X

ബജറ്റ് ചോര്‍ച്ച: ധനമന്ത്രി സ്വയം ശിക്ഷ ഏറ്റെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: ബജറ്റ് ചോര്‍ന്നത് ധനകാര്യമന്ത്രിയുടെ ഓഫീസില്‍നിന്നാണെന്നത് അതീവ ഗൗരവത്തോടെ കാണണമെന്നും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്വയം ശിക്ഷ ഏറ്റെടുക്കാന്‍ മന്ത്രി തോമസ് ഐസക്ക് തയ്യാറാകണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇതിനുമുമ്പും ബജറ്റ് ചോര്‍ച്ച ചര്‍ച്ചാവിഷയം ആയിട്ടുണ്ടെങ്കിലും ധനകാര്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ബജറ്റ് ചോരുന്നത് ചരിത്രത്തിലാദ്യമാണ്.യു.ഡി.എഫിന്റ കാലത്ത് ‘ബജറ്റ് ഇന്‍ ബ്രീഫ്’ എന്ന ഭാഗത്തിന്റെ ഒരുപേജ് കിട്ടിയെന്നു പറഞ്ഞ് ബഹളമുണ്ടാക്കിയവാരാണ് ഇപ്പോഴത്തെ ഭരണ പക്ഷം. ധനമന്ത്രി ബജറ്റ് വായിക്കുന്നതിനുമുമ്പുതന്നെ ദൃശ്യമാധ്യമങ്ങളിലൂടെ പ്രഖ്യാപനങ്ങള്‍ ഉണ്ടായി. പ്രതിപക്ഷ നേതാവ് തന്നെ ഇത് സഭയിലുന്നയിച്ചു. പ്രശ്‌നത്തെ ഗൗരവമായി കാണുമെന്നവാക്കുകളില്‍ വിഷയത്തെ ലഘൂകരിക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാരെന്ന് ഉമ്മന്‍ ചാണ്ടി കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ധനകാര്യമന്ത്രിയുടെ ഭാവനയിലുള്ള ചില സ്വപ്‌നങ്ങള്‍ മാത്രമാണ് ഈ ബജറ്റ്. ഇത് പ്രായോഗികതയുമായി പൊരുത്തപ്പെടുന്നതല്ല. ഇക്കുറിയും ധനന്ത്രി കിഫ്ബിയുടെ കാര്യമാണ് മുഖ്യമായും പറഞ്ഞിരിക്കുന്നത്. ഇത് ഈവര്‍ഷത്തെ പുതുമയുള്ള കാര്യമല്ല. കിഫ്ബി വഴി പണം കണ്ടെത്തി 2900കോടി രൂപ വിവിധ പദ്ധതികള്‍ക്കുവേണ്ടി ചെലവഴിക്കുമെന്നു കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നെങ്കിലും ഒരു രൂപ പോലും ചെലഴിച്ചിട്ടില്ല. ഫണ്ട് വിവിധ ഏജനസികളില്‍നിന്ന് സമാഹരിക്കുമെന്ന് പറഞ്ഞെങ്കിലും ഒരുവര്‍ഷം എത്രരൂപ സമാഹരിച്ചുവെന്ന് പറഞ്ഞിട്ടില്ല. നടപ്പ് വര്‍ഷം 20000 കോടി രൂപ ചെലവഴിക്കുമെന്ന് പറയുന്നുണ്ടെങ്കിലും എവിടെ നിന്നു പണം കിട്ടും എങ്ങനെ തിരിച്ചുകൊടുക്കുമെന്നൊന്നു പറയുന്നില്ല.
കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്യുന്നതുപോലെ ആസൂത്രണ സംവിധാനത്തെ ബലഹീനമാക്കിക്കൊണ്ടുള്ള നടപടികളാണ് സംസ്ഥാന ധനകാര്യ മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മന്ത്രി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബജറ്റിനുപുറത്ത് പണം സമാഹരിക്കുകയും പുറത്ത് പരിപാടികള്‍ നടപ്പിലാക്കുകയും ചെയ്യുന്നരീതി ആശാസ്യമല്ല.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ആശ്രയ പദ്ധതി യും ബഡ്‌സ് സ്‌കൂളുളും വ്യാപകമാക്കുമെന്നുമുള്ള ധനകാര്യമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായും മുന്‍ മുഖ്യമന്ത്രി പറഞ്ഞു.

chandrika: