്ത്തി ഇരിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഇത്ര ധാരുണമായ സംഭവുമു ണ്ടായിട്ടും ദിവ്യയെ തള്ളിപ്പറയാന്‍ സി.പി.എം ഇതുവരെ തയാറായിട്ടില്ലെന്നതും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാ ണ്. ചുരുക്കത്തില്‍ ഭരണ രംഗത്ത് കേരളം എത്തിപ്പെട്ടിരിക്കുന്ന അരാജകത്വമാണ് കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ പെരുമാറ്റവും എ.ഡി.എമ്മിന്റെ മരണവും നല്‍കുന്ന സൂചന.

webdesk13: