X
    Categories: indiaNews

യു.പിയില്‍ മുസ്‌ലിം നാമമുള്ള ഗ്രാമങ്ങളുടെ പേര് മാറ്റുന്നു

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരില്‍ മുസ്‌ലിം പേരുള്ള ഗ്രാമങ്ങളുടെ പേരുമാറ്റി വാര്‍ഡ് പുനര്‍നിര്‍ണയം. ഡസനോളം വാര്‍ഡുകളുടെ പേരാണ് മാറ്റുന്നത്. പുതിയ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി, കോ ണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

നഗരസഭ വാര്‍ഡുകളുടെ എണ്ണം 80 ആക്കി ഉയര്‍ത്തിക്കൊണ്ടാണ് പുതിയ പുനര്‍നിര്‍ണയത്തിന്റെ കരടുരേഖ തയാറായിരിക്കുന്നത്. ഇസ്മായില്‍പൂര്‍, മുഫ്തിപൂര്‍, അലിനഗര്‍, തുര്‍ക്ക്മാന്‍പൂര്‍, റസൂല്‍പൂര്‍, ഹൂമയൂണ്‍പൂര്‍ നോര്‍ത്ത്, മിയാ ബസാര്‍, ഗോസിപൂര്‍വ, ദാവൂദ്പൂര്‍, ജഫ്ര ബസാര്‍, ഖാസിപൂര്‍, ചക്‌സ ഹുസൈന്‍, ഇലാഹി ബാഗ് തുടങ്ങിയ ഗ്രാമങ്ങളുടെ പേരാണ് മാറ്റിയിരിക്കുന്നത്. ഇലാഹിബാഗ്, ജഫ്ര ബസാര്‍, ഇസ്മായില്‍പൂര്‍ എന്നീ ഗ്രാമങ്ങള്‍ ഇനിമുതല്‍ യഥാക്രമം ബന്ധു സിങ് നഗര്‍, ആത്മരാം നഗര്‍, സാഹബ്ഗഞ്ച് എന്നീ പേരുകളിലായിരിക്കും അറിയപ്പെടുക. കരടുരേഖ പുറത്തിറക്കിയ അധികൃതര്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടിയിട്ടുണ്ട്. ഒരാഴ്ചക്കകം അഭിപ്രായങ്ങള്‍ അറിയിക്കാനാണ് നിര്‍ദേശം. ഇതിനുശേഷം കരടുരേഖക്ക് ഔദ്യോഗികമായി അംഗീകാരം നല്‍കാനാണ് നീക്കം.
പേരുമാറ്റം സാമുദായിക ധ്രുവീകരണത്തിനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് എസ്.പി നേതാവും ഇസ്മായില്‍പൂര്‍ കൗണ്‍സിലറുമായ ശഹാബ് അന്‍സാരി പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച പാര്‍ട്ടി യോഗം ചേരുമെന്നും തിങ്കളാഴ്ച എതിര്‍പ്പ് ഉന്നയിക്കാന്‍ പ്രതിനിധി സംഘം ജില്ല മജിസ്‌ട്രേറ്റിനെ കാണുമെന്നും അദ്ദേഹം അറിയിച്ചു.

പണം ധൂര്‍ത്തടിക്കാനുള്ള അഭ്യാസമാണ് പേരുമാറ്റ നീക്കമെന്ന് കോണ്‍ഗ്രസ് നേതാവ് തലത് അസീസ് പ്രതികരിച്ചു. ഇത്തരം നടപടികളിലൂടെ സര്‍ക്കാരിന് എന്താണ് ലഭിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പുതിയ പേരുകള്‍ അഭിമാനത്തിന്റെ വികാരം ഉണര്‍ത്തുന്നതാണെന്ന് മേയര്‍ സീതാറാം ജയ്‌സ്വാള്‍ പറഞ്ഞു. പല വാര്‍ഡുകളും ഐതിഹാസിക വ്യക്തിത്വങ്ങളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും പേരിലാണ് അറിയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Test User: